ദിവസങ്ങളായി അന്വേഷിക്കുന്ന, 80 ലക്ഷം രൂപയുടെ ആ ഭാഗ്യവാൻ മുഹമ്മദ് റിയാസ്

Mail This Article
പെരിന്തൽമണ്ണ∙ ദിവസങ്ങളായി അന്വേഷിക്കുന്ന, 80 ലക്ഷം രൂപയുടെ ആ ഭാഗ്യവാൻ കൊപ്പം സ്വദേശി മുഹമ്മദ് റിയാസ് (38). കഴിഞ്ഞ വ്യാഴാഴ്‌ച നടന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് മുഹമ്മദ് റിയാസ് വാങ്ങിയ ടിക്കറ്റിനു ലഭിച്ചത്.
വളാംകുളം പറയഞ്ചോല സ്വദേശി ഉണ്ണിക്കൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള പെരിന്തൽമണ്ണയിലെ അഞ്ജലി ലോട്ടറിയിൽനിന്നാണ് റിയാസ് ടിക്കറ്റെടുത്തത്. സാധാരണ ലോട്ടറി ടിക്കെറ്റെടുക്കുന്ന പതിവില്ലെന്ന് റിയാസ് പറയുന്നു. വല്ലപ്പോഴുമെടുക്കുന്ന ടിക്കറ്റിൽ ഇതുവരെയും വലിയ സമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ 31ന് ഇതേ കടയിൽനിന്ന് എടുത്ത വിൻവിൻ ലോട്ടറിയുടെ 3 ടിക്കറ്റുകളിലായി 100 രൂപ വീതം 300 രൂപയുടെ സമ്മാനം ലഭിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഈ മാസം 2ന് വൈകിട്ട് ലോട്ടറിക്കടയ്‌ക്കു സമീപത്തെ ബേക്കറിയിൽ ചായ കുടിക്കാനെത്തിയപ്പോൾ ഈ ടിക്കറ്റുകൾ കൈമാറി പകരം 6 ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. ഇതിലൊന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് നടന്ന ദിവസം തന്നെ സമ്മാനം ലഭിച്ച കാര്യം അറിഞ്ഞിരുന്നെങ്കിലും ‘എല്ലാമൊന്നു തണുക്കട്ടെ’ എന്നു കരുതി പുറത്തുപറയാതിരുന്നതാണെ ന്ന് റിയാസ് പറയുന്നു.
പങ്കാളിത്തത്തോടെ വർക്‌ഷോപ് നടത്തുകയാണ് റിയാസ്. സഹോദരങ്ങൾക്കും മാതാവിനുമൊപ്പം തറവാട്ടു വീട്ടിലാണ് മുഹമ്മദ് റിയാസും ഭാര്യയും 3 മക്കളും ഉൾപ്പെട്ട കുടുംബം താമസിക്കുന്നത്. 5 സെന്റ് സ്ഥലത്തെ തറവാട്ടു വീട്ടിൽ എല്ലാവരും ഒന്നിച്ചാണു താമസം. സ്ഥലം വാങ്ങി സ്വന്തമായൊരു വീട് വയ്‌ക്കണമെന്നതാണ് റിയാസിന്റെ ഏറെക്കാലമായുള്ള സ്വപ്‌നം. ലഭിക്കുന്ന തുക അതിനുവേണ്ടി ഉപയോഗപ്പെടുത്തുമെന്ന് റിയാസ് പറഞ്ഞു. ഇന്നലെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് ശാഖയിലേൽപിച്ചു.