ഉദ്ഘാടനമൊക്കെ പിന്നെ; ഓണത്തിരക്ക് കുറയ്ക്കാൻ മേൽപാലം തുറക്കുന്നു

Mail This Article
തിരൂർ ∙ ഓണത്തിരക്ക് കണക്കിലെടുത്ത് നഗരമധ്യത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഉദ്ഘാടനത്തിനു മുൻപു തന്നെ സിറ്റി ജംക‍്ഷനിലെ പുതിയ മേൽപാലം തുറക്കുന്നു. സാധാരണ ദിവസങ്ങളിൽ തന്നെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ബസ് സ്റ്റാൻഡിനു മുൻപിൽ തുടങ്ങുന്ന കുരുക്ക് താഴേപ്പാലം വരെയുള്ള ഒന്നര കിലോമീറ്റർ പിന്നിടാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സമയമെടുക്കുന്നുണ്ട്. ഓണത്തിരക്ക് കൂടിയതോടെ ഗതാഗതക്കുരുക്കും കൂടിയ സ്ഥിതിയാണ്.
ഇതോടെയാണ് സെൻട്രൽ ജംക‍്‍ഷനെയും സിറ്റി ജംക‍്ഷനെയും ബന്ധിപ്പിക്കുന്ന മേൽപാലം ഉദ്ഘാടനത്തിനു മുൻപു തന്നെ തുറക്കാൻ നടപടി വേണമെന്ന ആവശ്യമുയർന്നത്. പാലം പണി പൂർത്തിയാക്കി നവംബറിൽ തുറക്കുമെന്നാണ് മരാമത്ത് വകുപ്പ് അറിയിച്ചിട്ടുള്ളത്. നിലവിൽ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിട്ടില്ല. ടാറിങ് പണി പൂർണമായി നടക്കാനുണ്ട്. എങ്കിലും തിരക്ക് പരിഗണിച്ച് വാഹനങ്ങൾ ഇതുവഴി കടത്തിവിടണമെന്ന് ആദ്യം കുറുക്കോളി മൊയ്തീൻ എംഎൽഎയും നഗരസഭാധ്യക്ഷ എ.പി. നസീമയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും മരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യം പരിഗണിച്ച് അപ്രോച്ച് റോഡിലൂടെ വാഹനങ്ങൾക്കു കടന്ന പോകാൻ സാധിക്കുന്ന തരത്തിലുള്ള പണികൾ മരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഈ പണി പൂർത്തിയായാൽ ഉദ്ഘാടനത്തിനു മുൻപു തന്നെ പാലം വാഹനങ്ങൾക്കു കടന്നുപോകാനായി തുറന്നുകൊടുക്കും. ഓണത്തിനുശേഷം വീണ്ടും അടച്ച ശേഷം ടാറിങ് പൂർത്തിയാക്കി നവംബറിൽ ഉദ്ഘാടനം നടത്താനാണ് ആലോചന.