ആവശ്യത്തിനു ജീവനക്കാരില്ല; ഫിസിയോതെറപ്പി കേന്ദ്രവും തുറന്നില്ല

Mail This Article
കുറ്റിപ്പുറം ∙ ഐപി വിഭാഗത്തിനു പുറമേ ഫിസിയോതെറപ്പി വിഭാഗവും അനുവദിച്ച കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിലേക്ക് കൂടുതൽ ജീവനക്കാരെ അനുവദിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. തിരക്കേറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാൽ നിലവിലെ ജീവനക്കാർ ഇരട്ടി ഡ്യൂട്ടി ചെയ്താണ് പ്രതിസന്ധി പരിഹരിക്കുന്നത്. ജീവനക്കാരുടെ നിയമന നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ആശുപത്രിയിൽ നിർമാണം പൂർത്തിയായ ഫിസിയോ തെറപ്പി കേന്ദ്രവും തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല.
കുറ്റിപ്പുറം കാങ്കക്കടവിനു സമീപത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിൽ 60 ലക്ഷം രൂപ ചെലവിട്ടാണ് ഫിസിയോ തെറപ്പി കെട്ടിടം നിർമിച്ചിട്ടുള്ളത്. ഇതിലേക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിക്കഴിഞ്ഞു. എന്നാൽ ജീവനക്കാർ ഇല്ലാത്തതിനാൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നീണ്ടുപോവുകയാണ്. നിലവിൽ 10 കിടക്കകളുള്ള ആശുപത്രിയിലെ ഒപി വിഭാഗത്തിൽ നൂറുകണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടി എത്തുന്നത്. ചീഫ് മെഡിക്കൽ ഓഫിസർ അടക്കം 5 ഡോക്ടർമാർ ഇവിടെയുണ്ട്. എന്നാൽ ഡോക്ടർമാർക്ക് ആനുപാതികമായി നഴ്സിങ് സ്റ്റാഫുകൾ ഇവിടെയില്ല. ആശുപത്രിയിൽ ആകെ ഒരു ഫാർമസിസ്റ്റാണ് ഉള്ളത്.