ADVERTISEMENT

മലപ്പുറം ∙ മനുഷ്യ–വന്യജീവി സംഘർഷം തടയാൻ കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ തുകയിൽ പകുതിയിലേറെയും പാഴാക്കി വനംവകുപ്പ്. ബജറ്റിൽ പ്രഖ്യാപിക്കുന്നതിന്റെ പകുതിയോളം മാത്രമേ വനംവകുപ്പിന് ലഭിക്കുന്നുള്ളൂവെന്നും അതിൽത്തന്നെ വലിയൊരു ഭാഗം വകുപ്പ് പാഴാക്കുകയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആകെ ലഭിച്ച 15.38 കോടി രൂപയിൽ 6.15 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ മറുപടിയിൽ പറയുന്നു. 9.24 കോടി രൂപ പാഴാക്കി. മനുഷ്യ–വന്യജീവി സംഘർഷം വലിയ ചർച്ചയാകുന്നതിനിടെയാണ് ഈ അനാസ്ഥ.

2016–17 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 129.24 കോടി രൂപ ബജറ്റ് വഴി ലഭിച്ചപ്പോൾ ചെലവഴിച്ചത് 102.11 കോടി രൂപയാണ്. പാഴാക്കിയത് 27.13 കോടി രൂപ. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഈ കാലയളവിൽ ബജറ്റിൽ ആകെ 271.17 കോടി രൂപ വന്യജീവി സംഘർഷം തടയാൻ വകയിരുത്തിയെന്ന് പ്രഖ്യാപിച്ച ശേഷം 129.24 കോടി രൂപ മാത്രമേ നൽകിയിട്ടുള്ളൂവെന്നും രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ 16.06 കോടി രൂപയും കേന്ദ്ര സർക്കാർ 22.62 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്. എന്നാൽ സംസ്ഥാനം 6.15 കോടി രൂപയും കേന്ദ്രം 9.23 കോടി രൂപയും മാത്രമാണ് വനംവകുപ്പിന് നൽകിയത്.

2016 മുതൽ കേന്ദ്രം 74.74 കോടി രൂപയും സംസ്ഥാനം 54.50 കോടി രൂപയുമാണ് വന്യജീവി സംഘർഷം തടയാനായി വനംവകുപ്പിന് നൽകിയത്. എന്നാൽ കേന്ദ്രം ബജറ്റിൽ വകയിരുത്തിയത് 164.86 കോടി രൂപയും സംസ്ഥാനം വകയിരുത്തിയത് 106.84 കോടി രൂപയുമാണ്. കേന്ദ്രം ബജറ്റിൽ പറഞ്ഞതിന്റെ 45.5% തുകയും സംസ്ഥാനം 51.01% തുകയും മാത്രമാണ് ഈ കാലയളവിൽ ആകെ വനംവകുപ്പിന് നൽകിയതെന്നും രേഖയിൽ നിന്ന് വ്യക്തമാകുന്നു.വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ അവയുടെ ആവാസ വ്യവസ്ഥയ്ക്കുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനു കൂടിയുള്ള തുകയാണ് പാഴായത്. 2019–20, 22–23 വർഷങ്ങളിൽ ലഭിച്ച തുകയും ചെലവഴിച്ച തുകയും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. എന്നാൽ മറ്റു വർഷങ്ങളിൽ വൻ വ്യത്യാസവും കാണിക്കുന്നു.

 

English Summary:

Human-wildlife conflict in Malappuram highlights serious mismanagement of funds. The Forest Department only spent ₹6.15 crore out of ₹15.38 crore allocated, leaving a massive unspent balance amidst rising concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com