ഭാരതപ്പുഴയിലെ ശുദ്ധജല കിണർ വറ്റി പമ്പിങ് നിലച്ച് ചെമ്പിക്കൽ പദ്ധതി

Mail This Article
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിലെ ശുദ്ധജല കിണർ വറ്റി വരണ്ടതോടെ ചെമ്പിക്കൽ പദ്ധതിയുടെ പമ്പിങ് നിലച്ചു. 3 വാർഡുകളിലെ അഞ്ഞൂറിൽ പരം കുടുംബങ്ങൾക്കുള്ള ശുദ്ധജല വിതരണമാണ് കഴിഞ്ഞ ദിവസം മുതൽ സ്തംഭിച്ചത്. പഞ്ചായത്ത് വിട്ടുനൽകിയ ചെമ്പിക്കൽ ശുദ്ധജല പദ്ധതി വർഷങ്ങളായി ജനകീയ കമ്മിറ്റിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
പമ്പിങ് അടക്കം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്ന നടന്നിരുന്നത്. ശുദ്ധജല കിണർ പൂർണമായും വറ്റിയ നിലയിലാണ്. കിണർ വറ്റുമ്പോൾ പുഴയിൽ നിന്ന് ചാല് കീറി സമീപത്ത് ജലം സംഭരിച്ച ശേഷം മോട്ടർ ഉപയോഗിച്ച് കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നു. ഇത്തരത്തിൽ സംഭരിക്കുന്ന വെള്ളമാണ് പിന്നീട് വിവിധ വാർഡുകളിലേക്ക് എത്തിച്ചിരുന്നത്.
എന്നാൽ കിണറിന് സമീപത്ത് ജലം സംഭരിച്ചിരുന്ന കുഴിയടക്കം വറ്റി ചെളി നിറഞ്ഞ അവസ്ഥയിലാണ്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ നേരത്തെ കിണർ വറ്റിയതായി നാട്ടുകാർ പറയുന്നു. കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് യാഥാർഥ്യമായതോടെ ചെമ്പിക്കൽ ഭാഗത്തേക്കുള്ള നീരൊഴുക്ക് നിലച്ചിട്ടുണ്ട്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിലൂടെ ജലം സംഭരിക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്. കാങ്കക്കടവ്, ചമ്രവട്ടം റഗുലേറ്ററുകൾക്ക് ഇടയിലുള്ള ചെമ്പിക്കൽ ഭാഗത്ത് ചെക്ക് ഡാം നിർമിച്ച് ജലം സംഭരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ പറയുന്നത്.
പാലക്കാട് ജില്ലയിലെ വെള്ളിയാങ്കൽ റഗുലേറ്ററും കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്ററും വേനൽക്കാലത്ത് അടച്ചിട്ടാൽ കുറ്റിപ്പുറം മല്ലൂർക്കടവ്, തൃക്കണാപുരം, മിനിപമ്പ, മഞ്ചാടി, വെള്ളാഞ്ചേരി, ചെമ്പിക്കൽ, രാങ്ങാട്ടൂർ, തവനൂർ മേഖലകളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടും. ചെക്ക് ഡാം സ്ഥാപിച്ച് ഈ പ്രതിസന്ധി പരിഹരിക്കണമെന്നാണ് പുഴയുടെ ഇരുകരകളിലെ വിവിധ പഞ്ചായത്തുകളിലുള്ളവരുടെ ആവശ്യം.