ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: ഏഴുപേർ റിമാൻഡിൽ

Mail This Article
പാണ്ടിക്കാട്∙ ചെമ്പ്രശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ 7 പേർ അറസ്റ്റിൽ. കൊടശ്ശേരി സ്വദേശികളായ ആനക്കോട്ടിൽ ബിജു (27) തോട്ടിങ്ങൽ അരുൺ പ്രസാദ് (25) ചുള്ളിക്കുളവൻ ഷംനാൻ (25) ചെമ്പ്രശ്ശേരി സ്വദേശികളായ തോരൻ സുനീർ (39) ആനക്കോട്ടിൽ സുമിത്ത് (28) കാരക്കാടൻ സനൂപ് (24) മാനീരിപ്പറമ്പിൽ ബൈജു (22) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെടിയുതിർത്തയാൾ ഉൾപ്പെടെയുള്ള നാലു പേർ ഒളിവിലാണ്. സംഘർഷമുണ്ടാക്കിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ചെമ്പ്രശ്ശേരിയിലെ ഒരു ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിനിടെ
വെള്ളിയാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി നല്ലേങ്ങര ലുഖ്മാനുൽ ഹക്കീമിന് (32) ആണ് കഴുത്തിൽ വെടിയേറ്റത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്ക് പരുക്കേറ്റു. വീടുകൾക്കും നാശനഷ്ടം ഉണ്ടായി. പെരിന്തൽമണ്ണ ഡിവൈഎസ്.പി പ്രേംജിത്ത്, പാണ്ടിക്കാട് സിഐ സി.പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ ഉണ്ണികൃഷ്ണൻ, ഷമീർ കരുവാരകുണ്ട്, സജീർ, രജീഷ്, ഷൈജു കരുവാരകുണ്ട്, സജി, റാഷിദ്, ഷാജഹാൻ, സജിത്ത്കുമാർ, അനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.