നഗരസഭയുടെ ക്യാമറകൾ പ്രവർത്തനരഹിതം: കരിമ്പുഴയിൽ ശുചിമുറിമാലിന്യം തള്ളിയവരെ കണ്ടെത്താനായില്ല

Mail This Article
നിലമ്പൂർ ∙ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പലതും പ്രവർത്തിക്കുന്നില്ലെന്ന് പരാതി. കരിമ്പുഴ - പാത്തിപ്പാറ റോഡിൽ ക്യാമറയ്ക്കു സമീപം സാമൂഹിക വിരുദ്ധർ ശുചിമുറി മാലിന്യം ഒഴുക്കിയിരുന്നു. ക്യാമറ പ്രവർത്തിക്കാത്തതിനാൽ കുറ്റവാളികളെ കണ്ടെത്താനായില്ല.കരിമ്പുഴ അങ്ങാടിയിൽ നിന്ന് 500 മീറ്റർ മാറി 23ന് രാത്രിയാണ് സംഭവം. വാഹനത്തിൽ എത്തിച്ച മാലിന്യം കെഎഫ്ആർഐയുടെ അധീനതയിലുള്ള വനഭൂമിയിൽ ആദ്യം ഒഴുക്കി. അപ്പോഴാണു സിസിടിവി ക്യാമറ ശ്രദ്ധയിൽപെട്ടത്. ഉടൻ വാഹനം ഓടിച്ചു മുന്നോട്ടു പോയി. സ്വകാര്യ ഫാമിനു സമീപം ഓവുപാലത്തിനടുത്ത് ഓടയിലും വനത്തിലും ആയി ഒഴുക്കി. തോട്ടിലൂടെ മാലിന്യം ഒഴുകി ശുദ്ധജല വിതരണ പദ്ധതികളുള്ള കരിമ്പുഴയിലാണ് എത്തുക.
സംഭവം ശ്രദ്ധയിൽപെട്ട സാമൂഹിക പ്രവർത്തകരായ ഷാജഹാൻ പാത്തിപ്പാറ, മുഹമ്മദ് റഫി, പുളിക്കൽ അബു എന്നിവർ പരാതിയുമായി നഗരസഭയിലെത്തി. പരിശോധനയിൽ ക്യാമറ ഏറെ നാളുകളായി പ്രവർത്തിക്കുന്നില്ലെന്നു വ്യക്തമായി. മുതീരിയിൽ ടി.പി രാമചന്ദ്രന്റെ കൃഷിയിടത്തിൽ 22ന് രാത്രി ശുചിമുറിമാലിന്യം ഒഴുക്കിയിരുന്നു. പരിശോധിച്ചപ്പോൾ മുതിരി ഭാഗത്തെ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കണ്ടു. ഹരിതകാന്തി

മാലിന്യമുക്ത നഗരം പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവഴിച്ചു 17 പോയിന്റുകളിൽ 41 ക്യാമറകളാണു നഗരസഭ സ്ഥാപിച്ചത്. 30 ലക്ഷം രൂപ ചെലവഴിച്ചു കൂടുതൽ എണ്ണം സ്ഥാപിച്ചു വരികയാണെന്ന് ക്ലീൻ സിറ്റി മാനേജർ പറഞ്ഞു. മാലിന്യം ഒഴുക്കിയവരെ പിടികൂടണമെന്ന് ഷാജഹാൻ നിലമ്പൂർ പൊലീസിൽ പരാതി നൽകി. കരിമ്പുഴ അങ്ങാടിയിൽ കടകളിലെ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനത്തിൽ 2 ദിവസം മുൻപ് പുലർച്ചെ 3.10ന് ശുചിമുറി മാലിന്യം തള്ളിയവരെ ദൃശ്യം നോക്കി വനപാലകർ തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാൻ ശ്രമം തുടങ്ങി.