ആർടി ഓഫിസ് പുനർനിർമാണം വൈകുന്നു; സ്ഥലമുണ്ടെങ്കിലും പണമില്ല

Mail This Article
മലപ്പുറം ∙ സ്ഥലം ലഭ്യമായെങ്കിലും പണം ലഭ്യമല്ല. ശോച്യാവസ്ഥയിലുള്ള സിവിൽസ്റ്റേഷനിലെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് (ആർടിഒ) പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി വൈകുന്നു. ആർടി ഓഫിസ് നിലനിൽക്കുന്ന 30 സെന്റ് ഭൂമി റവന്യു വകുപ്പിൽ നിലനിർത്തിക്കൊണ്ടു തന്നെ ഉടമസ്ഥാവകാശം മോട്ടർ വാഹന വകുപ്പിനു കൈമാറി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.
എന്നാൽ 2024–25 സാമ്പത്തിക വർഷത്തിലും 2025–26 വർഷവും ഒരു ലക്ഷം രൂപ വീതം മാത്രമാണു നിർമാണത്തിനായി ആകെ വകയിരുത്തിയിരിക്കുന്നതെന്ന് നിയമസഭയിൽ പി.ഉബൈദുല്ല എംഎൽഎയുടെ സബ്മിഷനു മറുപടിയായി മന്ത്രി കെ.ബി.ഗണേഷ്കുമാർ അറിയിച്ചു.അതേസമയം പുതിയ കെട്ടിട നിർമാണത്തിനാവശ്യമായ സ്കെച്ച്, എസ്റ്റിമേറ്റ് എന്നിവ മരാമത്ത്, വിവിധ സർക്കാർ അംഗീകൃത ഏജൻസികളിൽനിന്ന് ലഭ്യമാക്കാൻ ഗതാഗത കമ്മിഷണർ ആർടിഒക്ക് നിർദേശം നൽകി.
വിശദമായ പ്രപ്പോസൽ ഗതാഗത കമ്മിഷണർ സമർപ്പിച്ച ശേഷം കെട്ടിടനിർമാണത്തിനുള്ള തുക വകയിരുത്തുമെന്നു മന്ത്രി പറയുന്നു.അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ ഓഫിസ് കെട്ടിടം നിർമിക്കാൻ 2017-18 സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക പ്രഖ്യാപിച്ചിരുന്നു. പ്രാഥമികാവശ്യത്തിനായി അടങ്കൽ തുകയായ 2 കോടി രൂപയുടെ 20% (40 ലക്ഷം രൂപ) അനുവദിക്കുകയും ചെയ്തിരുന്നു.
ആർടി ഓഫിസ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം തകർച്ചയിലാണെന്നും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും ചെയ്യുന്ന ജില്ലയുടെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, പുതിയ ആർടി ഓഫിസിന്റെ കെട്ടിടനിർമാണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും പി.ഉബൈദുല്ല എംഎൽഎ ആവശ്യപ്പെട്ടു.