അപകടത്തിൽപെട്ട പൊലീസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ 2 പേർ അറസ്റ്റിൽ

Mail This Article
പുതുശ്ശേരി ∙ ദേശീയപാതയിൽ അപകടത്തിൽപെട്ട പൊലീസ് ഉദ്യോഗസ്ഥനായ സ്കൂട്ടർ യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടിയ സംഭവത്തിൽ ദേശീയപാതയോരത്തെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. പൊലീസ് സയന്റിഫിക് അസിസ്റ്റന്റും പുതുശ്ശേരി വേനോലി സ്വദേശിയുമായ ആനന്ദാണു തട്ടിപ്പിനിരയായത്. സംഭവത്തിൽ പുതുശ്ശേരി നീലിക്കാട് സ്വദേശി സുരേഷ് (62), മലപ്പുറം ചങ്ങരംകുളം സ്വദേശിയായ നജിമുദീൻ (47) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 18നു ദേശീയപാത മരുതറോഡിലാണു തട്ടിപ്പിനിടയായ സംഭവം നടന്നത്.
സ്കൂട്ടർ വഴിയാത്രക്കാരന്റെ ദേഹത്തുതട്ടി തെറിച്ചുവീണ് ആനന്ദിനു തലയ്ക്കും മുഖത്തും പരുക്കേറ്റ് അബോധാവസ്ഥയിലായി. ഇതിനിടെ അവിടെ ഓടിയെത്തിയ, ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് അബോധാവസ്ഥയിലായിരുന്ന ആനന്ദിനെ ആരെയും അറിയിക്കാതെ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരുത്തി വെള്ളവും മറ്റും നൽകി. ശേഷം സഹായി എന്ന നിലയിൽ ആനന്ദിനെ വീട്ടിലെത്തിക്കുകയും ചെയ്തു. അപകടത്തിൽപെട്ട കാൽനടയാത്രക്കാരനു വലിയ പരുക്കേറ്റിട്ടുണ്ടെന്ന് അറിയിച്ച് ചികിത്സാ ചെലവിനായി പണം ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം ആനന്ദ് 2500 രൂപ നൽകി. പിറ്റേന്നു രാവിലെ ആനന്ദിന്റെ വീട്ടിലെത്തിയ സുരേഷ് ചികിത്സാ ചെലവിനായി 4000 രൂപ കൂടി ആവശ്യപ്പെട്ടു. പരുക്കേറ്റയാളുടെ മകനാണെന്നു തെറ്റിദ്ധരിപ്പിച്ചു നജിമുദീനുമായി ഫോണിൽ സംസാരിപ്പിക്കുകയും ചെയ്തു.
തുക കൊടുത്തെങ്കിലും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആനന്ദിന്റെ കുടുംബം കസബ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്.ദേശീയപാതയിൽ അപകടം സംഭവിക്കുന്നവരെ നോട്ടമിട്ടുകയും സഹായിക്കുക എന്ന വ്യാജേന പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും ചെയ്യുന്നത് സുരേഷ് വർഷങ്ങളായി തുടരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്നു പൊലീസ് പറഞ്ഞു. അപകടത്തിനിടയിൽ ആനന്ദിന്റെ പഴ്സ് നഷ്ടപ്പെട്ടിരുന്നു.പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐമാരായ എച്ച്.ഹർഷാദ്, കെ.മനോജ്കുമാർ, എ.ജതി, ടി.പി.യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രാജീദ്, സി.സുനിൽ എന്നിവരാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.