ADVERTISEMENT

ശബരിമല ∙ ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പ സന്നിധിയിൽ അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി, ആലങ്ങാട് സംഘത്തിന്റെ കർപ്പൂരത്താലം എഴുന്നള്ളത്തുകൾ നടന്നു. 

അമ്പലപ്പുഴ സംഘത്തിന്റെ 10 നാൾ നീണ്ട ശബരിമല തീർഥാടനത്തിന്റെ സമാപനം കുറിച്ചുള്ള ശീവേലി എഴുന്നള്ളത്തായിരുന്നു ആദ്യം. വൈകിട്ട് നട തുറന്ന ശേഷം സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ സംഘാംഗങ്ങൾ മണിമണ്ഡപത്തിനു മുൻപിൽ എത്തി. തിരുവാഭരണത്തോടൊപ്പം കൊണ്ട‌ുവന്ന കൊടിക്കൂറകൾ, വാദ്യമേളങ്ങൾ, തിടമ്പ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. 

മാളികപ്പുറം മേൽശാന്തി തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂങ്ങോട്ട് മനയിൽ പി.ജി.മുരളി പൂജിച്ചു നൽകിയ തിടമ്പ് ജീവതയിലാണ് എഴുന്നള്ളിച്ചത്. പതിനെട്ടാംപടിക്കൽ എത്തിയശേഷം കര പെരിയോന്മാരായ സദാശിവൻ പിള്ള,  ഉണ്ണിക്കൃഷ്ണൻ നായർ, കെ.ചന്തു,  ആർ. ഗോപകുമാർ, മണിയൻ, കെ.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ പടി കഴുകി വൃത്തിയാക്കി. പടിപൂജ നടത്തി. നെയ്യഭിഷേകവും മഹാനിവേദ്യവും നടത്തി. 

പിന്നീടാണ് ആലങ്ങാട് സംഘത്തിന്റെ കർപ്പൂരത്താലം എഴുന്നള്ളത്തും പടിപൂജയും നടന്നത്. കണ്ണെഴുതി വെള്ളമുണ്ടുടുത്ത് താലവുമേന്തി സംഘം സമൂഹ പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ മണിമണ്ഡപത്തിനു മുൻപിലെത്തി. വെളിച്ചപ്പാട് തുള്ളി കൽപന ചൊല്ലിയതോടെ ഗോളക, കൊടി, തിടമ്പ്, ചിന്ത്, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയോടെ  കർപ്പൂരത്താലവുമായി  സംഘാംഗങ്ങൾ നിരന്നു. 

മേൽശാന്തി പൂജിച്ചു കൈമാറിയ തിടമ്പ് , കൊടി എന്നിവയുടെ അകമ്പടിയോടെയായിരുന്നു  എഴുന്നള്ളത്ത്. ആലങ്ങാട് യോഗം പ്രതിനിധികളായ എം.എൻ.രാജപ്പൻ നായർ, പുറയാറ്റികളരി രാജേഷ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സംഘാംഗങ്ങൾ പതിനെട്ടാംപടിയിൽ കർപ്പൂരം കത്തിച്ചു പടിപൂജ നടത്തി ദർശനം നടത്തി. സംഘത്തിന്റെ നെയ്യഭിഷേകം  ഇന്ന് രാവിലെ 9.30നും പന്തിരുനാഴി നിവേദ്യ സമർപ്പണം 12.30നും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com