ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിനു നഷ്ടമായ ധീര ജവാന്മാർക്ക് എന്തു സംഭവിച്ചെന്ന കാര്യത്തിൽ സൈന്യം നടത്തുന്ന അന്വേഷണം സമാനതകളില്ലാത്തത്. റോത്താങ്ങിലെ ചന്ദ്ര ഭാഗ – 13 (സി ബി 13) മേഖലയിൽ സിബി 13 മേഖലയിലാണ് 1968 ഫെബ്രുവരി 7നു വിമാനം തകർന്നു വീണത്. 18,000 അടി ഉയരത്തിൽ ശ്വാസമെടുക്കാൻ പോലും പ്രയാസമുള്ള മഞ്ഞുമൂടിയ മലനിരകളിലാണ് ഇത്രകാലത്തിനു ശേഷവും പരിശോധനകൾ തുടരുന്നത്. സാങ്കേതികവിദ്യ പുരോഗമിക്കുന്നതനുസരിച്ച് ഓരോ വർഷവും കൂടുതൽ മേഖലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. പതിറ്റാണ്ടുകളോളം എത്തിപ്പെടാൻ പോലും കഴിയാതിരുന്ന മേഖലകൾ സൂക്ഷ്മമായി പരിശോധിച്ചാണ് സൈന്യം ഓരോ തവണയും ഭൗതിക ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1800 അടി ഉയരമുള്ള മഞ്ഞുമലയിലാണ് 4 പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. കരസേനയുടെ റജിസ്റ്ററിൽ നിന്ന് തോമസ് ചെറിയാന്റെ 22 വയസ്സിലെ ഫോട്ടോ കുടുംബാംഗങ്ങൾക്ക് ഇന്നലെ സൈനിക ഉദ്യോഗസ്ഥർ അയച്ചു കൊടുത്തു. തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ ഭൗതികാവശിഷ്ടങ്ങളാണു രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കഴിഞ്ഞ ദിവസം കണ്ടെടുത്തത്. സൈനിക പരിശീലനം പൂർത്തിയാക്കി ആദ്യനിയമനം ലഭിച്ച സ്ഥലത്തേക്ക് പോകുമ്പോൾ 1968 ഫെബ്രുവരി 7ന് ആയിരുന്നു തോമസ് ചെറിയാനെ വിമാനം തകർന്നു കാണാതായത്.

2003ൽ ആദ്യ പ്രതീക്ഷ
2003ൽ അടൽ ബിഹാരി വാജ്‌പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ വിദഗ്ധരാണു ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. പിന്നീടാണു കരസേനയുടെ നേതൃത്വത്തിലുള്ള തിരച്ചലിൽ ദൗത്യം ആരംഭിച്ചത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തി. 2019ലെ തിരച്ചിലിൽ 5 പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു. ഇതുവരെ ഭൗതിക ശരീരങ്ങൾ കണ്ടെത്തിയതെല്ലാം സിബി – 13 എന്നു വിളിക്കുന്ന ഈ മേഖലയിൽ നിന്നാണ്. കഴിഞ്ഞ ദിവസം ഭൗതിക ശരീരം കണ്ടെത്തിയ ശേഷം 6 മണിക്കൂറോളം ചുമന്നാണ് സൈനികർ ഹെലിപാഡിന്റെ അടുത്തെത്തിച്ചത്.

1968ലെ വിമാനാപകടത്തിൽ കാണാതായവരെ തിരക്കി കരസേന ഹിമാചൽ പ്രദേശിലെ റോത്താങ് മേഖലയിൽ നടത്തിയ തിരച്ചിൽ.
1968ലെ വിമാനാപകടത്തിൽ കാണാതായവരെ തിരക്കി കരസേന ഹിമാചൽ പ്രദേശിലെ റോത്താങ് മേഖലയിൽ നടത്തിയ തിരച്ചിൽ.

അന്വേഷിച്ചത് മുൻ എയർ മാർഷൽ
‘എല്ലാവരും തുടർച്ചയായി ചോദിച്ചിരുന്നു എന്തുകൊണ്ട് വിമാനമോ കാണാതായ സൈനികരെയോ കണ്ടെത്താൻ നമുക്കു സാധിച്ചില്ലെന്ന്. എന്നാൽ അക്കാലത്ത് സാധ്യമായ പരമാവധി കാര്യങ്ങൾ നമ്മൾ ചെയ്തിരുന്നു. അത്രയും ഉയർന്നു പറക്കുന്ന ഹെലികോപ്ടറുകളും അന്നുണ്ടായിരുന്നില്ല. പക്ഷേ ഒരിക്കൽ മൃതദേഹങ്ങൾ കണ്ടെത്തുമെന്ന് എനിക്കുറപ്പാണ്, ’ വർഷങ്ങൾ മുൻപ് അഭിമുഖത്തിൽ മുൻ എയർ മാർഷൽ ത്രിലോക് ഘഡിയോകെ പറഞ്ഞതാണിത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 1968ലെ എഎൻ–12 വിമാനം കാണാതായ സംഭവം അന്വേഷിച്ചത്.

ഡൽഹിയിൽ വ്യോമസേനാ ആസ്ഥാനത്തു ഡയറക്ടർ പദവിയിലായിരുന്നു അദ്ദേഹം. വിമാനത്തിന്റെ പിൻഭാഗത്ത് ഓക്സിജൻ കുറവായിരുന്നുവെന്നതുൾപ്പെടെയുള്ള നിഗമനങ്ങളിലേക്കാണ് അന്ന് സേനാ സംഘമെത്തിയത്. വിമാനയാത്രയുടെ അവസാനഘട്ടത്തിൽ എന്തോ അടിയന്തര സാഹചര്യമുണ്ടായെന്നും ഇത് ഓക്സിജന്റെ കുറവായിരിക്കാമെന്നുമായിരുന്നു വിലയിരുത്തൽ. യാത്രക്കാർ ഇരുന്ന ഭാഗത്ത് ഓക്സിജൻ കുറവുണ്ടായ ഘട്ടത്തിൽ വിമാനം സഞ്ചരിച്ചിരുന്ന ഉയരം കുറച്ചിരിക്കാമെന്നും ഈ ഘട്ടത്തിൽ അപകടം സംഭവിച്ചിരിക്കാമെന്നുമായിരുന്നു ഇവരുടെ വിലയിരുത്തൽ.

English Summary:

This article details the Indian Army's decades-long mission to uncover the fate of soldiers lost in a 1968 AN-12 aircraft crash in the Himalayas. It highlights the challenging terrain, advancements in search technology, key discoveries, and the unwavering dedication of the search teams.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT