വെർച്വൽ ക്യു ഫീസ് 2011ലെ ഹൈക്കോടതി നിർദേശം നടപ്പാക്കാൻ: ദേവസ്വം ബോർഡ്

Mail This Article
ശബരിമല ∙ വെർച്വൽ ക്യു ബുക്കിങ്ങിന് 5 രൂപ ഫീസ് ഈടാക്കാൻ തീരുമാനിച്ചതു ശബരിമല സഹായനിധിയിലേക്കു തുക കണ്ടെത്താനാണെന്ന വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതിയുടെ 2011ലെ നിർദേശപ്രകാരമാണു സഹായനിധി തുടങ്ങുന്നത്. 2017ൽ പദ്ധതി തുടങ്ങേണ്ടതായിരുന്നെങ്കിലും ഫയൽ കാണാതായതിനാൽ വൈകി. പിന്നീടു കണ്ടെത്തിയപ്പോൾ തുടർനടപടി സ്വീകരിക്കുകയായിരുന്നു. തീർഥാടനത്തിനിടെ ഹൃദ്രോഗം മൂലം മരിക്കുന്നവർക്കു സഹായം ലഭ്യമാക്കാനാണ് തുക വിനിയോഗിക്കുകയെന്നും ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തും അംഗം എ.അജികുമാറും വ്യക്തമാക്കി.
102 പേർ മരിച്ച പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2011 ഫെബ്രുവരി 9നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ തീർഥാടകർക്ക് അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിനു ദേവസ്വം ബോർഡ് സഹായനിധി രൂപീകരിക്കണമെന്നു നിർദേശിച്ചിരുന്നു. ദേവസ്വം കമ്മിഷണറുടെ പേരിൽ പ്രത്യേക അക്കൗണ്ട് തുറക്കാനും ട്രസ്റ്റ് രൂപീകരിക്കാനും നിർദേശിച്ചിരുന്നു. 2017 നവംബർ 25ന് അക്കൗണ്ട് തുടങ്ങാൻ ബോർഡ് ഉത്തരവും നൽകി. ഈ ഫയലാണു കാണാതായത്.
ഉന്നതതലയോഗം ചേർന്നാണ് സഹായനിധി തുടങ്ങാനും ഹൃദ്രോഗം മൂലം മരിക്കുന്ന തീർഥാടകർക്ക് ഉൾപ്പെടെ 3 ലക്ഷം രൂപയുടെ സഹായം നൽകാനും തീരുമാനിച്ചതെന്നും സ്പോൺസർമാരെ കണ്ടെത്തിയും ഫീസ് പിരിച്ചും ഇതിനുള്ള പണം കണ്ടെത്താമെന്നു 2011ൽ തന്നെ കോടതി നിർദേശം നൽകിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.കഴിഞ്ഞ തീർഥാടനകാലത്ത് 36 തീർഥാടകർ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഇവരുടെ ആശ്രിതർക്ക് സഹായം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വെർച്വൽ ക്യു ബുക്കിങ്ങിന് 5 രൂപ ഫീസ് ഈടാക്കാൻ തീരുമാനിച്ചതെന്നാണു ബോർഡ് ഉന്നയിക്കുന്ന ന്യായം.
ശബരിമലയിൽ പുതിയ ദർശന രീതി പരീക്ഷിച്ച് തുടങ്ങി
തീർഥാടകരെ ബലിക്കൽപുരയുടെ ഇരുവശത്തുകൂടിയും കടത്തിവിടുന്ന പുതിയ ദർശന രീതിയുടെ ട്രയൽ റൺ സന്നിധാനത്ത് തുടങ്ങി. ബലിക്കൽപുര വഴി കടന്നു പോകുന്നതിനാൽ 20 മുതൽ 25 സെക്കൻഡ് വരെ ദർശനം കിട്ടിയ സന്തോഷത്തിലാണു തീർഥാടകർ. അതേസമയം വലതുവശത്തെ വരിയെ അപേക്ഷിച്ച് ഇടതുവശത്തുകൂടി പോകുന്നവർക്കു ദർശന സമയം കുറയുന്നെന്നും പരാതിയുണ്ട്.
ഇവർക്ക് ഗണപതിഹോമം നടക്കുന്ന മണ്ഡപം അവസാനിക്കുന്ന ഭാഗത്തു വരെ മാത്രമാണു ദർശനം കിട്ടുന്നത്. അവിടെ എത്തുമ്പോൾ അവർ വരിയിൽനിന്നു പുറത്തേക്ക് പോകും. എന്നാൽ വലത്തെ ക്യൂവിലൂടെ വരുന്നവർ മുൻപിലെത്തിയശേഷം ഇടത്തോട്ടു തിരിഞ്ഞാണ് പുറത്തിറങ്ങുന്നത്. അതിനാൽ ശ്രീകോവിലിന്റെ മുൻപിൽ 10 സെക്കൻഡ് വരെ കൂടുതൽ ദർശനത്തിനു കിട്ടുന്നു. ഇരുമുടിക്കെട്ട് ശിരസിലേറ്റി പോകുന്നവർ മുൻനിരയിലെ വരിയിൽനിന്നു തൊഴുമ്പോൾ പിന്നിലുള്ളവർക്കു കാഴ്ച മറയുന്നെന്നാണു മറ്റൊരു പോരായ്മ.
പരീക്ഷണം വിജയമാണെന്നും 25 സെക്കൻഡ് വരെ ദർശനം ലഭിച്ചതിന്റെ സന്തോഷം തീർഥാടകർ പങ്കുവച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ പറഞ്ഞു. മാസപൂജയായതിനാൽ ഇന്നലെ തിരക്കു കുറവായിരുന്നു. വിഷുക്കണി ദർശനത്തിനു വലിയ തിരക്ക് ഉണ്ടാകും. അതിനു ശേഷം വിലയിരുത്തൽ നടത്തി മാത്രമേ മണ്ഡല മകരവിളക്കു കാലത്തേക്കു നടപ്പാക്കൂവെന്നും അവർ പറഞ്ഞു. തിരക്ക് കൂടുമ്പോൾ പുതിയ ദർശന രീതി എങ്ങനെ ഉണ്ടെന്നു ശരിയായ വിലയിരുത്തൽ നടത്തുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.