ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കണ്ണൻ ‘കണ്ണിലെ കൃഷ്ണമണി’യാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ്ഹൗസിലെ 5 പശുക്കളും ‘ചങ്ക്’സാണ്.  6 പശുക്കളും 2 കാളകളുമാണ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലുള്ളത്. 4 ആടുകളും, 40 കോഴികളും, 10 വാത്തകളും വേറെയും.  ക്രിസ്മസിനു തൊട്ടു മുൻപ് രണ്ട് അതിഥികൾ കൂടി രാജ്ഭവനിൽ എത്തി–നന്ദിനിയും നന്ദയും.  കാസർകോട് കുള്ളൻ ഇനത്തിൽപ്പെട്ട ഇവയെ ദക്ഷിൺ വൃന്ദാവൻ ട്രസ്റ്റാണ് ഗവർണർക്ക് സമ്മാനിച്ചത്. വെച്ചൂർ ഇനത്തിൽപ്പെട്ട പുതിയ അതിഥികളെ ‘ഔദ്യോഗികമായി തന്നെ സ്വീകരിച്ച’ ഗവർണർ, അമ്മ പശുവിന് പട്ടും അണിയിച്ചു. വെച്ചൂർ ഇനത്തിൽപ്പെട്ട കല്യാ‍ണിയും കൗസ്‍തുവും, മണി‍ക്കുട്ടിയും കണ്ണനും ഇവിടെയുണ്ട്.  ഗവർണർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇവർ.  കണ്ണ‍നെയാണ് ഗവർണർക്ക് കൂടുതൽ ഇഷ്ടം. തിരക്കിനിടയിലെ ഇടവേളകളിൽ ഇവയെ ശ്രദ്ധിക്കാനും പരിപാലിക്കാനും ഗവർണർ സമയം കണ്ടെത്തും. 

പിണറായിക്ക് പേരില്ലാ പശുക്കൾ, വിഎസിന് മലബാറി ആടുകൾ

ക്ലിഫ്ഹൗസ് വളപ്പിലെ കന്നുകാലികളൊരെണ്ണം കരഞ്ഞാൽ എന്താണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കും, ഉടനടി പരിഹരിക്കണമെന്നും ഉത്തരവിടും. അത്രമേൽ പ്രിയപ്പെട്ടവരാണ് മുഖ്യമന്ത്രിക്ക് പശുക്കൾ.   5 പശുക്കളാണുള്ളത്. ജഴ്സി, വെച്ചൂർ, ഹോൾ‍സ്റ്റീൻ ഇനത്തിൽ‍പ്പെട്ടവയാണ് ഇവ. കിടാക്കൾ രണ്ടെണ്ണവും. പശുക്കൾക്കും കുട്ടികൾക്കും പേരിട്ടിട്ടില്ല.  ദിവസവും 8 മുതൽ 12 ലീറ്റർ വരെ പാലും ലഭിക്കും. ക്ലിഫ് ഹൗസിലെ ആവശ്യത്തിനെടുത്ത ശേഷം ബാക്കി പുറത്ത് കൊടുക്കും.  25 കോഴികളും 2 വാത്തകളും ഇവിടെയുണ്ട്.  വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്ലിഫ് ഹൗസിൽ മലബാറി ആടുകളെ വളർത്തി‍യിരുന്നു. ഇവയ്ക്കെല്ലാം പേരിട്ടതും വിഎസ് തന്നെ.  നിയമസഭ സെക്രട്ടേറിയറ്റിലും പശുക്കളെ വളർത്തുന്നുണ്ട്.  

ഇവിടെ തൊഴുത്തിൽ ‘കുത്തില്ല’: പി.ജെ.ജോസഫ്  

മുൻ മന്ത്രി പി.ജെ.ജോസഫിന്റെ തൊടുപുഴയിലെ വീട്ടുവളപ്പിൽ 98 പശുക്കളുണ്ട്.  പാട്ടിന്റെ ആരാധകരാണ് മുഴുവൻ പശുക്കളും. തൊഴുത്തി‍നുള്ളിൽ ഫാനിനു സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സി‍സ്റ്റത്തിൽനിന്ന് എപ്പോഴും പഴയ പാട്ടുകൾ ഒഴുകിയെത്തും. 70–80 ക‍ളിലെ പ്രണയഗാ‍നങ്ങളാണ് പശുക്കളെ കേൾപ്പി‍ക്കുക. ഇപ്പോൾ ഹിന്ദി ഗാനങ്ങളാണ് കേൾപ്പിക്കുന്നതെന്ന് ജോസഫ് പറഞ്ഞു. 25 ലീറ്റർ മുതൽ 35 ലീറ്റർ വരെ പാൽ നൽകുന്ന പശുക്കളാണ് ഇവിടെയുള്ളത്. എച്ച്‌‍എഫ്, ജ‍ഴ്സി, സ്വിസ് ബ്രൗൺ, സിന്ധി, സുനന്ദിനി തുടങ്ങിയ ഇനങ്ങളാ‍ണുള്ളത്. എല്ലാ പശുക്കൾക്കും പേരിട്ടത് ജോസഫ് തന്നെ. സിനിമാ നടിമാരുടെ പേരുകളും പശുക്കൾക്ക് സമ്മാനിച്ചിട്ടുണ്ട്– ഉർവശി, രഞ്ജിനി, രേവതി, കരീന, കാവ്യ... ദമ‍യന്തി, ചാ‍ന്ദിനി, വസുന്ധര, കൃഷ്ണ, ഗിരിജ, സുജ, രമ, കാഞ്ചന, ശീതൾ, ഗംഗ പേരുകളുടെ നിര‍നീളുന്നു. കരീനയെയാണ് കഴിഞ്ഞ ദിവസം  കുട്ടി കർഷകൻ മാത്യു ബെന്നിക്ക് പി.ജെ.ജോസഫ് കൈമാറിയത്. ‘പശു‍ക്കൾ വീടിന്റെ ഐശ്വര്യ‍മാണ്. അവ തൊഴുത്തിൽ കു‍ത്തില്ല. ഇന്ത്യൻ ഇനമാണ് നല്ലത്’– ജോസഫിന്റെ പശു പാഠം  ഇങ്ങനെ.

നായനാർ കൽപ്പിച്ചു: ‘പാലു കുടിച്ചാൽ പോരാ, കാ‍ശും കൊടുക്കണം’

മുഖ്യമന്ത്രിയായിരിക്കെ ആരോഗ്യ പ്രശ്നം കാരണം പശുവിൻ പാൽ കുടിക്കാൻ ഇ.കെ.നായനാ‍രോടു ഡോക്ടർ നിർദേശിച്ചു.  മന്ത്രിസഭയിലെ സഹപ്രവർത്ത‍കൻ പി.ജെ.ജോസഫ് ഒരു കറവപ്പ‍ശുവിനെ തന്നെ ക്ലിഫ് ഹൗസിലെത്തിച്ചു. 8 ലീറ്റർ പാലു കിട്ടും.  കുറച്ച് പാൽ നായനാർ എടുത്ത ശേഷം ബാക്കിയുള്ളത് പഴ്സനൽ സ്റ്റാഫിലെ അംഗങ്ങൾക്കു കൊടുക്കും.  ഒരു മാസം തികഞ്ഞപ്പോൾ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ‍യെല്ലാം നായനാർ മുറിയിലേക്ക് വിളിച്ചു വരുത്തി, ഓരോരുത്തരോടും പാലിന്റെ കാശു ചോദിച്ചതോടെ ഇവർ അന്തം വിട്ടു. പാൽ‍ക്കാശു വാങ്ങിയ ശേഷമാണ് നായനാർ സ്റ്റാഫിനെ ‘വിട്ടയച്ചത്’. ക്ലിഫ് ഹൗസ് ഒഴിഞ്ഞപ്പോൾ നായനാർ പശുവിനെ ജോസഫിനു തിരികെ നൽകി.  മുൻ മുഖ്യമന്ത്രി ഉമ്മൻ‍ചാണ്ടിക്കും പി.ജെ.ജോസഫ് രേവതി എന്നു പേരുള്ള കിടാവിനെ സമ്മാനിച്ചിരുന്നു.  

മാതു, ചിഞ്ചുറാണിയുടെ അരുമ

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയായ ‘അശോക’യിൽ 7 മാസം മുൻപാണ് ‘മാതു’ അതിഥിയായി എത്തിയത്. മന്ത്രിയുടെ മകൾ എൻജിനീയറിങ് വിദ്യാർഥി നന്ദനയാണ് മാതു എന്ന പേരിട്ടത്.

തോറ്റല്ലോ, ഇനി പശുവിനെ മാറ്റിക്കെട്ടണ്ടേ? ടെൻഷനിലും പൊട്ടിച്ചിരിച്ച് ലീഡർ

1987ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ലീഡ് ചെയ്യുന്ന വാർത്ത ടിവിയിൽ കാണുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ.  ക്ലിഫ് ഹൗസിൽ അന്നു 2 പശുക്കളെ വളർത്തിയിരുന്നു. ലീഡറുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയ്ക്കായിരുന്നു പരിപാലന ചുമതല. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുന്ന വിവരമറിഞ്ഞ് ടെൻഷനിലായിരുന്നു കരുണാകരൻ. ഇതിനിടെ കടന്നു വന്ന കല്യാണിക്കുട്ടിയമ്മ, കരുണാകരനെ നോക്കി ചോദിച്ചു:‘പരാജയമായല്ലോ? ഇനി പശുക്കളെ മാറ്റിക്കെട്ടണമല്ലോ? പുതിയ താമസസ്ഥലത്ത് അതിനു സൗകര്യമുണ്ടാകുമോ?’– ചോദ്യം കേട്ട് കരുണാകരൻ പൊട്ടിച്ചിരിച്ചുവെന്നു മകൻ കെ.മുരളീധരൻ എംപി ഓർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com