ADVERTISEMENT

തിരുവനന്തപുരം∙ തിങ്കളാഴ്ച ഉച്ചയ്ക്കു 1.21ന് ആണ് വെൺപാലവട്ടത്തെ സർവീസ് റോഡിലെ യാത്രക്കാർ മേൽപാലത്തിനു മുകളിൽ കൂട്ടിയിടിച്ചതു പോലുള്ള ശബ്ദം കേട്ടത്. കണ്ണടച്ചു തുറക്കും മുൻപ്  മുകളിൽ നിന്നൊരാൾ താഴേക്ക്... ഓടിയെത്തിയവരുടെ കൺമുന്നിൽ ഒരു കുഞ്ഞും രണ്ടു സ്ത്രീകളും ഓടയിലും റോഡിലുമായി ചോരയൊലിച്ചു കിടക്കുന്നു. കണ്ടവർ ആദ്യം പകച്ചു പോയെങ്കിലും രക്ഷാപ്രവർത്തനം വൈകിയില്ല. മൂവരെയും വാഹനങ്ങളിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വൈകി പൊലീസും എത്തി.

ഏതോ വാഹനം തട്ടിയിട്ടെന്നായിരുന്നു ആദ്യം സംശയിച്ചത്.  പാലത്തിനു മുകളിലെ ദൃക്സാക്ഷികളായ യാത്രക്കാരാണ്,   സ്കൂട്ടർ പെട്ടെന്ന് നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞതാണെന്ന് പൊലീസിനെ അറിയിച്ചത്. ശക്തമായ ഇടിയെത്തുടർന്ന് സ്കൂട്ടർ യാത്രികർ പാലത്തിൽ നിന്നു താഴേക്കു വീണു. പിന്നീട് സർവീസ് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ  സിമി ഉൾപ്പെടെ മൂന്നുപേരും താഴേക്കു വീഴുന്ന ദൃശ്യം ലഭിച്ചു. 

ബൈപ്പാസിൽ വെൺപാലവട്ടത്തിനു സമീപം സഹോദരിമാരും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ സ്ഥലം എത്തി നോക്കുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
ബൈപ്പാസിൽ വെൺപാലവട്ടത്തിനു സമീപം സഹോദരിമാരും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ സ്ഥലം എത്തി നോക്കുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ഒരു വർഷം; 13 അപകടം
ബൈപാസിൽ വെൺപാലവട്ടം പാലത്തിൽ ഒരു വർഷത്തിനിടെ നടന്നത് 13 വാഹന അപകടങ്ങൾ. യാത്രക്കാർ പാലത്തിൽ നിന്നു താഴേക്കു വീഴുന്നത് രണ്ടാം തവണയും. കഴിഞ്ഞ വർഷമാണ്  ഭർത്താവും ഭാര്യയും സഞ്ചരിച്ച സ്കൂട്ടർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഭാര്യ പാലത്തിൽ നിന്നു താഴേക്കു പതിച്ചത്. ഗുരുതരമായി പരുക്കേറ്റെങ്കിലും വിദഗ്ധ ചികിത്സയിലൂടെ ഇവർ രക്ഷപ്പെട്ടു. കഴിഞ്ഞ വർഷം ജൂണിൽ പഞ്ചറായതിനെ തുടർന്ന് പാലത്തിൽ നിർത്തിയിട്ടിരുന്ന ക്രെയിനിനു പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചിരുന്നു. നിർത്തിയിട്ടിരുന്ന ക്രെയിനിനു പിന്നിൽ അപായ സൂചകങ്ങൾ ഒന്നും പ്രദർശിപ്പിച്ചിരുന്നില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാലത്തിനു മുകളിൽ പാർക്കിങ്ങിനു കർശന നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  

ഫോൺ തകരാറിൽ, പൊലീസ് എത്താൻ വൈകി 
അവശ്യഘട്ടങ്ങളിൽ പേട്ട പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാൽ കിട്ടില്ല. കാരണം, ഫോൺ രണ്ടാഴ്ചയായി തകരാറിലായാണ്. വെൺപാലവട്ടത്തെ അപകട വിവരം അറിയ്ക്കാൻ ആളുകൾ ആദ്യം വിളിച്ചത് പേട്ട പൊലീസ് സ്റ്റേഷനിലെ നമ്പരിലേക്കായിരുന്നു. പല തവണ വിളിച്ചിട്ടും കിട്ടാതായതോടെ നാട്ടുകാർ സമീപത്തെ  സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കൺട്രോൾ റൂമിൽ നിന്നു വിവരം അറിഞ്ഞ് പേട്ട പൊലീസ് എത്തിയപ്പോഴേക്കും ഏറെ നേരം കഴിഞ്ഞിരുന്നു. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഫോൺ തകരാറിലാകുന്നത്.

നേരത്തെ വീടണയാനുള്ള യാത്ര അന്ത്യയാത്രയായി... 
കോവളം∙മഴയെത്തും മുൻപേ വീടെത്തണമെന്നു പറഞ്ഞ് കൊല്ലത്തു നിന്നിറങ്ങിയ സഹോദരിമാരും പിഞ്ചു കുഞ്ഞുമടങ്ങുന്ന സംഘത്തിൽനിന്ന് സിമി മാത്രം വീടണഞ്ഞില്ല.  കഴക്കൂട്ടം–കോവളം ബൈപാസിലെ വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിനു പിന്നിലിരുന്ന സിമി താഴ്ചയേറിയ സർവീസ് റോഡിലേക്കു തെറിച്ചു വീണാണ് മരണമടഞ്ഞത്.     കൊല്ലം മയ്യനാട്ടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് അനുജത്തി സിനി(32) ഇവരുടെ മകൾ ശിവന്യ(മൂന്ന്) എന്നിവർക്കൊപ്പം സിമി ഇന്നലെ രാവിലെ കോവളത്തു നിന്നു പോയത്. മറ്റു ബന്ധുക്കൾ ട്രെയിനിലും എത്തി. മഴയ്ക്കു സാധ്യത ഉള്ളതിനാൽ, ചടങ്ങു കഴിഞ്ഞതോടെ   നേരത്തെ ഇറങ്ങാമെന്നു പറഞ്ഞാണ് ഇവർ യാത്ര തിരിച്ചത്. മറ്റു ബന്ധുക്കൾ‌ ട്രെയിനിറങ്ങി വീട്ടിലെത്തിയപ്പോൾ പ്രിയപ്പെട്ടവരുടെ അപകടവാർത്തയാണു കേട്ടത്.മരണവാർത്ത  അറിഞ്ഞതോടെ നെടുമത്തെ വീട്ടിലേക്കു ജനമൊഴുകി. അപ്പോഴും ഇളയമ്മ സാവിത്രിയെ വിവരം അറിയിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.

സജീവ കുടുംബശ്രീ പ്രവർത്തക
അനുജത്തി സിനി സെക്രട്ടിയായ കോവളം നെടുമത്തെ വീടിനു സമീപത്തെ കുടുംബശ്രീയിലെ അംഗമായിരുന്നു സിമി. നാലാഞ്ചിറയിലെ വീട്ടിൽ നിന്ന് എല്ലാ ആഴ്ചയിലും സിമി യോഗത്തിന് എത്തുമായിരുന്നുവെന്നും സജീവ പങ്കാളിയും മികച്ച പ്രവർത്തകയുമായിരുന്നുവെന്ന് ബന്ധു കൂടിയായ സംഘാംഗം രജനി ഓർക്കുന്നു. പിതാവ് ചെറുപ്പത്തിലെ നഷ്ടപ്പെട്ട രണ്ടു സഹോദരിമാർക്കും മാതാവ് രാധയായിരുന്നു എല്ലാം. മത്സ്യം വരെ വിറ്റ്  അവർ രണ്ടു മക്കളെയും വളർത്തി. ഇരുവരുടെയും വിവാഹവും കഴിഞ്ഞു. രണ്ടു വർ‌ഷം മുൻപ് മാതാവ് മരിച്ചു. സിനിയുടെ ഭർത്താവ് ഗൾഫിലാണ്. ഇതിനാൽ ഇളയമ്മ സാവിത്രിയായിരുന്നു കൂട്ട്.  സിമിക്ക് എല്ലാത്തിനും ആശ്രയം അനുജത്തി സിനിയായിരുന്നു. യാത്രകളും മറ്റും ഇരുവരും ഒന്നിച്ചായിരുന്നു. ഇന്നലത്തെ യാത്രയ്ക്കൊടുവിൽ‌ ചേച്ചി വഴിപിരിഞ്ഞത്  നാടിന്റെയും നൊമ്പരമായി.

English Summary:

Woman dies after crashing scooter, two pillion riders thrown off overbridge in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com