ADVERTISEMENT

ചെറുതുരുത്തി∙ 118 വർഷം പഴക്കമുള്ള കൊച്ചിൻ പാലം തകർച്ചാ ഭീഷണിയിൽ തുടരുന്നു .കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയത്തെ അതിജീവിച്ച പാലത്തിന് ഇനിയൊരു പ്രളയത്തെ ജയിക്കാനാകുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. ചെറുതുരുത്തി - ഷൊർണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിളാനദിക്ക് കുറുകെയുള്ള ഈ പാലം, കേരള പിറവിക്ക് മുൻപ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂർ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിർമിച്ചത്.

ഷൊർണൂരിലൂടെ കടന്ന് പോകുന്ന ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിർമാണത്തിന് പിന്നിൽ .മലബാർ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഗവൺമെന്റ് തീവണ്ടി ഗതാഗതത്തിന് വേണ്ട ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജകുടുംബത്തിലെ പലരുടെയും എതിർപ്പിനെ അവഗണിച്ച് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപട്ടങ്ങളും പൊതുഖജനാവിലെ പണവും ചേർത്ത് 84 ലക്ഷം രൂപ അന്ന് ഇതിനായി ഉപയോഗിച്ചു. .

1902 ജൂൺ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിൻ പാലത്തിലൂടെയാണ് സർവീസ് നടത്തിയത്. ട്രെയിനുകൾ സർവീസ് നടത്തിയിരുന്ന ഇതേ പാലത്തിലൂടെ തന്നെയാണ് ആദ്യകാലത്ത് മോട്ടർ വാഹനങ്ങളും കടന്ന് പോയിരുന്നത്.മീറ്റർ ഗേജിൽ നിന്നും ബ്രോഡ് ഗേജിലേക്ക് മാറുന്ന തുടക്കത്തിൽ തന്നെ ബ്രിട്ടിഷ് സർക്കാർ ട്രെയിൻ ഗതാഗതത്തിന് സമാന്തരമായി പുതിയൊരു പാലം നിർമിച്ചപ്പോൾ ഇന്നത്തെ പഴയ കൊച്ചിൻ പാലം മോട്ടർ വാഹനങ്ങൾക്ക് മാത്രമായി മാറുകയായിരുന്നു.

അറ്റകുറ്റ പണികളുടെ അപര്യാപ്തത മൂലം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലം ബലക്ഷയം വന്നതിനെ തുടർന്ന് അടച്ചിടുകയും തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കൊച്ചിൻ പാലം 2003 ജനുവരി 25ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയുമായിരുന്നു.പഴയ കൊച്ചിൻ പാലത്തിന്റെ രണ്ടു സ്പാനുകൾ 2011ൽ തന്നെ നിലംപൊത്തിയിരുന്നു. ചില കച്ചവടക്കാർ സ്വാധീനം ചെലുത്തി പഴയ കൊച്ചി പാലം പൊളിക്കാൻ നീക്കം നടത്തിയിരുന്നു. പാലം പൊളിക്കാനുള്ള സർക്കാർ നീക്കം പരാതികളെ തുടർന്ന് പുരാവസ്ത വകുപ്പ് തടഞ്ഞു.

2018ലെ പ്രളയം വലിയ കേടുപാടുകളില്ലാതെ അതിജീവിച്ച പാലത്തിന്റെ ഒരു തൂണും സ്പാനും 2019ൽ തകർന്നിരുന്നു. പുഴയിൽ തകർന്നു നിൽക്കുന്ന പാലം പൊളിച്ചു നീക്കണമെന്നും പറയുന്ന ഒരു വിഭാഗവും സംരക്ഷിക്കണമെന്നു ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com