മദ്യപർക്ക് ക്രൂരവിനോദം, കുപ്പികൾ പൊട്ടിച്ചെറിയുന്നു; കാൽ മുറിഞ്ഞ് കർഷകർ

Mail This Article
പറപ്പൂക്കര ∙ കോന്തിപുലം, ധനുകുളം പാടശേഖരങ്ങളിൽ മദ്യപർ മദ്യകുപ്പികൾ പൊട്ടിച്ചെറിയുന്നതു കർഷകർക്കു ദുരിതമാകുന്നു. കൃഷിപ്പണിക്കിറങ്ങുന്ന കർഷകരുടെ കാലിൽ ചില്ലുകൾ തറയ്ക്കുന്നതു പതിവായി. പാടത്ത മേയുന്ന വളർത്തുമൃഗങ്ങളുടെ കാലിലും പരുക്കേൽക്കുന്നുണ്ട്. കോന്തിപുലം ബവ്‌റിജസ് ഔട്ട്‌ലെറ്റിൽ നിന്നു മദ്യം വാങ്ങി പാടത്തേക്കുള്ള കൈവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ടും മരത്തണലിരുന്നും കുടിച്ച ശേഷം കുപ്പി പാടത്തേക്കു വലിച്ചെറിയുകയാണ്. പൊട്ടിയ ചില്ലുകൾ ചേറിൽ പൂണ്ടുകിടക്കും.
മുൻപ് കർഷകർ പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രശ്നം അവസാനിച്ചില്ല. മദ്യപിച്ച ശേഷം ഒരാൾ എറിയുന്ന ബീയർ കുപ്പി മറ്റൊരാൾ മറ്റൊരു ബീയർ കുപ്പി എറിഞ്ഞ് പൊട്ടിക്കുന്നത് ഇവിടെയെത്തുന്നവരുടെ വിനോദമാണ്. വരമ്പുകളിലെ കല്ലുകളിലും തിട്ടകളിലും കുപ്പി പൊട്ടിച്ചെറിയുന്നതും പതിവാണ്. കുപ്പികൾ പൊട്ടിച്ച് വരമ്പുകളിലെ കുഴികളിൽ തിരുകിവയ്ക്കുന്നവരുമുണ്ട്. പൊലീസ്, എക്സൈസ് പട്രോളിങ് ശക്തമാക്കണമെന്നാണു കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.