ലഹരി: ഡ്രോൺ ഉപയോഗിച്ച് പൊലീസ് പരിശോധന

Mail This Article
പോർക്കുളം∙ ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാനായി ഡ്രോൺ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി. കലശമല, പോർക്കുളം, ചൂണ്ടൽകുന്ന് എന്നിവിടങ്ങളിലാണ് പൊലീസ് ഡ്രോൺ പറത്തിയത്. കുറ്റിക്കാടുകളും ആളൊഴിഞ്ഞ സ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. സംശയാസ്പദ സാഹചര്യങ്ങളിൽ കാണുന്നവരുടെ ചിത്രങ്ങൾ ഡ്രോൺ വഴി ശേഖരിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സബ് ഇൻസ്പെക്ടർ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, രാംഗോപാൽ, വിഷ്ണു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. കുന്നംകുളം പൊലീസ് സ്റ്റേഷന് കീഴിൽ എംഡിഎംഎ ഉൾപ്പെടെയുളള ലഹരിവസ്തുക്കൾ വ്യാപകമായി പിടികൂടിയ സാഹചര്യത്തിലാണ് പൊലീസ് നടപടി. കലശമല ടൂറിസം കേന്ദ്രത്തിൽ ഒട്ടേറെപ്പേരാണ് ദിവസവും എത്തുന്നത്. എന്നാൽ സുരക്ഷാ സംവിധാനങ്ങളുടെ കുറവു മൂലം ഈ ഭാഗത്ത് വ്യാപകമായി ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി ആരോപണമുണ്ട്. മേഖലയിൽ വരും ദിവസങ്ങളിലും ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ യു.കെ.ഷാജഹാൻ അറിയിച്ചു.
ചെറുതുരുത്തി ∙വള്ളത്തോൾ നഗർ പഞ്ചായത്തിലെ അത്തിക്കപ്പറമ്പ്, കൊച്ചിൻ പാലം പരിസരം, പുതുശേരി, ചെറുതുരുത്തി ടൗൺ തുടങ്ങിയ പ്രദേശങ്ങളിലാണ് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ചേലക്കര∙ വനമേഖലയോടു ചേർന്ന ഉൾപ്രദേശങ്ങളിലും ടൗൺ, ഭൂതംകോട്ടുകുളം, പുലാക്കോട്, പരക്കാട് എന്നിവിടങ്ങളിലും പരിശോധന നടത്തി. മുൻപു കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളും കേസിൽ ഉൾപ്പെട്ട വ്യക്തികളെയും കേന്ദ്രീകരിച്ചു പ്രത്യേക അന്വേഷണവും നടത്തിയതായി പൊലീസ് പറഞ്ഞു. എസ്ഐ സി.എൻ. ഹരിദാസ്, പൊലീസുകാരായ എം. ശിവകുമാർ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.