ADVERTISEMENT

സാധനങ്ങളെല്ലാം വാങ്ങിയപ്പോഴേക്കും വൈകിയതുകൊണ്ട് ഓടിക്കിതച്ചാണ് സ്റ്റേഷനിലെത്തിയത്. സ്ഥിരം കയറുന്ന പ്ലാറ്റ്ഫോമിൽ ട്രെയിൻ കിടപ്പുണ്ട്. ചാടിക്കയറി കിട്ടിയ സീറ്റിലിരുന്നു. ക്ഷീണിതനായിരുന്നതുകൊണ്ട് ഉറങ്ങുകയും ചെയ്തു. ഉണർന്നപ്പോൾ ട്രെയിൻ നല്ല വേഗത്തിലാണ്. ചുറ്റും നോക്കിയപ്പോൾ എന്തോ പന്തികേട്. ആൾക്കാരോടു ചോദിച്ചപ്പോൾ കയറിയ ട്രെയിൻ മാറിപ്പോയെന്നു മനസ്സിലായി. അടുത്ത സ്റ്റേഷനെവിടെ എന്നന്വേഷിച്ചു പരിഭ്രാന്തനായി നടന്നപ്പോൾ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന വയോധികൻ പറഞ്ഞു: ഇതു നോൺ സ്റ്റോപ്പ് ട്രെയിനാണ്. യാത്ര അവസാനിക്കുന്നത് നൂറ്റൻപതു കിലോമീറ്റർ അകലെയാണ്. പരിഭ്രമിക്കേണ്ട കാര്യമില്ല. ഇനിയുള്ള മാർഗം ഈ യാത്ര ആസ്വദിക്കുക എന്നുള്ളതാണ്.

തെക്കോട്ടുള്ള വണ്ടിയിൽ കയറിയിട്ട് വടക്കോട്ടുള്ള കാഴ്ചകൾ കാണണമെന്നു വാശിപിടിക്കുന്നതിൽ എന്തർഥം? ഓരോ ദിക്കിനും അതിന്റേതായ ലക്ഷണങ്ങളും പ്രത്യേകതകളുമുണ്ട്. അവ കാണണമെങ്കിൽ അങ്ങോട്ടുതന്നെ യാത്രചെയ്യണം. വണ്ടി മാറിക്കയറിയതുകൊണ്ട് ആഗ്രഹിച്ച കാഴ്ചകൾ നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. ഓരോ നാൽക്കവലയിലെത്തുമ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഇനിയെങ്ങോട്ട് എന്നത്. 

എവിടെ എത്തിച്ചേരാനാണ് ആഗ്രഹം, ഏതൊക്കെ മാർഗങ്ങളിലൂടെ അവിടെത്താം, ഏതൊക്കെ പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്, തിരിച്ചുവരവിനു സാധ്യതയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ശരിയായ തീരുമാനങ്ങളിലേക്കു നയിക്കും. ധ്യാനാന്തര വിചിന്തനത്തിലൂടെ തീരുമാനമെടുക്കാൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല. ചില സാഹചര്യങ്ങൾ ആക്സമികമാകാം. തൽക്ഷണ തീരുമാനങ്ങൾക്കു മാത്രമേ അത്തരം സമയങ്ങളിൽ പ്രസക്തിയുണ്ടാകൂ. 

മുൻപരിചയത്തിൽ നിന്നോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ തിരഞ്ഞെടുപ്പു നിർവഹിക്കണം. പരിചിത സാഹചര്യങ്ങളിലെ തീരുമാനങ്ങൾക്കാണ് അപരിചിത സാഹചര്യങ്ങളിലെ തീരുമാനങ്ങളെക്കാൾ തെറ്റുപറ്റാൻ സാധ്യത കൂടുതൽ. മുന്നനുഭവങ്ങളിലൂടെ മുൻവിധികൾ രൂപപ്പെടും, ഇടപഴകി പഴക്കമുണ്ടെങ്കിൽ സ്ഥലങ്ങളെയും സ്ഥിതിവിശേഷങ്ങളെയും നിസ്സാരവൽക്കരിക്കും, ഇതുവരെ നേരിട്ടതിനപ്പുറത്തേക്കു മറ്റൊന്നും സംഭവിക്കാനില്ല എന്ന ധാരണ ഉടലെടുക്കും. തിരഞ്ഞെടുപ്പുകൾ തെറ്റാൻ ഇവയെല്ലാം ധാരാളം മതി. ഏത് അസന്ദിഗ്ധാവസ്ഥയിലും പക്വമായ തീരുമാനമെടുക്കാൻ കഴിയുക എന്നതാണ് യാത്രകൾ ലക്ഷ്യത്തിലെത്താനുള്ള എളുപ്പമാർഗം.

Content Summary:

Choosing the Right Path: The Importance of Making Wise Decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com