ADVERTISEMENT

നായമാംസം വിളമ്പുന്ന കുപ്രസിദ്ധമായ യൂലിൻ ഭക്ഷ്യമേളയിൽ അറുക്കാനെത്തിച്ചതിൽ നിന്ന് മൃഗസ്നേഹികൾ രക്ഷിച്ച അറുപതോളം നായ്ക്കളെയും പൂച്ചകളെയും നോ ഡോഗ്സ് ലെഫ്റ്റ് ബിഹൈൻഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ യുഎസിലെത്തിച്ചു. ലോകവ്യാപകമായി മൃഗസംരക്ഷണത്തിനായി നിലനിൽക്കുന്ന സന്നദ്ധസംഘടനയാണ് നോ ഡോഗ്സ് ലെഫ്റ്റ് ബിഹൈൻഡ്. എല്ലാ വർഷവും ജൂൺ 21 മുതൽ 30 വരെയാണ് ഈ ഭക്ഷണമേള നടക്കുന്നത്.

എന്നാൽ കോവിഡ് അതിശക്തമായിരുന്ന 2020ൽ ചൈനയുടെ കാർഷിക മന്ത്രാലയം ഒരു പ്രസിദ്ധീകരണക്കുറിപ്പ് ഇറക്കുകയും ഇതു പ്രകാരം നായ്ക്കളും പൂച്ചകളും ഭക്ഷണത്തിനായുള്ള മൃഗങ്ങളല്ല, മറിച്ച് ചങ്ങാത്ത മൃഗങ്ങളാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലത്തിനു ശേഷം ഇതു വീണ്ടും തുടങ്ങി.

ആയിരക്കണക്കിന് നായ്ക്കളെയാണ് ഈ ഭക്ഷ്യമേളയ്ക്കായി കൊന്ന് അറുക്കുന്നത്. വലിയ പ്രതിഷേധം മേളയ്ക്കെതിരെ ചൈനയിൽ ഇ‌ടക്കാലത്ത് ഉയർന്നിട്ടുണ്ട്.ചൈനയിൽ നായമാംസം ഭക്ഷിക്കുന്നതിനു നിയമപരമായ വിലക്കുകളില്ല. 

പലപ്പോഴും പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ച് അനധികൃത വ്യാപാരികൾക്ക് എത്തിച്ചുകൊടുത്ത നായ്ക്കളെയാണ് മേളയിൽ അണിനിരത്തുന്നത്. ചൈനീസ് നിയമമനുസരിച്ച് ഒരു പ്രവിശ്യയിൽ നിന്നു മറ്റൊരു പ്രവിശ്യയിലേക്കു നായ്ക്കളെ കടത്തണമെങ്കിൽ ആരോഗ്യ, ക്വാറന്റീൻ സർട്ടിഫിക്കറ്റ് വേണം. എന്നാൽ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണു യൂലിൻ ഭക്ഷണമേള നടത്തുന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നു.

(Photo: X/@iPicNews)
(Photo: X/@iPicNews)

നായമാംസം ദക്ഷിണകൊറിയയിലും ചിലയാളുകൾ ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവിടങ്ങളിൽ ഡോഗ് ഫാമുകളുമുണ്ട്. എന്നാൽ ചൈനയിൽ ഡോഗ് ഫാമുകളില്ല. കൂടുതൽ നായകളും മോഷണത്തിന് ഇരയായവയാണ്. ആൻഹ്വി, ഹുബേ, ഹെനാൻ തുടങ്ങിയ വിദൂര പ്രവിശ്യകളിൽ നിന്നു പോലും നായ്ക്കളെ യൂലിൻ മേളയിൽ എത്തിക്കാറുണ്ട്.  ഈ വലിയ യാത്രയിൽ കൂട്ടിലടക്കപ്പെട്ട നിലയിൽ കൊണ്ടുവരുന്ന പൂച്ചകൾക്കും നായ്ക്കൾക്കും യഥാസമയം ഭക്ഷണം പോലും ലഭിക്കാറില്ല. പ്രാകൃതമായ കൂടുകളും മറ്റു നിയന്ത്രണങ്ങളും ഈ മൃഗങ്ങൾക്ക് പരുക്കേൽപിക്കാറുണ്ടെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു.

2009–10 കാലയളവിലാണു യൂലിൻ ഭക്ഷ്യമേള തുടങ്ങിയത്. യൂലിനെ ചില അനധികൃത നായമാംസ വ്യാപാരികൾ ചേർന്നാണ് ഇതിനു തുടക്കമിട്ടത്.ലിച്ചീ ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ എന്നാണ് ഈ ഭക്ഷ്യമേള അറിയപ്പെടാറുള്ളത്.

English Summary:

Rescue Mission: 60 Dogs and Cats Saved from Yulin Food Fair Slaughter by No Dogs Left Behind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com