ADVERTISEMENT

ഭൂകമ്പത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് സീസ്മോളജി എന്നാണ് പറയുന്നത്. 1903ൽ സ്ഥാപിതമായ വേൾഡ് സീസ്മോളജിക്കൽ സൊസൈറ്റിയാണ് ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഭൂകമ്പം അളക്കുന്നതിന് വ്യത്യസ്തമായ ഉപകരണങ്ങളും രീതികളുമുണ്ട്.

സീസ്മോഗ്രാഫും സീസ്മോഗ്രാമും

ഭൂകമ്പങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തെയാണ് ഭൂകമ്പമാപിനി അഥവാ സീസ്‌മോഗ്രാഫ് എന്നു വിളിക്കുന്നത്. സമയ സൂചകങ്ങളില്ലാതെ ഭൂകമ്പം മാത്രം രേഖപ്പെടുത്തുന്നവയാണ് സീസ്മോസ്കോപ്പുകൾ. എന്നാൽ ഭൂകമ്പ തരംഗങ്ങളെയെല്ലാം സമയാധിഷ്ഠിതമായി രേഖപ്പെടുത്തുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്. ഇതിൽ അടയാളപ്പെടുത്തുന്ന സിഗ്സാഗ് ലൈൻ സീസ്‌മോഗ്രാം എന്ന് അറിയപ്പെടുന്നു. ഭൂകമ്പസാധ്യതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നാലു സീസ്മിക് മേഖലകളുണ്ട്. – സോൺ രണ്ട് മുതൽ സോൺ അഞ്ച് വരെയാണ്. കേരളം സോൺ മൂന്നിലാണ്.

മുൻകരുതലുകൾ

ഭൂചലനം വന്നാൽ പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിനു മുൻപ് പുറത്തെ സ്‌ഥിതി അവലോകനം ചെയ്യുക. വീട്ടിനുള്ളിൽ ഇരിക്കുന്നതാണു കൂടുതൽ സുരക്ഷിതം എന്നു തോന്നുന്നുവെങ്കിൽ ഉള്ളിൽ തന്നെ ഇരിക്കുക. ബലമുള്ള മേശയുടേയോ ഡസ്‌കിന്റെയോ ചുവട്ടിൽ കുനിഞ്ഞിരുന്ന്, ഒരു കൈ കൊണ്ട് തല മറച്ചു പിടിച്ച് മറ്റേ കൈ കൊണ്ട് മേശയുടെ കാലിൽ പിടിക്കുക. നേരിട്ടുള്ള ആഘാതത്തിൽ നിന്ന് ഒരു പരിധി വരെ ഇങ്ങനെ രക്ഷപ്പെടാം. മുറിയുടെ അകത്തെ മൂലകൾ കൂടുതൽ സുരക്ഷിതമാണ്. താഴെ വീഴാൻ സാധ്യതയുള്ള വസ്‌തുക്കളിൽ നിന്നും ജനലുകളുടെ അരികിൽ നിന്നും മാറി നിൽക്കുക.

പുറത്താണെങ്കിൽ, താഴെ വീഴാൻ സാധ്യയുള്ള കെട്ടിടങ്ങളിൽ നിന്നും, വിളക്കുകാലുകൾ, ഇലക്‌ട്രിക് പോസ്‌റ്റുകൾ, പരസ്യപ്പലകകൾ എന്നിവയിൽ നിന്നും മാറി നിൽക്കുക. ബഹുനില കെട്ടിടങ്ങളിൽ ഭൂകമ്പ സമയത്ത് കോണിപ്പടികളോ ലിഫ്‌റ്റോ ഉപയോഗിക്കരുത്. തിയറ്ററിലോ സ്‌റ്റേഡിയത്തിലോ ആണെങ്കിൽ ധൃതിപിടിച്ച് വാതിലിനടുത്തേക്ക് ഓടാതിരിക്കുക. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലാണെങ്കിൽ, വാഹനം നിർത്തി പുറത്തിറങ്ങി ഇരിക്കുക. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുരുങ്ങിപ്പോകുകയാണെങ്കിൽ തീപ്പെട്ടി ഉരയ്‌ക്കുകയോ, ഇലക്‌ട്രിക് സ്വിച്ച് ഓൺ ചെയ്യുകയോ പാടില്ല. വാതക, വൈദ്യുതി ചോർച്ച ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം സ്വിച്ച് ഓൺ ചെയ്യാവുന്നതാണ്. ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ടോർച്ച് ലൈറ്റുകൾ, റാന്തൽ തുടങ്ങിയവ ഉപയോഗിക്കാം.

ഭൂചലനത്തിനു ശേഷം

ഭൂകമ്പത്തിനു ശേഷം തുടർചലനങ്ങൾ ഉണ്ടാകുമെന്നതിനാൽ തയാറായി ഇരിക്കുക. ഗുരുതരമായി പരുക്കു പറ്റിയ ആളുകളെ ആശുപത്രിയിലേക്കു മാറ്റുക. ബോധംകെട്ടു കിടക്കുന്ന ആളുകളെ പരമാവധി, കഴുത്തും നട്ടെല്ലും അനക്കാതെ മാറ്റാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്‌ഛാസം കൊടുക്കുക. ബോധം നഷ്‌ടപ്പെട്ട ആളുകളെ നിർബന്ധിച്ച് ദ്രാവകങ്ങൾ കുടിപ്പിക്കരുത്. തുണികൊണ്ട് മുഖവും വായും മൂടിക്കെട്ടുന്നത് പൊടിപടലങ്ങൾ ശ്വാസകോശത്തിൽ കടക്കാതെ സൂക്ഷിക്കും. പുറത്തു കടക്കുമ്പോൾ കട്ടിയുള്ള പാദരക്ഷകൾ ധരിക്കുക. തറയിൽ തെറിച്ചു വീണ കുപ്പിച്ചില്ലും മറ്റും കാലിൽ കൊള്ളാതിരിക്കാനാണ് ഇത്. തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കളും ദ്രാവകങ്ങളും മറ്റും ഉടനടി നീക്കം ചെയ്യുക. 

പാചക വാതക ചോർച്ചയുടെ ഗന്ധം ഉണ്ടെങ്കിൽ, മെയിൻ സ്വിച്ച് ഓഫാക്കി വാതിലും ജനലും തുറന്നിട്ട് ഉടനടി കെട്ടിടത്തിൽ നിന്നു പുറത്തു കടക്കുക. വൈദ്യുതി ചോർച്ച സംശയിക്കുന്നുവെങ്കിൽ മെയിൻ സ്വിച്ച് അണയ്‌ക്കുക. വെള്ളത്തിന്റെ മെയിൻ പൈപ്പും അടയ്‌ക്കുന്നതാണ് നല്ലത്. ഡ്രെയിനേജ് പൈപ്പ് തകർന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഫ്ലഷ് ഉപയോഗിക്കുക. ടെലിഫോൺ ഉപയോഗിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ മാത്രം മതി. വൈദ്യുതി ചോർച്ച ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കുന്നതാണു കൂടുതൽ സുരക്ഷിതം. പുറത്തു കടക്കുകയാണെങ്കിൽ പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികളിലും മറ്റും തട്ടാതെ സൂക്ഷിക്കുക.

English Summary:

Understanding Seismology: How Scientists Measure and Respond to Earthquakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com