ADVERTISEMENT

ദേശീയ ബാലാവകാശ കമ്മിഷൻ മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) കത്തയച്ചിരുന്നു. 

ഇപ്പോൾ മദ്രസ അധ്യാപകരുടെ ശമ്പളത്തിനും പെൻഷനും സംസ്ഥാന സര്‍ക്കാരാണ് പണം ചെലവഴിക്കുന്നതെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ പ്രചാരണത്തിന്റെ വസ്തുതയറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലും സന്ദേശം ലഭിച്ചു. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വസ്തുതയറിയാം

∙ അന്വേഷണം

കേരളത്തിലെ മദ്രസകളുടെ എണ്ണം കുറച്ചു കൂടി ആഴത്തിലുള്ള പഠനം

1- കേരളത്തിലെ ആകെ ജനസംഖ്യ: 35699443... 

2- കേരളത്തിലെ മുസ്‌ലിം ജനസംഖ്യ: 8873472 (26%)

3- കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683.

4- കേരളത്തിലെ മദ്രസ അധ്യാപകരുടെ എണ്ണം: 204683.

5- കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941.

6- ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21683/941) = 23 മദ്രസകൾ. വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.

7- ഒരു മദ്രസ അധ്യാപകന്റെ ശമ്പളം = 25000/- പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ).

8- ഒരു മാസം മദ്രസ അധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം:( 204683x 25000) = 5117075000.

9- ഒരു മാസം മദ്രസ അധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പിലാക്കിയത്): 6000 x 200000 = 1200000000.

10- ആകെ ഒരു മാസം മദ്രസ ശമ്പളവും, പെൻഷനും കൂടി ഖജനാവിൽ നിന്നും നൽകുന്ന പണം: ( 5117075000 + 1200000000) = 6317075000/-

11- ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചെലവഴിയ്ക്കുന്ന പണം (6317075000 x 12 ) = 75804900000 ....ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം രൂപ... കടപ്പാട്:- കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ. മറ്റ് മതങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ സമുദായത്തിന് ഉള്ളത്..? ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടേയും, മുസ്‌ലീമിന്റയും നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിയ്ക്ക പ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിക്കണമോ...? കേരളം മതേതരമല്ല, മതഭ്രാന്തിന്റെ നാടാണ്. ചിന്തിയ്ക്കു..! ചിന്തിച്ച് പ്രവർത്തിക്കു.. എന്നാണ് പ്രചരിക്കുന്ന കുറിപ്പ്.

madarsa1

പ്രചരിക്കുന്ന പോസ്റ്റിലെ വാദങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ വിശദീകരിച്ചിരിക്കുന്ന അവകാശവാദങ്ങളിൽ പലതും തെറ്റാണെന്ന് വ്യക്തമായി. കീവേഡുകളുടെ പരിശോധനയിൽ 2021 മുതൽ ഇതേ സന്ദേശം പ്രചരിച്ചിരുന്നതായി കണ്ടെത്തി.പോസ്റ്റ് കാണാം 

മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്ന ശമ്പളത്തിന്റെ കണക്ക് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ല എന്ന പ്രചാരണവും തെറ്റാണെന്ന് അന്വേഷണത്തിൽ‌ വ്യക്തമായി. കൂടുതൽ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കായി രൂപീകരിച്ച ക്ഷേമനിധിയുടെ വിശദാംശങ്ങളുടെ പകർപ്പ്  ലഭിച്ചു. സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കായി രൂപീകരിച്ച ക്ഷേമനിധി വഴിയാണ് ശമ്പളം നൽകുന്നതെന്ന് ഈ രേഖയിൽ നിന്ന് വ്യക്തമാണ്.

2021 ജൂൺ 11ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിൽ  മദ്രസ അധ്യാപകർക്കു പൊതുഖജനാവിൽ നിന്നു ശമ്പളം നൽകുന്നില്ലെന്നും അധ്യാപകർ ജോലി ചെയ്യുന്നിടത്തെ അതാത് മദ്രസ മാനേജ്മെന്റുകളാണ് ശമ്പളം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചതായി വ്യക്തമാക്കുന്നുണ്ട്.

ബജറ്റിൽ നിന്നു വലിയൊരു വിഹിതം മദ്രസ അധ്യാപകർക്കു ശമ്പളം നൽകുന്നതിനായി ചെലവഴിക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി തന്നെ യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ശ്രമിച്ചിട്ടുണ്ട്. ഫാക്ട് ചെക് ടീം ഇതുമായി ബന്ധപ്പെട്ട പ്രചാരണം റജിസ്റ്റർ‌ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുസ്‌ലിം ലീഗ് എംഎൽഎമാരായ പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, കെ.പി.എ.മജീദ് എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൂടാതെ മദ്രസാ അധ്യാപകരില്‍ നിന്നും, അവര്‍ ജോലിചെയ്യുന്ന മദ്രസകളില്‍ നിന്നും വിഹിതം വാങ്ങി മദ്രസാ അധ്യാപകര്‍ക്കും ക്ഷേമനിധി ഏർപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ നിയമ നിർമ്മാണം നടത്തിയതായും, സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെ ഒരുക്ഷേമനിധി എന്നതിനപ്പുറം സര്‍ക്കാരില്‍ നിന്ന് ഒരു അധികസഹായവും പദ്ധതിയ്ക്കായി ലഭിക്കുന്നില്ല. എന്നാൽ ഈ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് വ്യാപകമായ വർഗീയ പ്രചരണമാണ് സംഘപരിവാർ നാട്ടിലെങ്ങും നടത്തിയതെന്നും വ്യക്തമാക്കി മുന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൂടിയായിരുന്ന കെ.ടി.ജലീല്‍ 2021 മേയ് 24ന് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് പങ്ക്‌വച്ചിരുന്നു. മദ്രസ അധ്യാപകരുടെ പ്രശ്നങ്ങളെപ്പറ്റിയും ക്ഷേമനിധി ബോര്‍ഡിനെ പറ്റിയും നിയമസഭയില്‍ പറഞ്ഞ വസ്തുതകള്‍ വളച്ചൊടിച്ച് ചിലർ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് അദ്ദേഹം പോസ്റ്റിൽ ആരോപിച്ചത്. 

ലഭ്യമായ വിവരങ്ങളിൽ നിന്ന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കോടികള്‍ ചെലവഴിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.

∙ വസ്തുത

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കോടികള്‍ ചെലവഴിക്കുന്നു എന്ന പ്രചാരണം തെറ്റാണ്.

English Summary :The propaganda that government exchequer spends crores to pay madrasa teachers salary and pension is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com