പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി സിറിയന്‍ ഭരണകൂടത്തിന്റെ ക്രൂരതയോ? | Fact Check

Mail This Article
സിറിയയില്‍ സൈനികരും മുന്‍ ഭരണാധികാരിയായിരുന്ന ബഷാര്‍ അല്‍-അസദിന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. മാര്‍ച്ച് 6 ന്, വടക്കുപടിഞ്ഞാറന്‍ ലടാകിയയിലും പരിസര പ്രദേശങ്ങളിലും അസദ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സിറിയന്‍ സൈനികര്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്.
കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്ന ദൃശ്യമാണിത്.എന്നാല്‍, പ്രചരിക്കുന്ന വിഡിയോ നിലവിലെ സിറിയന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2024 സെപ്റ്റംബറില്‍ തുര്‍ക്കി അധിനിവേശ നഗരമായ അസാസില്‍ ഒരു പെണ്‍കുട്ടിയെ പിതാവ് മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്.
∙ അന്വേഷണം
"ഇസ്രയേല്‍ അല്ലാത്തതുകൊണ്ട് കുഴപ്പമില്ല ഇല്ലെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു യൂറോപ്പില്‍ സായിപ്പന്മാരും, കേരളത്തിലെ മാമാ മാധ്യമങ്ങളും കോണകം തലയില്‍ ചുറ്റി ഇറങ്ങിയേനെ. ഇത് എന്താണ്? പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ അക്രമണങ്ങള്‍ പെണ്‍കുട്ടികളെ പോലും മര്‍ദ്ദിക്കുന്നു! കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഞങ്ങള്‍ പോസ്റ്റ് ചെയ്തതുപോലെ അവര്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും കൊല്ലുന്നു! " എന്നുള്ള ഫെയ‌്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സിറിയന്‍ മാധ്യമമായ നോര്‍ത്തേണ്‍ സിറിയ ന്യൂസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ സമാനമായ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വിവാഹ മോചിതയായ അമ്മയെ സന്ദര്‍ശിച്ചതിന് പിതാവ് മകളെ മര്‍ദ്ദിക്കുന്ന ദൃശ്യമെന്നാണ് ഇതിലെ വിശദീകരണം. താല്‍ റിഫാത്ത് സ്വദേശിയായ ഹമൂദ് ഹമീദ എന്നയാളാണ് മകളെ മര്‍ദ്ദിച്ചത്. 2024 സെപ്റ്റംബര്‍ മൂന്നിന് പങ്കുവച്ച ഫെയ‌്സ്ബുക് പോസ്റ്റ് കാണാം
കുര്‍ദ്ദിഷ് മാധ്യമമായ ഹവാര്‍ ന്യൂസ് ഏജന്‍സി(ANHA)യും സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന വാര്‍ത്ത നല്‍കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ തുര്‍ക്കി അധിനിവേശ നഗരമായ അസസില്‍ ഒരാള്‍ സ്വന്തം മകളെ മര്‍ദ്ദിക്കുന്ന വീഡിയോ ആണിതെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. വിവാഹ മോചിതയായ അമ്മയെ കണ്ടതിനാണ് പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിനോടൊപ്പം മറ്റ് മക്കളെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഇനിയും മക്കളെ കാണണമെന്ന് അമ്മ ആവശ്യപ്പെട്ടാല്‍ മര്‍ദ്ദിക്കുമെന്നും ഇയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 2024 സെപ്റ്റംബര്‍ മൂന്നിന് ANHA പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് കാണാം.

സമാനമായ വാര്‍ത്ത മറ്റ് ചില തുര്‍ക്കിഷ് മാധ്യമങ്ങളിലും നല്‍കിയിട്ടുള്ളതായി കണ്ടെത്തി. കൂടാതെ, സിറിയയിലെ കുട്ടികളുടെ സംരക്ഷണ നിയമങ്ങളെ വിമര്‍ശിച്ചുകൊണ്ട് സ്വതന്ത്ര സിറിയന്‍ ഔട്ട്ലെറ്റ് ആയ 'സ്‌നാക്ക് സിറിയന്‍' 2024 സെപ്റ്റംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ സംഭവം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്.

സിറിയയിലെ സംഘര്‍ഷം: നിലവില്‍ സിറിയയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സിറിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ലടാകിയയിലും ടാര്‍ട്ടസിലും കുറഞ്ഞത് 13 കുട്ടികളും നൂറുകണക്കിന് സുരക്ഷാ സേനാംഗങ്ങളും വിമതരും ഉള്‍പ്പെടെ ഏകദേശം 745 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ വൈറലായ വിഡിയോയ്ക്ക് നിലവിലെ സംഘര്‍ഷവുമായി ബന്ധമില്ല.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ നിലവില്‍ സിറിയയില്‍ നടക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.
∙ വസ്തുത
വൈറല്‍ വിഡിയോ നിലവിലെ സിറിയന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടതല്ല. 2024 സെപ്റ്റംബറില്‍ തുര്‍ക്കി അധിനിവേശ നഗരമായ അസാസില്‍ ഒരു പെണ്‍കുട്ടിയെ പിതാവ് മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )