സവാളയ്ക്ക് വിലകൂടി; ചെറിയ ഉള്ളിയോട് പ്രിയം

Mail This Article
ദോഹ ∙ പച്ചക്കറി വിപണിയിലെ താരമായി ചെറിയ ഉള്ളി. ഇന്ത്യൻ സവാളയ്ക്ക് വിപണിയിൽ ക്ഷാമം നേരിട്ടതോടെയാണ് ചെറിയ ഉള്ളിയുടെ ആവശ്യം വർധിച്ചത്. ചെറുതായാലും വലുതായാലും ഉള്ളികളിൽ ഗുണനിലവാരവും രുചിയും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളതിനാണ്. ഇറാൻ, പാക്കിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള സവാള വിപണിയിൽ സുലഭമാണെങ്കിലും ജലാംശം കൂടുതലും രുചി കുറവുമായതിനാൽ മലയാളികൾക്ക് അത്ര പ്രിയമില്ല.
വിപണിയിൽ സവാള ഒരു കിലോയ്ക്ക് 3.50 റിയാലാണ് (67.55 രൂപ) നിരക്ക്. ഇന്ത്യൻ സവാളയ്ക്ക് ക്ഷാമം നേരിട്ടെങ്കിലും വിഭവങ്ങളുടെ രുചിയിൽ കുറവ് വരുത്താൻ മലയാളികൾ തയാറല്ലെന്നതിന്റെ തെളിവാണ് ചെറിയ ഉള്ളിയുടെ ഡിമാൻഡ് കൂടിയത്. കിലോയ്ക്ക് 10 നും 15 റിയാലിനും ഇടയിലാണ് ചെറിയ ഉള്ളിയുടെ വില. ആവശ്യക്കാരേറിയതോടെ ശ്രീലങ്ക, ആഫ്രിക്ക, യുഗാണ്ട, ഘാന എന്നിവിടങ്ങളിൽ നിന്നും ചെറിയ ഉള്ളി വിപണിയിലേക്ക് എത്തുന്നുണ്ട്.
ഇന്ത്യൻ സവാളയുടെ ലഭ്യതകുറവ് ചിക്കൻ കറി ഉണ്ടാക്കാൻ ആദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ചെറിയ ഉള്ളി കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നുണ്ടെന്ന് വീട്ടമ്മമാർ പറയുന്നു. പൊളിച്ചെടുക്കാൻ കുറച്ച് കൂടുതൽ സമയം വേണമെങ്കിലും കറിക്ക് രുചി കൂടുകയേയുള്ളു. സലാഡ് ഉണ്ടാക്കുന്ന കാര്യത്തിൽ മാത്രമാണ് രുചിയിൽ വിട്ടുവീഴ്ച വേണ്ടി വരുന്നതെന്നും വീട്ടമ്മമാർ പറയുന്നു. സവാളയുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്ററിങ് മേഖലയും ഹോട്ടലുകാരും.