മാതൃകകാട്ടി കോവിഡിനെ നേരിട്ടു; ആശ്വാസമായി സധൈര്യം സവാദ് മുന്നോട്ട്

Mail This Article
മലപ്പുറം വളാഞ്ചേരി സ്വദേശിയായ സവാദ് നടക്കാവിൽ ഖത്തർ റെഡ് ക്രസന്റിന്റെ ആംബുലൻസ് വിഭാഗത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. 14 ദിവസത്തെ ക്വാറന്റീൻ ജീവിതം ഒപ്പമുള്ള കോവിഡ് രോഗികൾക്കു രോഗത്തെ അതിജീവിക്കാനുള്ള ധൈര്യം പകർന്ന് നൽകാനാണു സവാദ് വിനിയോഗിച്ചത്.
ഖത്തർ റെഡ് ക്രസന്റിന്റെ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു ഡ്യൂട്ടി. രോഗികൾക്ക് ആർക്കെങ്കിലും അടിയന്തര പ്രശ്‌നങ്ങൾ ഉണ്ടായാൽ അവർക്കു പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കുന്നതായിരുന്നു എന്റെ ഡ്യൂട്ടി. രാത്രി ഡ്യൂട്ടിക്കിടെ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു.
കോവിഡ് ഡ്യൂട്ടി തുടങ്ങിയ നാൾ മുതൽ വീട്ടിലും അകലം പാലിച്ചിരുന്നതിനാൽ ഭാര്യ ഷിനുവിനു കോവിഡ് പിടിപെട്ടില്ല. 14 ദിവസത്തെ ക്വാറന്റീൻ ദിവസങ്ങളും ഒപ്പമുള്ള കോവിഡ് രോഗികൾക്കു രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് പകർന്നു കൊടുക്കാനാണു വിനിയോഗിച്ചത്. ആംബുലൻസ് ഡിപ്പാർട്മെന്റിലെ ഓഫിസർമാരും ഉറ്റസുഹൃത്തുക്കളും അയൽവാസികളുമെല്ലാം എന്തു സഹായത്തിനും ഒപ്പമുണ്ടായിരുന്നു.
ഞാൻ താമസിച്ചിരുന്ന ക്വാറന്റീൻ കേന്ദ്രത്തിൽ കോവിഡ് പിടിപെട്ടതിന്റെ ടെൻഷൻ അനുഭവിക്കുന്നവരായിരുന്നു മിക്കവരും. രോഗത്തോടുള്ള ഭയം മാറ്റാനും ക്വാറന്റീൻ കാലം ഫലപ്രദമാക്കാനും രോഗത്തെ അതിജീവിക്കാനുള്ള കാര്യങ്ങളും തുടർന്നു ജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞു കൊടുത്ത് അവർക്ക് ധൈര്യം പകരാനാണ് ശ്രമിച്ചത്.
ടെൻഷൻ കാരണം ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ അൽപം ധൈര്യം കൊടുക്കാൻ എനിക്ക് സാധിച്ചുവെന്ന സന്തോഷമുണ്ട്. വിഷാദം നിറഞ്ഞ മുഖങ്ങളെയെല്ലാം പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ടാണ് ക്വാറന്റീൻ പൂർത്തിയാക്കിയത്.