നെഹ്റു ട്രോഫി: പായിപ്പാടന് അമരക്കാരൻ അബുദാബിയിൽനിന്ന്

Mail This Article
അബുദാബി∙ നെഹ്റു ട്രോഫി വള്ളംകളിയിൽ പായിപ്പാടൻ ചുണ്ടനെ നയിക്കാൻ അബുദാബിയിൽനിന്നൊരു ക്യാപ്റ്റൻ. ദാറൽഉമ പ്രിന്റിങ് പബ്ലിഷിങ് കമ്പനി ജനറൽ മാനേജർ പായിപ്പാട്ട് സ്വദേശി ബഞ്ചമിൻ കെ റോയ് ആണ് അമരത്തുള്ളത്. കൈത്തഴക്കവും മെയ്ക്കരുത്തും സമ്മേളിക്കുന്ന ശക്തി പരീക്ഷണത്തിൽ കിരീടം ഉറപ്പിക്കുകയാണ് ലക്ഷ്യം.

ആവേശപ്പോരാട്ടത്തിനു ശക്തിപകരാൻ ഒട്ടേറെ പ്രവാസി മലയാളികളും നാട്ടിൽ പോകുന്നുണ്ട്. കുട്ടനാട്ടുകാരുടെ ജിവിതതാളമായ നെഹ്റു ട്രോഫി വള്ളംകളിക്ക് മണിക്കൂറുകൾ അവശേഷിക്കെ ജലരാജാക്കന്മാർ അങ്കപ്പോര് മുറുക്കി. പ്രമുഖ ടീമുകളുടെ പടയൊരുക്കങ്ങളിലും പ്രവാസി ആരാധകരുടെ പിന്തുണയുണ്ട്. 4നു ആലപ്പുഴയിൽ അരങ്ങേറുന്ന ചരിത്രപ്രസിദ്ധ വള്ളംകളിയിൽ പായിപ്പാടൻ ചുണ്ടൻ കിരീടം ചൂടിയാൽ സർക്കാരിന്റെ അനുമതിയോടെ നെഹ്റു ട്രോഫി യുഎഇയിൽ എത്തിച്ച് പ്രദർശിപ്പിക്കുമെന്ന് ബഞ്ചമിൻ കെ. റോയ് മനോരമയോടു പറഞ്ഞു.
രക്തത്തിൽ അലിഞ്ഞുചേർന്ന വള്ളംകളി എന്ന വികാരവും ഈ പരമ്പരാഗത വിനോദത്തെ സംരക്ഷിക്കുക എന്നതുമാണ് ക്യാപ്റ്റൻസിയിലേക്കുള്ള പ്രചോദനമെന്ന് പായിപ്പാടന്റെ ആദ്യ പ്രവാസി ക്യാപ്റ്റനായ ബഞ്ചമിൻ പറഞ്ഞു. ഹാട്രിക് ഉൾപ്പെടെ 4 തവണ നെഹ്റു ട്രോഫി കരസ്ഥമാക്കിയ പായിപ്പാടൻ ചുണ്ടനിൽ കുമരകം വേമ്പനാട് ബോട്ട് ക്ലബ് ആണ് ഇത്തവണ തുഴയെറിയുന്നത്. 2017ൽ ഹീറ്റ്സിൽ റെക്കോർഡ് സമയത്ത് ഫിനിഷ് ചെയ്ത ചുണ്ടനും ടീമും വീണ്ടും ഒന്നിക്കുമ്പോൾ പുതിയ റെക്കോർഡിലേക്കു ഉറ്റുനോക്കുകയാണ് ആരാധകർ.
81 തുഴച്ചിലുക്കാർ, 7 നിലക്കാർ, 5 അമരക്കാർ, 2 ഇടിയൻ എന്നിവർ ചേർന്ന സംഘം സർവ കരുത്തും ആവാഹിച്ചു കിരീടത്തിലേക്കു കുതിക്കാനുള്ള തയാറെപ്പും ലോകോത്തര പരിശീലനവും പൂർത്തിയാക്കിയതായി ക്യാപ്റ്റൻ പറഞ്ഞു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശൂർ ജില്ലക്കാരായ പ്രവാസികളാണ് കൂടുതലായി വള്ളംകളി കാണാൻ നാട്ടിലേക്കു തിരിച്ചത്. നാട്ടിലെത്താൻ സാധിക്കാത്ത പ്രവാസികളുടെ മനസ്സും ജലോത്സവ നാളിൽ അവിടെയുണ്ടാകും.