കൃഷ്ണമണി ചലിച്ചാലും കൊടുംവേദന; രക്ഷിച്ചത് ഈശ്വർ ഡോക്ടർ: അനീഷ് രവി

Mail This Article
മിന്നുകെട്ട് എന്ന സീരിയൽ മെഗാഹിറ്റായി കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടുമ്പോൾ അനീഷ് രവി എന്ന നടനും സന്തോഷത്തിന്റെ നാളുകളാണ് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ കൃഷ്ണമണിയുടെ ചലനം പോലും അസഹ്യമായ വേദനയിൽ കലാശിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ജീവിതം മടുത്തു പോയ നാളുകൾ. എന്നാൽ ആ ദുരിതത്തിൽനിന്നു രക്ഷിക്കാൻ ഒരു ദൈവം വന്നു, ഒരു ഡോക്ടറുടെ രൂപത്തില്‍. ആ കഥ അനീഷ് രവി പങ്കുവയ്ക്കുന്നു.

‘മിന്നുകെട്ട് സീരിയലിൽ അഭിനയിക്കുന്ന സമയം. കരിയറിലെ ഏറ്റവും നല്ല അവസരമായിരുന്നു അത്. പക്ഷേ ആ സന്തോഷത്തിനിടയിലും കടുത്ത വേദനയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്. എന്റെ തലച്ചോറിലൊരു സ്പോട്ട് രൂപപ്പെട്ടു. കഠിനമായ വേദനയായിരുന്നു. കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതുമെല്ലാം എന്ന വേദനിപ്പിച്ചു കൊണ്ടിരുന്നു.
ഈ കഠിന വേദന സഹിച്ചായിരുന്നു അഭിനയം. ശരിക്കൊന്നു കുനിയാനോ നിവരാനോ പോലും സാധിക്കാത്ത അവസ്ഥ ജീവിതത്തെ നിശ്ചലമാക്കിയതു പോലെ തോന്നി. ആ സമയത്ത് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോയാൽ ‘യാതൊരുവിധ കഴിവുകളും വേണ്ട, ഈ വേദനയൊന്നു മാറ്റിത്തരണേ’ എന്നൊരു പ്രാർഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
അങ്ങനെ അസഹ്യമായ വേദനയിലൂടെ ഞാൻ കടന്നു പോകുന്ന സമയത്താണ് ഭാര്യയുടെ ചേച്ചി ഡോക്ടർ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജനായ ഡോക്ടർ ഈശ്വറിന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സയും പരിചരണവും പിന്തുണയുമാണ് എന്റെ രോഗം മാറ്റിയത്.
വേദന കൊണ്ട് സഹികെട്ടിരിക്കുന്ന സമയത്ത് അദ്ദേഹം വളരെ രസകരമായും ഹൃദ്യമായും ആശ്വസിപ്പിക്കും. സമാധാനവും സ്നേഹവും കരുതലുമൊക്കെ അദ്ദേഹത്തിന്റെ ചികിത്സയിൽ വേണ്ടുവോളമുണ്ടായിരുന്നു. അങ്ങനെ മാനസിക പക്വതയോടെ ആ രോഗത്തെ നേരിടാന്‍ എനിക്ക് സാധിച്ചു.
രണ്ടു വർഷത്തോളം മരുന്നു കഴിച്ചു. ആ രോഗം പൂർണമായി എന്നെ വിട്ടു പോയി. അങ്ങനെ എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഒരു സമയത്ത് ഈശ്വര തുല്യനായിനിന്ന ഈശ്വർ സാറിനെ ഞാനെന്നും ഓർക്കും’
English Summary : National Doctor's Day - Memoir by Actor Aneesh Ravi