ADVERTISEMENT

കുട്ടികളിലും മുതിർന്നവരിലും സർവസാധാരണമായി കാണുന്ന ഒന്നാണ് ടോൺസിലൈറ്റിസ്. ഇതു പരിഹരിക്കാൻ ശസ്ത്രക്രിയ മുതലുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. അവയെക്കുറിച്ച് അറിയാം.

 

ഐസ്ക്രീമും തണുത്തവെള്ളവും ടോൺസിലൈറ്റിസും

നമ്മുടെ ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോൾ രോഗം എളുപ്പം പിടിപെടുന്നു. നല്ല ചൂടുള്ള കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിച്ചാലോ, ഐസ്ക്രീം കഴിക്കുമ്പോഴോ ഇതു തൊണ്ടയിലെ താപനിലയിൽ താൽക്കാലികമായ കുറവ് ഉണ്ടാക്കി, രോഗാണുക്കളുടെ വളർച്ചയ്ക്കു കളമൊരുക്കുന്നു. എന്നാൽ, എല്ലാ വ്യക്തികൾക്കും ഇങ്ങനെ രോഗം വരണമെന്നില്ല. ഇതു സൂചിപ്പിക്കുന്നതു ജനിതകമായ ഘടകങ്ങളും നിർണായകമായ പങ്കുവഹിക്കുന്നു എന്നതാണ്.

 

ആവർത്തിച്ചുണ്ടാകുന്ന ടോൺസിലൈറ്റിസ്

ആവർത്തിച്ചുവരുന്ന ടോൺസിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ശരീരത്തിൽ നിരവധി രോഗാവസ്ഥകൾ ഉണ്ടാക്കും. ഹൃദയവാൽവിനും കിഡ്നിയുടെ പ്രവർത്തനത്തിനും ഇതുമൂലം തകരാറുണ്ടാകും. കൂടാതെ, ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ടോൺസിലുകൾക്കുള്ളിൽ രോഗാണുക്കൾ സ്ഥിരമായി വളരുകയും ടോൺസിലുകൾ രോഗാണുക്കൾക്കു താവളമാവുകയും ചെയ്യുമ്പോൾ ഈ രോഗാണുക്കൾ മറ്റു ശരീരഭാഗങ്ങളിൽ കൂടി അണുബാധയുണ്ടാക്കുന്നു. സൈനസുകളിൽ (സൈനസൈറ്റിസ്), മധ്യകർണത്തിൽ (ഓട്ടൈറ്റിസ് മീഡിയ) ശ്വാസകോശത്തിൽ (ന്യൂമോണിയ) കഴുത്തിലെ ലസികഗ്രന്ഥിയിൽ (ലിംഫഡിനൈറ്റിസ്)എന്നിങ്ങനെ പല ഭാഗത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാം.

 

തുടർച്ചയായി ഉണ്ടാകുന്ന ടോൺസിലൈറ്റിസ് പലപ്പോഴും മരുന്നുകൊണ്ടുള്ള ചികിത്സയ്ക്കു പ്രതികരിക്കാറില്ല. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഒരു വർഷം ആറിൽപരം അവസരങ്ങളിൽ ടോൺസിലൈറ്റിസ് ഉണ്ടാകുകയും അങ്ങനെ രണ്ടിലധികം വർഷങ്ങളിൽ തുടർച്ചയായിട്ട് ഈ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താൽ നിശ്ചിതമായും ശസ്ത്രക്രിയയിലൂടെ ടോൺസിലുകൾ നീക്കം ചെയ്യണം.

 

ആവർത്തിച്ചുള്ള ടോൺസിലൈറ്റിസ് മൂലം ഹൃദയത്തിന്റെ വാൽവിനെയോ, വൃക്കകളെയോ ബാധിക്കുന്ന പക്ഷം ഇത്രയും കാലം കാത്തു നിൽക്കണമെന്നില്ല. അതുപോലെ തന്നെ, ടോൺസിലുകളും അഡിനോയ്ഡും ക്രമാതീതമായി വളർന്നു ഭക്ഷണം ഇറക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാകുകയും സുഖനിദ്രയ്ക്ക് വിഘാതമാകുകയും ചെയ്താൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. 

 

ക്വിൻസി (കഴുത്തിനെ ബാധിക്കുന്ന അവസ്ഥ)ഒരു പ്രാവശ്യം വന്നാൽ പോലും ഭാവിയിൽ ഇതു വീണ്ടും ഉണ്ടായാലുള്ള അപകടസാധ്യത പരിഗണിച്ച് ടോൺസിലുകൾ നീക്കം ചെയ്യേണ്ടതാണ്. മറ്റു ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന പഴുപ്പിന്, ടോൺസിലിലെ രോഗാണുക്കൾ ഒരു കാരണമാണെങ്കിൽ, രോഗാണുക്കളെ ഉന്മൂലം ചെയ്യുവാൻ ടോൺസിലെക്ടമി അനിവാര്യമാണ്. ചില അപൂർവം സന്ദർഭങ്ങളിൽ കഴുത്തിലെ ചില മുഴകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകളുടെ ആദ്യപടിയായി ടോൺസിലുകൾ നീക്കം ചെയ്യാറുണ്ട്.

 

എല്ലാ തൊണ്ടവേദനയും ടോൺസിലൈറ്റിസ് അല്ല

ടോൺസിലും ടോൺസിലിനു ചുറ്റുമുള്ള ഭാഗങ്ങളും ഫാരിങ്സ് എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗം മുഴുവൻ ബാധിക്കുന്ന രീതിയിലുള്ള നീർവീക്കത്തെ ഫാരിഞ്ജൈറ്റിസ് എന്നു പറയുന്നു. എന്നാൽ, ടോൺസിലിൽ മാത്രം ഒതുങ്ങി, ഫാരിങ്സിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാത്ത തരത്തിലുള്ള നീർവീക്കമാണു ടോൺസിലൈറ്റിസ്. 

 

പല ഗുരുതരമായ രോഗങ്ങളും തൊണ്ടവേദനയായി പ്രത്യക്ഷപ്പെടാം. രണ്ടു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളിൽ ശക്തിയായ പനി, ക്ഷീണം, തൊണ്ടവേദന എന്നിവയ്ക്കു പുറമെ കഴുത്തിലും മുഴകൾ പ്രത്യക്ഷപ്പെടുമ്പോൾ-ഇത് ഒരുപക്ഷേ, ഡിഫ്തീരിയ ആകാം. ഉടനടി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. ഈ രോഗം പ്രതിരോധകുത്തിവയ്പിലൂടെ തടയാം. സാധാരണ ടോൺസിലൈറ്റിസിൽ തൊണ്ടയ്ക്കിരുവശത്തും വേദനയുണ്ടാകും.

 

എന്നാൽ, ഒരു ഭാഗത്തു മാത്രം ഉണ്ടാകുന്ന തൊണ്ടവേദനയെ ഗൗരവത്തോടെ കാണണം. 50 വയസ്സിനു മുകളിലുള്ള രോഗിയാണെങ്കിൽ തൊണ്ടയ്ക്കുള്ളിലെ അർബുദരോഗമാണോ എന്ന് അറിയുവാനുള്ള വിദഗ്ധ പരിശോധനകൾ ചെയ്യണം.

 

തടയാനുള്ള വഴികൾ 

∙ വ്യക്തിശുചിത്വം പാലിക്കുക.

∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു ടവ്വലുപയോഗിച്ചു വായും മൂക്കും മൂടുക. ഒരു വ്യക്തി ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, ടവ്വൽ എന്നിവ മറ്റാരും ഉപയോഗിക്കാതിരിക്കുക.

∙ കിടപ്പു മുറികളിൽ നല്ല വായു സഞ്ചാരം ഉറപ്പാക്കുക.

∙ വൈറ്റമിൻ സി അടങ്ങിയ പോഷകാഹാരങ്ങൾ കഴിക്കുക. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, ടോൺസിലൈറ്റിസ് കൂടെക്കൂടെ ഉണ്ടാകുന്ന വ്യക്തികൾ തണുത്തവെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ ഉപേക്ഷിക്കുക. എന്തെങ്കിലും ഭക്ഷണപദാർഥം സ്ഥിരമായി അണുബാധയ്ക്കു കാരണമാകുന്നുവെന്നു സംശയിച്ചാൽ അത് ഒഴിവാക്കണം.

∙ കുട്ടികൾക്ക് എല്ലാവിധ രോഗപ്രതിരോധകുത്തിവയ്പുകളും നൽകുക. ചുരുങ്ങിയത് ഒരു വയസ്സുവരെയെങ്കിലും മുലപ്പാൽ നൽകി കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു ശ്രദ്ധിക്കണം.

∙ രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കുക.

Content Summary: Tonsilitis and related serious problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com