ADVERTISEMENT

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പ്രത്യേകിച്ച്‌ ഡെമോക്രാറ്റിക്‌ റിപബ്ലിക്‌ ഓഫ്‌ കോംഗോയില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന മങ്കിപോക്‌സ്‌(എംപോക്‌സ്‌ ) അണുബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ബുധനാഴ്‌ച വിളിച്ചു ചേര്‍ത്ത ലോകാരോഗ്യ സംഘടനയുടെ അടിയന്തിര സമിതി യോഗത്തിന്‌ ശേഷം ഡബ്യുഎച്ച്‌ഒ ഡയറക്ടര്‍ തെദ്രോസ്‌ അദാനം ഗെബ്രയേസൂസ്‌ ആണ്‌ പ്രഖ്യാപനം നടത്തിയത്‌.

നേരത്തെ ആഫ്രിക്കന്‍ യൂണിയന്റെ ആരോഗ്യ ഏജന്‍സിയായ ആഫ്രിക്ക സെന്റേര്‍സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ ഈ ഭൂഖണ്ഡത്തിലെ ആരോഗ്യ അടിയന്തിരാവസ്ഥയായി എംപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 18 രാജ്യങ്ങളിലായി 15,000 പേര്‍ക്ക്‌ പിടിപെട്ട എംപോക്‌സ്‌ അണുബാധ 461 മരണങ്ങള്‍ക്കും കാരണമായി.

Monkeypox : Causes, Symptoms, Treatment and Prevention

തുടക്കത്തില്‍ എംപോക്‌സ്‌ വൈറസിന്റെ ക്ലേഡ്‌ 1 വകഭേദമാണ്‌ രോഗം പരത്തിയിരുന്നത്‌. പിന്നീട്‌ ക്ലേഡ്‌ 1ബി എന്ന പുതുവകഭേദം എത്തിയതോട്‌ കൂടി കൂടുതല്‍ പേരിലേക്ക്‌, പ്രത്യേകിച്ച്‌ കുട്ടികളിലേക്ക്‌ കൂടി വൈറസ്‌ പടരുകയായിരുന്നു.പല കേസുകളും അത്ര തീവ്രമല്ലെങ്കിലും മരണത്തിലേക്കും നയിക്കുന്ന രോഗസങ്കീര്‍ണ്ണത ചിലര്‍ക്കുണ്ടാകാം.

റുവാണ്ട, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്‌, കെനിയ, ഉഗാണ്ട തുടങ്ങിയ പല രാജ്യങ്ങളിലും എംപോക്‌സ്‌ പടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. എംപോക്‌സിനെ നേരിടുന്നതിന്‌ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‌ അധികമായി 17 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കുമെന്ന്‌ അമേരിക്ക പ്രഖ്യാപിച്ചു.

എന്താണ്‌ മങ്കി പോക്‌സ്‌ ?
ഓര്‍ത്തോപോക്‌സ്‌ വൈറസ്‌ ഗണത്തില്‍പ്പെടുന്ന മങ്കി പോക്‌സ്‌ വൈറസ്‌ മൂലമുണ്ടാകുന്ന പനിയാണ്‌ എംപോക്‌സ്‌. 1958ലാണ്‌ ഈ വൈറസ്‌ ആദ്യമായി കണ്ടെത്തുന്നത്‌. സ്‌മോള്‍ പോക്‌സിന്റെ അതേ കുടുംബത്തില്‍പ്പെടുന്ന വൈറസാണ്‌ മങ്കിപോക്‌സും. അടുത്ത കാലം വരെ കുരങ്ങുകളുമായി അടുത്ത സഹവാസം പുലര്‍ത്തുന്ന മധ്യ, പശ്ചിമ ആഫ്രിക്കന്‍ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ മാത്രമാണ്‌ എംപോക്‌സ്‌ കണ്ടെത്തിയിരുന്നത്‌.

Representative Image. Halfpoint/Shutterstock.com
Representative Image. Halfpoint/Shutterstock.com

ലക്ഷണങ്ങള്‍
കൈകാലുകള്‍, നെഞ്ച്‌, മുഖം, വായ, ലൈംഗിക അവയവങ്ങള്‍ എന്നിവയിലുണ്ടാകുന്ന ചൊറിഞ്ഞു പൊട്ടല്‍ ആണ്‌ മുഖ്യ ലക്ഷണം. ഇവിടെ പിന്നീട്‌ പഴുപ്പ്‌ നിറഞ്ഞ കുരുക്കളും പൊറ്റയും രൂപപ്പെടും. പനി, തലവേദന, പേശിവേദന, ലിംഫ്‌ നോഡുകളിലെ നീര്‌ എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ ഇത്‌ പടരാം. വൈറസ്‌ ഉള്ളിലെത്തി 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കും. മൂന്ന്‌ മുതല്‍ 17 ദിവസം വരെയാണ്‌ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി.

ചര്‍മ്മങ്ങള്‍ തമ്മിലുള്ള ബന്ധം, ഉമിനീര്‌, മൂക്കള, ശരീരത്തിലെ മറ്റ്‌ സ്രവങ്ങള്‍, അടുത്ത്‌ നിന്നുള്ള സംസാരം എന്നിവ വഴിയെല്ലാം വൈറസ്‌ പടരാം. രോഗി ഉപയോഗിക്കുന്ന വസ്‌തുക്കള്‍ പങ്കുവയ്‌ക്കുന്നതും വൈറസ്‌ പടര്‍ച്ചയ്‌ക്ക്‌ കാരണമാകാം. ഗര്‍ഭിണികള്‍ക്ക്‌ വരുന്ന എംപോക്‌സ്‌ ബാധ ഗര്‍ഭസ്ഥ ശിശുവിലേക്കും നവജാതശിശുക്കളിലേക്കും പടരാം. സ്‌മോള്‍ പോക്‌സ്‌ വാക്‌സീനുകള്‍ എംപോക്‌സ്‌ ബാധയ്‌ക്കെതിരെ സംരക്ഷണം നല്‍കും. എന്നാല്‍ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ആവശ്യത്തിന്‌ വാക്‌സീനുകള്‍ ലഭ്യമല്ല.

വാക്‌സീന്‍ വാങ്ങുന്നതിന്‌ ബ്രിട്ടനും അമേരിക്കയും കോംഗോയ്‌ക്ക്‌ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്‌. നിലവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കേസുകളില്‍ 96 ശതമാനവും കോംഗോയില്‍ മാത്രമാണ്‌. എംപോക്‌സിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയും 14.5 ലക്ഷം ഡോളര്‍ അടിയന്തിര സഹായമായി നല്‍കി.

English Summary:

Monkeypox Outbreak Declared a Public Health Emergency in Africa: 15,000 Cases, 461 Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com