ADVERTISEMENT

 പ്രകൃതിദുരന്തമോ മനുഷ്യനിർമ്മിത ദുരന്തമോ ആയിക്കൊള്ളട്ടെ അതിന്റെ വ്യാപ്തി കടലാസുകളിലും കണക്കുകളിലും ഒതുക്കാനും വിലയിരുത്താനും കഴിയുമായിരിക്കും. എന്നാൽ അത് ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക വിഷമങ്ങളുടെയും സമ്മർദ്ദങ്ങളുടെയും അളവ് തിട്ടപ്പെടുത്താനോ രേഖപ്പെടുത്താനോ പരിമിതികളും പരിധികളും ഉണ്ട്.

 കേരളക്കരയെ ദുഃഖത്തിലാഴ്ത്തിയ ദിവസങ്ങളിലൂടെയാണ് നാം കടന്നു വന്നത്. വയനാട്ടിൽ ഉണ്ടായ ഭീകരമായ പ്രകൃതിദുരന്തം എത്ര പേരുടെ മാനസിക ആരോഗ്യത്തെയാകും ബാധിച്ചിട്ടുള്ളത്. ദുരന്തത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളവർ, ഭാഗികമായി ഉൾപ്പെട്ടവർ എന്നീ വിഭാഗങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രായഭേദമന്യേ സംസ്ഥാനത്ത് ഉടനീളം ദുരന്തത്തിന്റെ ഭീകരതയും വേദനയും അലയടിച്ചിട്ടുണ്ട്. 

 വയനാട് ദുരന്തമുഖത്ത് നിന്നുള്ള തത്സമയ വാർത്തകൾ  ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും യഥാസമയം അറിഞ്ഞിരുന്നവരാണ് ഏറിയപങ്കും. സ്വാഭാവികമായും മനസ്സിനെ മരവിപ്പിക്കുന്ന വാർത്തകൾ ആ ദിവസങ്ങളിൽ ഒരാളുടെ മാനസിക ക്ഷേമത്തെ കാര്യമായിത്തന്നെ ബാധിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ  സെൻറ്  തോമസ് കോളേജിലെ മന:ശാസ്ത്ര വിദ്യാർത്ഥികളുമായി ചേർന്ന് ഒരു പഠനം നടത്തിയത്.  മണ്ണിനടിയിലെ ജീവനുകൾക്ക് വേണ്ടി ദിവസങ്ങളോളം നീണ്ടുനിന്ന തിരച്ചിലുകളും, സ്വന്തക്കാരും ബന്ധുക്കളും നഷ്ടപ്പെട്ടവരുടെ വേദനകളും മാധ്യമങ്ങൾ വഴി തുടർച്ചയായി കണ്ടതും കേട്ടതും അറിഞ്ഞു കൊണ്ടിരുന്നതും വ്യക്തികളുടെ മാനസികക്ഷേമത്തേയും ഉത്കണ്ഠയെയും ബാധിച്ചിട്ടുണ്ടോ എന്നതായിരുന്നു പഠന വിഷയം. 141 പേരിൽ നടത്തിയ പഠനത്തിൽ 55% പുരുഷന്മാരും 61%  സ്ത്രീകളും പങ്കെടുത്തു. പഠനത്തിന്റെ ഭാഗമായവരുടെ ശരാശരി വയസ്സ് 27 ആയിരുന്നു.  

sad-woman-Viktor-Gladkov-Shutterstock
Representative image. Photo Credit: Viktor Gladkov/Shutterstock.com

ശാസ്ത്രീയമായ ഗവേഷണത്തിൽനിന്ന് മനസ്സിലായത് കൂടുതൽ സമയം ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടവർ അമിതമായി ഉത്കണ്ഠാകുലർ ആയിരുന്നു. അതുപോലെതന്നെ ആ ദിവസങ്ങളിൽ മാനസികക്ഷേമവും ഇവർക്ക് കുറവായി കാണപ്പെട്ടു.

മറ്റൊരു പ്രധാനപ്പെട്ട വിവരം പുരുഷന്മാരെക്കാൾ സ്ത്രീകളെയാണ് ഇത്തരം വിഷമകരമായ വാർത്തകൾ ബാധിക്കുന്നത്. പഠന വിധേയരായ സ്ത്രീകളിൽ കൂടുതൽ തോതിൽ ഉത്കണ്ഠയും മാനസികക്ഷേമത്തിൽ ഗണ്യമായ കുറവും കാണപ്പെട്ടു. ദുരന്തവാർത്താ വിവരണങ്ങൾ ഉണ്ടാക്കുന്ന ഉത്കണ്ഠ പ്രായമേറുന്നതിനനുസരിച്ച് ആളുകളിൽ വർധിച്ചു വരുന്നു എന്നുള്ളതും പഠനത്തിൽ കാണപ്പെട്ടു.

മാധ്യമങ്ങളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള  മറ്റുപഠനങ്ങളും  സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്.  പലവിധത്തിലുള്ള വാർത്തകളും അറിഞ്ഞും അറിയാതെയും ഒരു വ്യക്തിയുടെ ഉള്ളിൽ ഉത്കണ്ഠയും വിഷാദവും സന്തോഷവും പ്രതീക്ഷകളും പ്രദാനം ചെയ്യുന്നുണ്ട്. മനസ്സിനെ ദുഃഖത്തിൽ ആഴ്ത്തുന്ന അതല്ലെങ്കിൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്ന വാർത്തകളും കാഴ്ചകളും നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക എന്നതിനെപ്പറ്റി നോക്കാം. 

സ്വന്തം മാനസിക ആരോഗ്യത്തെക്കുറിച്ച് അറിയുന്ന ഒരു വ്യക്തിക്ക് അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാം. ദുരന്തവാർത്തകൾ തുടർച്ചയായി കണ്ടതുകൊണ്ട് മാത്രം അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ നമുക്ക് സാധ്യമല്ല ആയതിനാൽ അകലെ ഇരുന്നുകൊണ്ടും അവർക്ക് വേണ്ടി എന്ത് ചെയ്യാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സഹായ സന്നദ്ധരാകാം. 

ദുരന്തവാർത്തകളും മറ്റു വിഷമകരമായ വാർത്തകളും കുട്ടികൾ അറിയേണ്ടതാണ് എന്നിരുന്നാലും തുടർച്ചയായ വിഷമകരമായ വാർത്ത  വിവരണങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിർത്തുന്നതായിരിക്കും ഉചിതം. പല രാജ്യങ്ങളിലായി നടത്തിയ പഠനങ്ങൾ കാണിക്കുന്നത് കുട്ടികളെയും കൗമാരക്കാരെയും ഇത്തരം വാർത്തകൾ ദോഷകരമായി ബാധിക്കുന്നു എന്ന് തന്നെയാണ്.

ദുരന്തമുഖത്ത് നേരിട്ട് സഹായം ഒന്നും ചെയ്യാൻ കഴിയാത്ത പക്ഷം മാനസിക ഉന്മേഷം കണ്ടെത്താനുള്ള വഴികൾ മനസ്സിലാക്കി അവയിൽ വ്യാപൃതരാകുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നതാകും. മാനസിക ആരോഗ്യം എന്നത്  ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിനുവേണ്ടി പരിശ്രമിക്കേണ്ടതും പ്രാധാന്യം കൊടുക്കേണ്ടതും അത്യാവശ്യമാണ്. ആയതിനാൽ പ്രതികൂല സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട വിവരണങ്ങളും മാനസിക ആരോഗ്യത്തെ ബാധിക്കാതെ നോക്കുക എന്നത്  പ്രാധാന്യമുള്ള കാര്യമാണ്. 

deepa-francis
ഡോ. ദീപ ഫ്രാൻസിസ്

(ലേഖിക തൃശൂർ സെന്റ് തോമസ് കോളജ് സൈക്കോളജി വിഭാഗം മേധാവി ആണ് )

English Summary:

Stressed After Watching Disaster Coverage? You're Not Alone – New Study Reveals Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com