ADVERTISEMENT

പ്രകൃതി ദുരന്തങ്ങൾക്കു ശേഷം ഒരു നാടിനും അവിടത്തെ നാട്ടുകാർക്കുമുണ്ടാകുന്ന ആഘാതം ചെറുതല്ല. ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുന്ന ദിവസങ്ങളായിരിക്കും അവർക്കു മുന്നിൽ നീണ്ടുനിവർന്ന് കിടക്കുന്നത്. വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞപ്പോൾ ബാക്കിയായ ജീവനുകൾ നിലവിൽ ക്യാംപുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. 

രക്ഷപ്പെട്ടുവെന്ന് തീർത്തും സമാധാനിക്കാവുന്ന അവസ്ഥയിലായിരിക്കില്ല അവിടെയുള്ളവരാരും. പരിമിതമായ സ്ഥലത്ത് ആളുകൾ കൂട്ടമായി താമസിക്കുമ്പോൾ ഉണ്ടായോക്കാവുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അവയെ ചെറുക്കേണ്ടതും ഈ സമയത്ത് അത്യാവശ്യമാണ്. പടർന്നു പിടിക്കുന്ന പല തരം പനികൾ, മസ്തിഷ്ജ്വരം, കോളറ, നിപ്പ തുടങ്ങി പല രോഗങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുൻപ് വരെയും കേരളത്തെ വിറപ്പിക്കുകയായിരുന്നു. ക്യാംപുകളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെപ്പറ്റി കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. വിനോദ് പി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു. 

വയനാട് ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്തു നിന്നുള്ള ദൃശ്യം. ചിത്രം ∙ മനോരമ
വയനാട് ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്തു നിന്നുള്ള ദൃശ്യം. ചിത്രം ∙ മനോരമ

ക്യാംപുകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് പെട്ടെന്ന് പടർന്ന് പിടിക്കാവുന്ന പകർച്ച വ്യാധികൾ. എല്ലാത്തരം പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും അല്ലെങ്കിൽ വായുവിലൂടെ പകരുന്ന രോഗങ്ങളുമാണ് ഇവയിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്.  

ഈ മഴക്കാലത്ത് എച്ച്1എൻ1, കോവിഡ് എന്നിവ പോലെ വായുവിലൂടെ പകരുന്ന ശ്വാസകോശ സംബന്ധമായ റെസ്പിറേറ്ററി ഇൻഫെക്ഷൻസ് വളരെ കൂടുതലാണ്. ഇവ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ പെട്ടെന്നു പകരുന്നതും അപൂർവമായി പ്രശ്നങ്ങൾ ഉണ്ടാക്കാവുന്നതുമാണ്. ഇങ്ങനെ വായുവിലൂടെ പകരുന്ന രോഗങ്ങൾ എച്ച്1എൻ1 ആകാം, കോവിഡ് ആകാം അല്ലെങ്കിൽ സാധാരണ ജലദോഷപ്പനി ആകാം. ഇതെല്ലാം തടയുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള പ്രതിരോധ മാർഗം കഴിയുന്നത്ര സമയങ്ങളിൽ മാസ്ക് ധരിക്കുക എന്നുള്ളതാണ്. 

പകർച്ചവ്യാധികൾ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ജലജന്യരോഗങ്ങളെയാണ്. ഇതിൽ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടും. ഈ രോഗങ്ങൾ പകരാതിരിക്കാന്‍ എല്ലാവരും വ്യക്തിശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്തും ഭക്ഷണത്തിനു ശേഷവും കൈകൾ വൃത്തിയായിട്ട് കഴുകുക. അതുപോലെ കഴിക്കുന്ന പാത്രം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. മലമൂത്രവിസർജനം നടത്തുന്നതിന് കൃത്യമായ സൗകര്യങ്ങളൊരുക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം നടത്താതിരിക്കുക. വിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി കഴുകാനായി ശ്രദ്ധിക്കുക. തിളപ്പിച്ച് ആറിയ കുടിവെള്ളം മാത്രം ക്യാംപുകളിൽ കൊടുക്കുക. 

ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. ചിത്രം. അരുൺ വർഗീസ്∙ മനോരമ
ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. ചിത്രം. അരുൺ വർഗീസ്∙ മനോരമ

ക്യാംപുകളിലുണ്ടാകാവുന്ന മറ്റൊരു പ്രശ്നം, മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് മുറിവുകള്‍ ഉണ്ടായിട്ടുള്ള വ്യക്തികൾ ഉണ്ടാവാം. ആ വ്യക്തികൾ തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള മുറിവുകൾ ക്യാംപുകളിൽ വരുന്ന ഡോക്ടർമാരുടെ അടുത്ത് കാണിക്കുകയും അതിനുവേണ്ട ചികിത്സ നേടുകയും ചെയ്യണം. മുറിവുകളിൽ മണ്ണും അഴുക്കും മറ്റ് മലിനജലവും കലർന്ന് അണുബാധ ഉണ്ടാകുന്നതിന് കൂടുതല്‍ സാധ്യതകളുണ്ട്. അതിന് കൃത്യമായിട്ടുള്ള ചികിത്സ തേടുക. 

ഇനി ശ്രദ്ധ നൽകേണ്ടത് മറ്റ് അസുഖങ്ങൾ ബാധിച്ചവരെയാണ്. പ്രമേഹം, അമിത രക്തസമ്മർദം, ഹാർട്ട്, കിഡ്നി, ലിവർ സംബന്ധമായ അസുഖങ്ങൾ ഉള്ള വ്യക്തികൾ മരുന്നുകൾ കൈവശം ഉണ്ടെങ്കിൽ അവ കൃത്യമായി കഴിക്കണം. മരുന്നോ മരുന്ന് കുറുപ്പടിയോ ഇല്ലാത്തവർ രോഗാവസ്ഥയെക്കുറിച്ച് അറിയാവുന്ന വിവരങ്ങൾ കൃത്യമായി ഡോക്ടർമാരോട് പറയുക. പരിശോധനയ്ക്ക് വിധേയമായ ശേഷം മരുന്നുകൾ കൃത്യമായിട്ട് കഴിക്കുകയും ചെയ്യണം. ഒരു കാരണവശാലും തങ്ങൾക്കുള്ള അസുഖങ്ങൾ ഡോക്ടർമാരിൽ നിന്നോ അല്ലെങ്കിൽ ക്യാംപ് അധികൃതരിൽ നിന്നോ മറച്ചു വയ്ക്കരുത്. 

English Summary:

Essential Health Guidelines for Disaster-Relief Camps in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com