ADVERTISEMENT

വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ ബ്രോയിലർ താറാവുകളുടെ കുത്തകക്കാര്‍.  

ഇക്കൊല്ലം സിൽവർ ജൂബിലിയിലേക്കു കടക്കുന്ന ഫാമിന്റെ തുടക്കം 2001ൽ, 200 താറാവുകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടാണ്. ഇപ്പോൾ അട്ടപ്പാടിയിലെ ഫാമിൽ പല ബാച്ചുകളിലായി വളരുന്നത് 20,000 വിഗോവ താറാവുകള്‍. വിൽപന അത്താണി കേന്ദ്രത്തിൽ മാത്രം. ആഴ്ചതോറും 1500-2000 താറാവുകളാണ് വിറ്റുപോകുന്നത്. സീസണിൽ ഇത് 4000 വരെ ഉയരും. ഒരു താറാവിൽനിന്ന് 100 രൂപയാണ് ശരാശരി അറ്റാദായം. ഇറച്ചിത്താറാവ് വളർത്തലിനെ ആഴ്ചതോറും ലക്ഷങ്ങൾ ലാഭം നേടാവുന്ന സംരംഭമായി ജോമി വികസിപ്പിച്ചത് കാൽ നൂറ്റാണ്ടിലെ കഠിനപ്രയത്നത്തിലൂടെ. രോഗങ്ങൾ, മാലിന്യനിർമാർജനപ്രശ്നങ്ങൾ, പ്രളയം എന്നിങ്ങനെ കേരളത്തിൽ ഒരു സംരംഭകൻ നേരിടാനിടയുള്ള എല്ലാ പ്രതിസന്ധികളിലൂടെയും ജോമിയും കടന്നുപോയി. കേരളത്തിനു തീരെ പരിചിതമല്ലാതിരുന്ന ബ്രോയിലർ താറാവ് വളർത്തലിൽ സ്വന്തമായൊരു ബിസിനസ് മോഡലും വിപണനശൈലിയും വികസിപ്പിച്ച് ഈ മേഖലയുടെ തലതൊട്ടപ്പനാകാനും ജോമിക്കു കഴിഞ്ഞു.

vigova-duck-2
ജോമിയും മക്കളും

പത്താം ക്ലാസ് കഴിഞ്ഞു ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ഡിപ്ലോമയ്ക്കു പഠിക്കുമ്പോഴാണ് 1987ൽ കോഴിയും താറാവുമൊക്കെ ജോമിയുടെ കമ്പമായി മാറിയത്. പഠനകാലത്തുതന്നെ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയിരുന്നു. ക്രമേണ കോഴിവളർത്തലും വിൽപനയുമൊക്കെ സൈഡ് ബിസിനസായി മാറി. ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് പഠനം പൂർത്തിയായപ്പോഴേക്കും ജോമി മുഴുവൻസമയ പൗൾട്രി സംരംഭകനായി മാറിയിരുന്നു. ഇറച്ചിക്കോഴി ബിസിനസ് മാത്രമായിരുന്നു അക്കാലത്ത്. എന്നാൽ ഇടയ്ക്ക് അടിപതറി. ഇറച്ചിക്കോഴിവില കുത്തനെ ഇടിഞ്ഞപ്പോള്‍ പണഞെരുക്കം മൂലം സംരംഭം പൂട്ടി. അപ്പോഴാണ് ബ്രോയിലർ താറാവുകൾ ജോമിയുടെ ശ്രദ്ധയിൽപെടുന്നത്. 

vigova-duck-5

മണ്ണുത്തി വെറ്ററിനറി കോളജ് ഫാമിൽനിന്നും സ്വകാര്യ ഹാച്ചറികളിൽനിന്നുമൊക്കെയാണ് ആദ്യ ബാച്ചു കളിലെ കുഞ്ഞുങ്ങളെ വാങ്ങിയത്. പിന്നീട് ബെംഗളൂരു ഹസർഗട്ടയിലെ സെൻട്രൽ പൗൾട്രി ഡവലപ്മെന്റ് ഓർഗനൈസേഷനിൽനിന്ന് മുട്ട വരുത്തി അടവച്ചു. വിഗോവ താറാവിന്റെ മുട്ടകൾ അവിടെ മാത്രമേ അന്നു കിട്ടുമായിരുന്നുള്ളൂ. നേരത്തേ വൈറ്റ് പെക്കിൻ എന്ന ബ്രോയിലർ ഇനം പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു. തുടർന്നാണ് വിഗോവയിലേക്കു മാറിയത്. അതു വിജയിച്ചതോടെ തുടർ‌ച്ചയായി താറാവുമുട്ട അടവച്ചു തുടങ്ങി. ഒരു വർഷം കഴിഞ്ഞതോടെ 1000 കുഞ്ഞുങ്ങളെ ഒരേസമയം സ്റ്റോക്ക് ചെയ്തു തുടങ്ങി. പിൽക്കാലത്ത് കുഞ്ഞുങ്ങളുടെ ആവശ്യം വർധിച്ചതോടെ സ്വന്തമായി വിഗോവ താറാവുകളുടെ മാതൃശേഖരമുണ്ടാക്കിയ ജോമി, അവയുടെ മുട്ട സ്വന്തം ഇൻകുബേറ്ററിൽ വിരിയിക്കാനും തുട ങ്ങി. മുട്ട ഉൽപാദനം മുതൽ മാംസവിപണനം വരെ ഈ ബിസിനസിന്റെ എല്ലാ വശങ്ങളിലും ഇപ്പോൾ ജോമി സമര്‍ഥന്‍. ബിസിനസിന്റെ മുൻ–പിൻ സംയോജനത്തിലൂടെ ലാഭക്ഷമത വർധിപ്പിച്ചതാണ് തന്റെ വിജയമെന്നു ജോമി പറഞ്ഞു.

vigova-duck-11
അട്ടപ്പാടിയിലെ ഗ്രോവർ ഫാം

വളര്‍ത്താന്‍ അട്ടപ്പാടി ഫാം

ജോമിക്കു ഫാമുകൾ മൂന്ന്. ആദ്യത്തേത് അട്ടപ്പാടിയിലെ വളർത്തുകേന്ദ്രം. വരിഞ്ഞിറങ്ങുന്ന ദിവസം രാത്രി മുതൽ 52–ാം ദിവസം വിൽപനയ്ക്ക് തയറാകുന്നതുവരെ ഇവിടെയാണ് താറാവുകൾ വളരുക. പല ബാച്ചുകളിലായി ഏകദേശം 30,000 പക്ഷികളെ സുരക്ഷിതമായി വളർത്താൻ ഇവിടെ സൗകര്യമുണ്ട്. ആദ്യ രണ്ടാഴ്ചയാണ് കുഞ്ഞുങ്ങൾക്ക് ചൂടു നൽകി വളർത്തുന്ന ബ്രൂഡിങ്. 21 ദിവസം ബ്രോയിലർ സ്റ്റാർട്ടർ തീറ്റയും പിന്നീട് ബ്രോയിലർ ഫിനിഷര്‍ തീറ്റയുമാണു നൽകുക. അത്താണി ഫാമില്‍ സ്ഥലം തികയാതെ വന്നപ്പോൾ 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കോഴിഫാം വാങ്ങി താറാവുകൾക്കായി പരിഷ്കരിക്കുകയായിരുന്നു. ഇവിടെ വിശാലമായ ഷെഡുകളിൽ കാറ്റും വെളിച്ചവും വേണ്ടുവോളം. പരന്ന കൊക്കുള്ള താറാവുകളുടെ തീറ്റയും വെള്ളവും വീണ് ലിറ്റർ നനയാതെയും മലിനമാകാതെയും സംരക്ഷിക്കാൻ പ്രത്യേക ക്രമീകരണവും തയാര്‍. ഷെഡുകളോടു ചേർന്ന് താറാവുകൾക്ക് ഇറങ്ങിനടക്കാൻ തുറസ്സായ സ്ഥലവും ഒരുക്കി. കൂടുതൽ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന കയർപിത്താണ് ഇവിടെ ലിറ്റര്‍. വിജനപ്രദേശമായതിനാൽ രോഗസാധ്യതയും വിരളം. ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ ഈ ഷെഡുകൾ കൂടിനുള്ളിൽ പെട്ടെന്നുണ്ടാകുന്ന താപവ്യതിയാനങ്ങൾ തടയാൻ സഹായിക്കുന്നു. 

ചാലക്കുടിയിലെ മാതൃശേഖരം

ചാലക്കുടിയിലെ മദർസ്റ്റോക്ക് ഫാമാണ് അടുത്തത്. പ്രജനനത്തിനു പ്രത്യേകം തിരഞ്ഞെടുത്ത 1500 പൂവൻ–പിടകളാണ് ഇവിടെ വളരുന്നത്. 6 പിടകൾക്ക് ഒരു പൂവൻ വീതം ഇക്കൂട്ടത്തിലുണ്ടാകും. പിടത്താറാവുകൾ മുട്ടയിട്ടു തുടങ്ങിയശേഷം മാത്രമാണ് ചാലക്കുടിയിലെ ഈ ഫാമിലേക്ക് പൂവൻമാരെ എത്തിക്കുക. ഒരു ബാച്ച് 12 മാസത്തോളം കൊത്തുമുട്ട ഉൽപാദിപ്പിക്കും. അവ ശേഖരിച്ച്  ഇൻകുബേറ്ററിൽ വയ്ക്കും. 2 മാസത്തിനുശേഷമുള്ള വിപണിയും ഡ‍ിമാൻഡും മനസ്സിലാക്കിയാണ് ഇൻകുബേറ്ററിൽ വയ്ക്കേണ്ട മുട്ടകളുടെ എണ്ണം തീരുമാനിക്കുക. വിപണി ദുർബലമാകുന്ന കാലങ്ങളിൽ ഉൽപാദനം കുറയ്ക്കും. അട വയ്ക്കുന്ന മുട്ടകളുടെ എണ്ണം കുറയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. മിച്ചം വരുന്ന മുട്ടകൾ കോൾഡ് റൂമിൽ സൂക്ഷിക്കും. ഏതാനും ആഴ്ചകൾക്കുള്ളിൽ അടുത്ത സീസണിനുവേണ്ടി ഉൽപാദനം കൂട്ടേണ്ടിവരുമ്പോഴാണ് അവ ഉപയോഗിക്കുക. വൈകി അടവയ്ക്കുമ്പോൾ കുറച്ചു മുട്ടകൾ കേടാകുമെങ്കിലും അമിത ഉൽപാദനം മൂലമുള്ള നഷ്ടത്തെക്കാൾ ഭേദം അതാണെന്നു ജോമി. എല്ലാ തിങ്കളാഴ്ചയും ഇവിടെ വിഗോവക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നു. അന്നുതന്നെ അവ അട്ടപ്പാടിയിലെത്തും. 

vigova-duck-12

‌വീടിനോടു ചേർന്നു വിപണി

വളർച്ചയെത്തിയ താറാവുകളെ കൊന്നു ഡ്രസ് ചെയ്ത് മാംസമാക്കി നൽകുന്ന വിപണനകേന്ദ്രം അത്താണിയിൽ ജോമിയുടെ വീടിനോടു ചേർന്നുതന്നെ. നിശ്ചിതദിവസത്തെ വളർച്ച പൂർത്തിയാക്കി അട്ടപ്പാടിയിൽനിന്ന് അത്താണിയിലെത്തുന്ന താറാവുകളെ മാംസമാക്കി മാത്രമേ ജോമി നൽകാറുള്ളൂ. കോഴിയെ ഡ്രസ് ചെയ്യുന്നതുപോലെയല്ല താറാവിന്റെ ഡ്രസിങ്ങെന്നു ജോമി ചൂണ്ടിക്കാട്ടി. അതിനു പ്രത്യേക വൈദഗ്ധ്യം വേണം. അതുകൊണ്ടുതന്നെയാണ് മാംസമാക്കി നൽകാൻ ജോമി മടിക്കാത്തത്. ചൂടുവെള്ളത്തിൽ മുക്കി തൂവലുകൾ പിഴുതുമാറ്റിയശേഷം ചർമത്തിൽ അവശേഷിക്കുന്ന ചെറിയ രോമങ്ങൾപോലും എൽപിജി ബ്ലോ ലാംപ് ഉപയോഗിച്ചു കരിച്ചുനീക്കിയശേഷം കട്ട് ചെയ്താണ് ഉപഭോക്താക്കൾക്കു നൽകുക. തലയും തൂവലുകളും ആന്തരികാവയവങ്ങളുമൊക്കെ നീക്കിക്കഴിയുമ്പോൾ ഒരു താറാവിൽനിന്നു ശരാശരി 2 കിലോ മാംസമാണ് ലഭിക്കുക. ഈ മാംസത്തിനാണ് വില ഈടാക്കുക. ഓരോ ബാച്ച് തീരുന്ന മുറയ്ക്ക് അടുത്ത ബാച്ച് എത്തിക്കും.   

വിപണനതന്ത്രങ്ങള്‍

സീസണൽ ബിസിനസാണ് ഇറച്ചിത്താറാവിന്റേതെന്നു ജോമി. ആഘോഷച്ചടങ്ങുകൾ കുറയുമ്പോൾ താറാവിന്റെ കച്ചവടവും കുറയും. പക്ഷേ വൈകാതെ എത്തുന്ന അടുത്ത സീസണിലേക്കു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ ഈ സമയം വിനിയോഗിക്കാം. ഇപ്രകാരം പ്രധാന സീസണുകൾ മുൻകൂട്ടികണ്ട് ഉൽപാദനം ക്രമീകരിക്കുന്നതിലാണ് താറാവുവളർത്തലിന്റെ വിജയരഹസ്യം. ഉത്സവസീസണുകളിലും വിവാഹ സീസണിലുമൊക്കെ വിൽപന ഉയരുന്നത് മുൻകൂട്ടിക്കാണാനാവണം. കർക്കടകത്തിൽ കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്താലെ ചിങ്ങത്തിലെ വിവാഹ സീസൺ ഗംഭീരമാക്കാനാകൂ. തൊട്ടുപിന്നാലെ ക്രിസ്മസ്, ഈസ്റ്റർ സീസണുകളെത്തും. ഇത്തരം അവസരങ്ങളിൽ ജോമിയുടെ വീടിനോടു ചേർന്നുള്ള വിൽപനകേന്ദ്രത്തിലും പരിസരത്തും ആവശ്യക്കാർ ക്യൂ നിന്നാണ് താറാവിനെ വാങ്ങുന്നത്.

vigova-duck-4

ആദ്യകാലങ്ങളിൽ വിപണനം അത്ര എളുപ്പമായിരുന്നില്ലെന്ന് ജോമി പറഞ്ഞു. രണ്ടു പ്രശ്നങ്ങളാണ് നേരിട്ടത്. ഒന്ന്, ഇറച്ചിക്കോഴിയെക്കാൾ വിലക്കൂടുതല്‍. രണ്ട്, ഇറച്ചിത്താറാവിന്റെ ഡ്രസിങ്ങും പാചകവും രുചിയും ആര്‍ക്കും അറിയില്ല. താറാവിറച്ചി ഡ്രസ് ചെയ്തുനൽകിയും കാറ്ററിങ് വിപണിയെ കൂടുതൽ ആശ്രയിച്ചുമാണ് ജോമി ഉപഭോക്താക്കളെ കണ്ടെത്തിയത്. വൃത്തിയായി ഡ്രസ് ചെയ്ത താറാവിറച്ചിക്ക് ക്രമേണ ആവശ്യക്കാരേറി. അവരിലൂടെ പുതിയൊരു ഉപഭോക്തൃസമൂഹത്തെ സ്വന്തമായി രൂപീകരിക്കാൻ ജോമിക്കു സാധിച്ചു. നേരിട്ടുള്ള വിപണനവും സ്വന്തം കസ്റ്റമറുമാണ് കോഴി ബിസിനസിലും താറാവു ബിസിനസിലും സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ആകെ വിൽപനയുടെ 40 ശതമാനത്തോളം ചില്ലറ വിപണിയിലൂടെ കണ്ടെത്താൻ ജോമിക്കു സാധിക്കുന്നുണ്ട്.

vigova-duck-3

ബ്രോയിലർ താറാവും കോഴിയും

ബ്രോയിലർ താറാവ് കൃഷി  ഇറച്ചിക്കോഴി വളർത്തലിലിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നു ജോമി അഭിപ്രായപ്പെട്ടു. രണ്ടിനും ഒരേ തീറ്റയാണ് നൽകുന്നതെന്നതൊഴികെ എല്ലാക്കാര്യങ്ങളിലും ഈ വ്യത്യസ്തത കാണാം. 35–40 ദിവസത്തിനകം ബ്രോയിലർകോഴി വിപണനത്തിനു പാകമാകുമെങ്കിൽ ബ്രോയിലർ താറാവ് വിപണിയിലെത്താൻ 56 ദിവസം കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ വിഗോവ താറാവുകൾക്ക് നൽകേണ്ടിവരുന്ന തീറ്റയുടെ അളവും തീറ്റച്ചെലവും കൂടുതലാണ്. എന്നാൽ, വിൽക്കാൻ പാകമാകുമ്പോൾ ഒരു ബ്രോയിലർ കോഴി 2 കിലോ തൂക്കം തരുമ്പോൾ വിഗോവ താറാവുകൾക്ക് 2.5 കിലോ ശരാശരി തൂക്കമുണ്ടാകും. ബ്രോയിലർ കോഴിയിറച്ചിയെക്കാൾ വില കിട്ടുന്നതും താറാവിനു തന്നെ. ഒരു ബ്രോയിലർ കോഴിയെ വാങ്ങാൻ ശരാശരി 300 രൂപ മതിയാകുമെങ്കിൽ 2.5 കിലോ ശരാശരി തൂക്കമുള്ള വിഗോവ താറാവിന് 600 രൂപ നൽകേണ്ടിവരും. ബ്രോയിലർ കോഴിയെ ജീവനോടെ തൂക്കമെടുക്കുമ്പോൾ ഇറച്ചിത്താറാവിനെ ഡ്രസ് ചെയ്ത ശേഷമാണ് തൂക്കാറുള്ളത്.

vigova-duck-7

ഇക്കാരണങ്ങളാൽ തന്നെ ഇവയുടെ വിപണികളും വിഭിന്നമാണ്. ബ്രോയിലർ കോഴി സാധാരണക്കാരന്റെ അനുദിന ഭക്ഷണക്രമത്തിൽ സ്ഥാനം പിടിച്ചപ്പോൾ വിഗോവ വിഐപി തീൻമേശയിലാണ് സീറ്റുറപ്പിച്ചത്.  

vigova-duck-sq1

നാലു ബ്രോയിലർ കോഴി വളരുന്ന ഇടം വേണം ഒരു ഇറച്ചിത്താറാവിന്. ബ്രോയിലർ കോഴിക്ക് ഒന്നേകാൽ ചതുരശ്ര അടി സ്ഥലം മതിയാകുമെങ്കിൽ വിഗോവയ്ക്ക് അഞ്ചു ചതുരശ്ര അടിയോളം സ്ഥലം വേണ്ടിവരും. ബ്രോയിലർ കോഴിയെക്കാൾ പത്തു ദിവസത്തിൽ കൂടുതൽ വളർത്തിയാൽ മാത്രമേ താറാവ് വിപണിക്കു പാകമാകൂ. അതുകൊണ്ടുതന്നെ ഇറച്ചിത്താറാവിനു തീറ്റച്ചെലവും കൂടുതലാണ്. ബ്രോയിലർ കോഴികളുടെ തീറ്റപരിവർത്തനശേഷി 1.6 ആണ്. അതായത് ഒരു കിലോ കോഴി മാംസം ഉൽപാദിപ്പിക്കാൻ 1.6 കിലോ തീറ്റ നൽകണം. എന്നാൽ. വിഗോവ താറാവുകൾക്ക് ഇത് 2.5 കിലോയാണ്.

vigova-duck-8

കോഴികളിൽ നടന്നതുപോലുള്ള ഗവേഷണമൊന്നും ഇറച്ചിത്താറാവുകളിൽ നടക്കാത്തതുകൊണ്ടാണ് അവയുടെ തീറ്റപരിവർത്തനശേഷി മെച്ചപ്പെടാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മത്സരമില്ലെന്നതാണ് ബ്രോയിലർ താറാവ് വളർത്തലിന്റെ പ്രധാന ഗുണം. വിരുന്നു മേശകളിലെ മുന്തിയ വിഭവമെന്ന നിലയിൽ ആവശ്യം അനുദിനം വർധിച്ചു വരികയാണ്. ബ്രോയിലർ കോഴികളെപ്പോലെ വൻകിട ഇന്റഗ്രേഷൻ കമ്പനികൾക്ക് ഇറച്ചിത്താറാവിനെ വളർത്താൻ പല പ്രയാസങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ പല പ്രായത്തിലുള്ള 500 താറാവുകള വളർത്തുന്ന സംരംഭക / വീട്ടമ്മയ്ക്ക്  സുഗമമായി വരുമാനം കണ്ടെത്താത്താനാകുമെന്ന് ജോമി പറയുന്നു. താറാവിനെ ഡ്രസ് ചെയ്തു മാംസമാക്കി നേരിട്ട് കസ്റ്റമർക്കു നൽകിയാൽ ഒരു പക്ഷിയിൽനിന്ന് 100 രൂപ ലാഭം പ്രതീക്ഷിക്കാം. ആഴ്ചതോറും 50 താറാവിനെ വിൽക്കാനായാൽ പ്രതിമാസം 20,000 രൂപ നേട്ടമുണ്ടാക്കാം. താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ സംരംഭമാണിത്. 14 ദിവസത്തെ വളർച്ച പൂർത്തിയായാൽ പിന്നെ രോഗസാധ്യത വളരെ കുറയും. മാത്രമല്ല, ഇറച്ചിത്താറാവിനെ വാക്സീൻ നൽകാതെ വളർത്താമെന്ന മെച്ചവുമുണ്ട്. താറാവ് വാക്സീൻ നൽകിത്തുടങ്ങേണ്ടത് അറുപതാം ദിവസമാണ്. അപ്പോഴേക്കും വിഗോവ തീൻമേശയിലെത്തിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഒരു കുത്തിവയ്പുപോലും നൽകാതെയാണ് വിഗോവ വിപണിയിലെത്തുക.  ഉപഭോക്താക്കൾക്ക്  വിഗോവയോടു പ്രിയം വർധിപ്പിക്കുന്ന ഒരു ഘടകം കൂടിയാണിത്. പുറമേനിന്നുള്ള സമ്പർക്കം ഒഴിവാക്കുകയും കൂട് വൃത്തിയായി സംരക്ഷിക്കുകയും ചെയ്താൽ  പകർച്ചവ്യാധികളെ തടയാം.

ഫോൺ: 9388874388, 9562970111 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com