ADVERTISEMENT

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് ഒരു ജീവൻ കൂടി പൊലിഞ്ഞു. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് ഇന്നലെ രാവിലയോടെ മരണത്തിനു കീഴടങ്ങിയത്. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽനിന്നും എത്തിച്ച മോണോ ക്ലോണൽ ആന്റിബോഡി നൽകുന്നതിനു മുന്നെയാണ് അപ്രതീക്ഷിത മരണമുണ്ടായത്.

കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒട്ടേറെ പേർ ഇപ്പോൾ രോഗനിരീക്ഷണത്തിലാണ്. കേരളത്തിൽ ഇത് അഞ്ചാം തവണയാണ് നിപ്പ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായി പൊതുവെ പരിഗണിക്കപ്പെടുന്ന ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് നിപ്പ വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പ് നമുക്ക് മുന്നിലുണ്ടായിരുന്നു. 

2018ലാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 മേയ് 2 മുതൽ 29 വരെ ഉണ്ടായ ആദ്യ നിപ്പ തരംഗത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 17 പേർക്ക് ജീവൻ നഷ്ടമായി. 92 ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവർക്കിടയിൽ അന്ന് മരണനിരക്ക്. തൊട്ടടുത്ത വർഷം വീണ്ടും കേരളത്തിൽ നിപ്പ രോഗം കണ്ടെത്തി. എറണാകുളത്തെ 23 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുൻവർഷത്തോളം തീവ്രമായില്ലെന്നു മാത്രമല്ല, രോഗം ഒരാളിൽ മാത്രം ഒതുക്കി നിർത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനും  സാധിച്ചു. കോവിഡ്  അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ഇരട്ടപ്രഹരമായി 2021, സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ നിപ്പ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും 12 വയസ് പ്രായമുള്ള ഒരു കുരുന്നുജീവൻ നിപ്പ കവർന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ  കോഴിക്കോട് ജില്ലയിൽ നിപാ വീണ്ടും പൊട്ടിപ്പുറപ്പെട്ടപ്പോൾ രോഗം ബാധിച്ച ആറു പേരിൽ രണ്ടു പേർ രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ തന്നെ മരണത്തിനു കീഴടങ്ങിയെങ്കിലും ബാക്കി നാലു പേരെയും നിപ്പയെ തോൽപ്പിച്ച് ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും മരണനിരക്ക് 33.3 % മാത്രമായി പിടിച്ചു നിർത്താനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്കു സാധ്യമായി. 

നിപ വൈറസ് മസ്തിഷ്കത്തെ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്ന ഒൻപതുവയസുകാരനെ വരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിച്ചത് മെഡിക്കൽ സയൻസിന്റെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഏടായിരുന്നു. ആദ്യ രോഗിയിൽ നിന്നല്ലാതെ മറ്റൊരാളിലേക്കു രോഗപ്പകർച്ച ഉണ്ടാവാത്ത വിധം നിപ്പയുടെ വ്യാപനം തടയാനും അതിജീവിക്കാനും നമ്മുടെ ആരോഗ്യ ജാഗ്രതയ്ക്ക് മുൻവർഷം സാധിച്ചു. ഇപ്പോൾ മലപ്പുറത്ത്  ഒരു കുരുന്നുജീവൻ കൂടെ നിപ്പ കവർന്നതോടെ സംസ്ഥാനത്ത് ഇതുവരെയുള്ള ആകെ നിപ മരണം ഇരുപത്തിയൊന്നായി. 2018ൽ കോഴിക്കോട് ഉണ്ടായ നിപ്പ സംശയിക്കുന്ന 3 മരണങ്ങൾ കൂടെ കണക്കിലെടുത്തിൽ നിപ്പ അപഹരിച്ച ആകെ ജീവൻ ഇരുപത്തിനാലാണ്. 

കേരളത്തിൽ 2018, 2019, 2021, 2023 വർഷങ്ങളിലും ഇപ്പോഴും ഉണ്ടായ രോഗബാധകളിൽ ആദ്യരോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ നിപ്പ വൈറസ് ബാധയുണ്ടായി എന്നത് ഇന്നും കൃത്യമായ ഉത്തരമില്ലാത്ത ചോദ്യമാണ്.

ഇനി പഠിക്കേണ്ടത് നിപ്പയ്ക്കൊപ്പം ജീവിക്കാൻ

കേരളത്തിൽ നിപ വൈറസ് മനുഷ്യനിലേക്കു കടന്നുകയറിയ വഴി കൃത്യമായി ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്നും പിടികൂടി പരിശോധിച്ച വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്കു മുൻപിലുണ്ട്. ഈയിടെ  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വവ്വാലുകളുടെ നിരീക്ഷണ പഠനത്തിൽ  വയനാട് ജില്ലയിലും വവ്വാലുകളിലും നിപ വൈറസ് ആന്റിബോഡികൾ കണ്ടെത്തിയിരുന്നു .

പശ്ചിമഘട്ട മേഖലകളിൽ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്‍റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകൾക്കിടയിൽ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നിഗമനം നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം വിവിധ ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളിൽ പങ്കുവച്ചിട്ടുണ്ട് . 

വൈറസിന്റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനം കൂടുതൽ നടക്കുന്ന ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാവാനിടയുണ്ടെന്ന മുന്നറിയിപ്പും ഗവേഷകർ അന്നേ നൽകിയിരുന്നു. 

Also read: കേരളത്തിന് വീണ്ടും നിപ വിമുക്തി; പക്ഷേ, മറക്കരുത് ബംഗ്ലാദേശ് പഠിപ്പിക്കുന്ന പാഠം

മാത്രമല്ല, നിപാ രോഗത്തിന്റെ ഇതുവരെയുള്ള വ്യാപനരീതി പരിശോധിച്ചാൽ, ബംഗ്ലാദേശ് ഉൾപ്പെടെ ഒരു തവണ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ എല്ലാം തന്നെ പിന്നീട് പലസമയങ്ങളായി രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ 2001ലാണ് ആദ്യമായി നിപാ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട്  കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ചുരുക്കം ചില വർഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മിക്ക വർഷങ്ങളിലും ബംഗ്ലാദേശിൽ നിപാ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം നിപാ കേസുകളും പൊട്ടിപ്പുറപ്പെടുന്നത്  ഈന്തപ്പനക്കള്ള് ശേഖരിക്കുന്ന നവംബർ-മാർച്ച്  സീസണിലാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ നിപ പൊട്ടിപുറപ്പെട്ടപ്പോൾ 11 പേർക്ക് രോഗബാധേയേൽക്കുകയും എട്ടുപേർ മരണപ്പെടുകയും ചെയ്തു. 70 ശതമാനത്തിൽ ഏറെയായിരുന്നു മരണനിരക്ക്. ഈ വർഷവും ഫെബ്രുവരി- മാർച്ച് കാലയളിൽ നിപ്പ മരണങ്ങൾ ബംഗ്ലാദേശിലുണ്ടായി. നിപ്പ വൈറസ് ബാധ ഇടക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബംഗ്ലാദേശിലെ പ്രദേശങ്ങൾ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത് നിപ ബെൽറ്റ് എന്ന പേരിലാണ്. 

നമ്മുടെ പരിസ്ഥിതിയിലെ വവ്വാലുകളിൽ വ്യാപകമായി വൈറസ് നിലനിൽക്കുന്നുണ്ടെന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഈ രീതിയിൽ  ഇടയ്ക്കിടെ നിപ്പ വരാനുള്ള ഈ ഒരു സാധ്യത കേരളത്തിലും നിലനിൽക്കുന്നുണ്ട് എന്ന നിരീക്ഷണത്തെ എളുപ്പം തള്ളിക്കളയാൻ സാധിക്കില്ല.  വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയിൽ ഇടപെടുമ്പോൾ കൂടുതൽ കരുതൽ അനിവാര്യമാണ്. വവ്വാലുകളെ ഇല്ലാതാക്കി വൈറസിനെ പ്രതിരോധിക്കാന്‍ നമുക്കാവില്ല. അത്തരം നടപടികൾ രോഗബാധയുടെ ആക്കം കൂട്ടും.

വൈറസ് സാന്നിധ്യമുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതിനും ഓരോ സീസണുകൾക്ക് അനുസരിച്ച് വൈറസ് സാന്നിധ്യത്തെ നിർണയിക്കുന്നതിനായുള്ള പഠനങ്ങൾക്ക് വലിയ പ്രാധാന്യം വരും നാളുകളിൽ നൽകണം. സ്കൂളുകളിൽ ഉൾപ്പെടെ പൊതുസമൂഹത്തിലേക്ക് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽകരണവും ശക്തിപ്പെടുത്തണം. നിപ്പ നമുക്കൊപ്പം നിശബ്ദമായുണ്ടെന്ന തിരിച്ചറിവോടെയാണ് നാം ഇനി മുന്നോട്ട് പോവേണ്ടത്. തിരിച്ചറിവുകളും മുന്നൊരുക്കങ്ങളുമാണ് മഹാമാരികളെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച വഴിയെന്ന വസ്തുത കേരളം മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com