ADVERTISEMENT

മകൻ വലിയ കൃഷിക്കാരനും ജന്മിയുമാകണമെന്ന് ആഗ്രഹിച്ച കളരിക്കൽ കൃഷ്ണൻ താങ്കളുടെ (കൃഷ്ണപിള്ള) മകനാണ് ഞാൻ. കായംകുളം രാജാവ് ‘താങ്കൾ’സ്ഥാനം നൽകി ആദരിച്ച കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് പേരിനൊപ്പം ‘താങ്കൾ’ എന്നു ചേർത്തിരുന്നത്. മരുമക്കത്തായപ്രകാരം അമ്മവീട്ടിൽ വളർന്ന എന്നെ തന്റെ വീട്ടിലേക്കു കൊണ്ടുവന്നശേഷം അദ്ദേഹം നൽകിയ ഉപദേശവും കൃഷി ചെയ്തു വലിയ ജന്മിയാകണമെന്നായിരുന്നു. രാവിലെ വലിയൊരു പച്ചക്കറിപ്പന്തലിനു കീഴിൽ കൊണ്ടുനിർത്തി കൃഷിയുടെ ബാലപാഠങ്ങൾ അച്ഛൻ പറഞ്ഞുതന്നത് ഞാനോർമിക്കുന്നു. കണ്ണെത്താ ദൂരത്ത് പടവലങ്ങയും  മറ്റും തൂങ്ങിക്കിടന്ന ആ പന്തൽ കുട്ടിയായ എനിക്കു കൗതുകക്കാഴ്ചയായിരുന്നു.‘ലോ ആംഗിൾ’ ദൃശ്യങ്ങളുടെ സാധ്യത ഞാൻ ആദ്യം മനസ്സിലാക്കിയത് ആ പന്തലിനടിയിൽ കിടന്നാണെന്നു വേണമെങ്കിൽ പറയാം.  പന്തലിലെ വിളവ് കണ്ടുനിൽക്കുമ്പോഴാണ് കൃഷി ചെയ്ത് കാശുണ്ടാക്കാൻ അച്ഛൻ ഉപദേശി ച്ചത്. നിർഭാഗ്യവശാൽ ആ പന്തലിൽനിന്ന് ഒരു പടവലങ്ങപോലും വിളവെടുക്കാനായില്ല. അതിനു മുൻപേ അച്ഛൻ രോഗിയായി.

പിറന്നതു ജന്മികുടുംബത്തിലെങ്കിലും ജോലിക്കാർക്കൊപ്പം മണ്ണിലിറങ്ങി അധ്വാനിക്കാൻ അച്ഛന് ഇഷ്ടമായിരുന്നു. വീതംവയ്പ് നടക്കാത്തതിനാൽ കുടുംബവക നെൽകൃഷിയൊന്നും അദ്ദേഹത്തിനു നോക്കിനടത്തേണ്ടിവന്നില്ല. എന്നാൽ, വീടിനു സമീപം അച്ഛൻകോവിലാറിന്റെ തീരത്ത് അദ്ദേഹം സ്വന്തമായി മലക്കറിക്കൃഷി ചെയ്തു. ‘അച്ചൻകോവിലാറിലെ കൊച്ചോളങ്ങളെ...’ എന്ന് എന്നെക്കൊണ്ട് എഴുതിച്ചത് ആ കൃഷിയിടത്തിലൂടെ ഓടിനടന്ന കുട്ടിക്കാലമാണ്. തറവാട്ടിലെ തലപ്പുലയനായ ചാത്തനും മറ്റും അച്ഛനൊപ്പം കൂടുമായിരുന്നു. സഹായിയായി ലോനച്ചൻ എന്നൊരു പയ്യന്‍ ഉണ്ടായിരുന്നു. കസേരയിലിരുന്ന് ആജ്ഞാപിക്കുന്ന ജന്മിയായിരുന്നില്ല കൃഷ്ണന്‍ താങ്കള്‍. ജോലിക്കാരുടെ പണിയില്‍ തൃപ്തിയില്ലാതെ വരുമ്പോൾ ‘മാറി നിൽക്കെടാ’ എന്നു പറഞ്ഞ് പണി ചെയ്തു കാണിച്ചു കൊടുക്കുന്ന അച്ഛനെ ഞാൻ ഓർമിക്കുന്നു.   

അമ്മയുടെ വീട്ടിലുമുണ്ടായിരുന്നു  കൃഷി. മൂവായിരം പറ നെല്ല് പാട്ടം കിട്ടുന്ന നിലം അമ്മയുടെ തറവാടിനുണ്ടായിരുന്നു. എന്നാൽ, അവർ ഒരിക്കലും കൃഷി ചെയ്തിരുന്നില്ല. നിലം  പാട്ടക്കൃഷിക്കു നൽകുകയായിരുന്നു. ചാക്കോ, ചാണ്ടി എന്നിങ്ങനെ രണ്ടു പേരാണ് സ്ഥിരമായി കൃഷി ചെയ്തിരുന്നത്. 150 വർഷമായി അവരുടെ കുടുംബമാണ് ഞങ്ങളുടെ നിലം കൃഷി ചെയ്തിരുന്നത്. അക്കാലത്ത് ക്രിസ്ത്യാനികൾ മിക്കവരും കഠിനാധ്വാനികളായ കർഷകരായിരുന്നു. അങ്ങനെയാണ് അവർ പുരോഗതി പ്രാപിച്ചതും.  

ഭൂപരിഷ്കരണം വന്നതോടെ ചിത്രം മാറി. തറവാടുവക നിലം ഞങ്ങൾക്ക് ഏറക്കുറെ പൂർണമായി നഷ്ടപ്പെട്ടു. ശേഷിച്ചത് വീടിനോടു ചേർന്ന് ഇത്തിരി വിരിപ്പുസ്ഥലം മാത്രം. അത് കേസിൽപെട്ടു നഷ്ടമായി. തറവാട് ഉൾപ്പെടെ ബാക്കിയുണ്ടായിരുന്ന വസ്തുക്കളും കാലക്രമത്തിൽ അന്യാധീനപ്പെട്ടു. ഇപ്പോൾ കേവലം 5 സെന്റിന്റെ ജന്മിയാണ് ഞാന്‍. 

ഭൂപരിഷ്കരണം പല കുടുംബങ്ങളെയും തകര്‍ത്തെങ്കിലും സാമൂഹികനീതി നടപ്പാകാൻ അത് ആവശ്യമായിരുന്നു അന്ന്. ലക്ഷ്യം നന്നായിരുന്നെങ്കിലും കൃഷിക്ക് അതു ദോഷമായെന്നു പറയാതെ വയ്യ. ജന്മിമാരിൽനിന്നു യഥാർഥ കര്‍ഷകരിലേക്കു കൃഷിഭൂമി എത്തിയെങ്കിലും അവർ അത് നിലനിര്‍ത്തിയില്ല. തൊട്ടു പിന്നാലെയെത്തിയ ഗൾഫ് പണത്തിനു പിന്നാലെ അവരും പോയി. തുടർച്ചയായ തൊഴിലാളിസമരങ്ങളും കൂലിവർധനയും മൂലം ആദായം കുറഞ്ഞതാവാം ഒരു കാരണം. കൃഷിഭൂമി തുണ്ടുകളായതോടെ ഉപജീവനത്തിന് മറ്റു മാർഗം തേടാൻ അവർ പ്രേരിതരായി. ഭൂപരിഷ്കരണം കാരണം കൃഷിക്കുണ്ടായ തിരിച്ചടി അതിനു നേതൃത്വം നൽകിയ കമ്യൂണിസ്‌റ്റു പാർട്ടി ഉൾപ്പെടെ തിരിച്ചറിയേണ്ടതുണ്ട്. ജന്മിത്വം മാറി യാഥാർഥ കർഷകനു ഭൂമി കിട്ടിയിട്ടും കൃഷി തകർന്നതെന്തുകൊണ്ടെന്ന് അവർ പരിശോധിക്കട്ടെ. 

അക്കാലത്തു ഞങ്ങളുടെയാന്നും ബാല്യകൗമാരങ്ങള്‍ അത്ര നിറപ്പകിട്ടുള്ളതായിരുന്നില്ല. ഓണമാണ് ആ കേടു തീര്‍ത്തിരുന്നത്. വിളവെടുപ്പുത്സവമായ ഓണം ഞങ്ങള്‍ക്കു സമൃദ്ധിയുടെ കാലമായിരുന്നു. ഞാൻ തിരക്കഥയെഴുതിയ വിഷുക്കണി എന്ന ചിത്രത്തിൽ കാർഷിക പശ്ചാത്തലമുള്ള രംഗങ്ങളുണ്ട്. ‘‘പൂവിളി.. പൂവിളി പൊന്നോണമായി...’’ എന്ന വരികളൊക്കെ ആ സിനിമയ്ക്കു വേണ്ടി എഴുതിയതാണ്. ഇന്നു കൃഷിയിൽനിന്ന് അകലുമ്പോഴും മലയാളി ഓണം ആഘോഷി ക്കാൻ മറക്കുന്നില്ല. എന്താണു കാരണം? എന്റെ ഉത്തരം പറയട്ടെ. എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്. സ്ഥിതിസമത്വമെന്ന ആശയമാണ്  ഓണത്തിനു പിന്നിലുള്ളത്. അതുകൊണ്ടാണ് ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്നു നമ്മൾ പാടുന്നതും. ജന്മിത്വവ്യവസ്ഥ കൊടികുത്തി വാഴുമ്പോള്‍പോലും ഓണക്കാലത്ത് ജന്മിമാരും തൊഴിലാളികളും തമ്മില്‍ കൊടുക്കൽവാങ്ങലുകൾ നടത്തിയിരുന്നു. പരസ്പരാശ്രയത്വത്തിൽ ജീവിച്ച അക്കാലത്തു മനുഷ്യത്വവും പരസ്പര സ്നേഹവും നമുക്കൊപ്പമുണ്ടായിരുന്നു. പത്തായത്തിൽ രണ്ടു പറ നെല്ല് മാത്രം ശേഷിക്കുമ്പോഴും ഗർഭിണിയായ തൊഴിലാളിസ്ത്രീക്ക് രണ്ടിടങ്ങഴി നെല്ല് ഒട്ടും മടിക്കാതെ എന്റെ അമ്മ എടുത്തുകൊടുക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മലയാളി ജന്മനാ സ്ഥിതിസമത്വത്തിൽ വിശ്വസിക്കുന്നവനാണ്. അതുകൊണ്ടാണ് റഷ്യയിലും പോളണ്ടിലും ചൈനയിലും കൊറിയയിലുമൊക്കെ കമ്യൂണിസം അപ്രസക്തമായിട്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ചിട്ടും അതൊരു ആശയമായി നാം കൊണ്ടുനടക്കുന്നത്.   

പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചെന്നു പറയുന്നതിൽ ഇവിടത്തെ കൃഷിയുടെ ഉദ്ഭവം തെളിയുന്നുണ്ട്. കാടുകള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്തു തുടങ്ങിയതിന്റെ പ്രതീകമാവാം പരശുരാമന്റെ മഴുപ്രയോഗം. കൃഷി തിരിച്ചുവന്നാൽ നമുക്കു നഷ്ടമായ കാര്‍ഷിക സംസ്കാരവും തിരിച്ചുവരും. കൃഷിയെ തിരികെപ്പിടിക്കുക അസാധ്യമായ കാര്യമൊന്നുമില്ല. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചാല്‍ മതി, കൃഷിയെ നമുക്കു തിരിച്ചുകൊണ്ടുവരാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com