ADVERTISEMENT

ഐശ്വര്യവും സമൃദ്ധിയും സമ്മാനിക്കാൻ പുതിയ ഏലക്ക സീസൺ ആരംഭിച്ചു. ഹൈറേഞ്ചിലെ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ മുഖ്യ ഉൽപാദകമേഖലകൾ വിളവെടുപ്പിലേക്കു തിരിഞ്ഞത്‌. ആദ്യ റൗണ്ട്‌ വിളവെടുപ്പ്‌ കർഷകർക്ക്‌ താൽകാലിക ആശ്വസം സമ്മാനിനിച്ചെങ്കിലും രണ്ടാം റൗണ്ടിനായി നവംബർ‐ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന അവസ്ഥയാണ്‌. നടപ്പ്‌ വർഷം കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ ഏറെ ചക്രശ്വാസം വലിപ്പിച്ചു. മലയോര മേഖലയിൽ താപനില പതിവിലും ഉയർന്ന്‌ 28-32 ഡിഗ്രിയിലാണ്‌ നീങ്ങുന്നത്‌. 

ഇക്കുറി ഉൽപാദനത്തിൽ വൻ ഇടിവ്‌ സംഭവിക്കുമെന്നാണ്‌ ഏലക്ക ഉൽപാദകമേഖലയിൽനിന്നുള്ള ഏറ്റവും പുതിയ വിവരം. കഴിഞ്ഞ വർഷം ജൂൺ–ഓഗസ്റ്റ്‌ കാലയളവിൽ മുഖ്യ വിപണികളിൽ പ്രതിദിനം 12 ടൺ വരെ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയിരുന്നുവെന്ന്‌ ഉൽപാദകകേന്ദ്രങ്ങളിലെ പച്ച ഏലക്ക ശേഖരിക്കുന്നവരുടെ വിലയിരുത്തൽ. എന്നാൽ ഇത്തവണ കട്ടപ്പന, തങ്കമണി, തോപ്രാംകുടി ഭാഗങ്ങളിലെ ആദ്യ വിളവെടുപ്പ്‌ പൂർത്തിയായപ്പോൾ വരവ്‌ മൂന്നു ടണ്ണിൽ ഒതുങ്ങി. 

നിലവിൽ പകൽ ചൂട്‌ പതിവിലും വർധിച്ചത്‌ അടുത്ത റൗണ്ട്‌ വിളവെടുപ്പ്‌ വൈകാൻ ഇടയാക്കും, രാത്രിയിലും ഉയർന്ന താപനില തുടരുന്നത്‌ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ്‌ കർഷകരുടെ നിലപാട്‌. മഴയ്‌ക്കുള്ള സാധ്യതകൾക്ക്‌ മങ്ങലേറ്റതും ഏലക്കർഷകരിൽ ആശങ്ക ജനിപ്പിക്കുന്നു. പച്ചക്കായ കിലോ 375 രൂപയിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌. 5–6 കിലോഗ്രാം പച്ച ഏലക്ക സംസ്‌കരിച്ചാലാണ് ഒരു കിലോ ഉണക്ക ലഭിക്കുക. രണ്ടു വർഷം പ്രായമായ ചെടികളിലാണു മിക്കവാറും വിളവെടുപ്പു നടന്നത്‌. 

കഴിഞ്ഞ സീസണിൽ പച്ചക്കായ വില കിലോ 300‐320 രൂപയിലായിരുന്നു. 2023ൽ ബമ്പർ വിളവായിരുന്നതിനാൽ ആ വില കർഷകർക്ക്‌ ആശ്വാസം തന്നെയായിരുന്നു. എന്നാൽ ഇക്കുറി വിളവ്‌ ഗണ്യമായി കുറഞ്ഞ അവസരത്തിലും വിലയിൽ കാര്യമായ മുന്നേറ്റം സംഭവിക്കാത്തത്‌ ചെറുകിട കർഷകർക്ക്‌ കനത്ത പ്രഹരമാകും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഉൽപാദനം കുത്തനെ കുറയുമെന്നു തന്നെയാണ്‌ കർഷകരുടെ നിലപാട്‌, ക്രിസ്‌മസിന്‌ മുന്നോടിയായി വിളവെടുപ്പ്‌ പരമാവധി രണ്ട്‌ റൗണ്ടിൽ ഒതുങ്ങുമെന്ന അവസ്ഥയിലാണ്‌ കേരളത്തിലെ ഏലത്തോട്ടങ്ങൾ. സാധാരണ ജൂലൈ- ഡിസംബറിർ അഞ്ചു റൗണ്ട്‌ വിളവെടുപ്പ്‌ വരെ പൂർത്തിയാക്കാറുണ്ട്‌ നമ്മുടെ ഏലക്കർഷകർ. 

ജനുവരി‐ഫെബ്രുവരിയിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി മാത്രമേ 2025ലെ വിളവിനെക്കുറിച്ച്‌ വിലയിരുത്താനാകൂ. അങ്ങനെ നോക്കിയാൽ ഈ സീസണിൽ ഉൽപാദനം 50 ശതമാനം വരെ കുറയാനും ഇടയുണ്ട്‌. ദീപാവലിക്കു മുന്നോടിയായുള്ള വാങ്ങലിന്‌ ഉത്തരേന്ത്യൻ വ്യാപാരികൾ ഉത്സാഹിക്കുന്നുണ്ട്‌. ഇതിനകം തന്നെ അവർ ഉയർന്ന അളവിൽ ഏലക്ക ശേഖരിച്ചിട്ടുണ്ടെങ്കിലും അവസാനഘട്ട വാങ്ങലിനുള്ള ഒരുക്കത്തിലാണ്‌. ഒക്‌ടോബർ മധ്യത്തിലെ വിജയദശമി വേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണം പുരോഗമിക്കുന്നു, മാസാവസാനമാണ്‌ ദീപാവലി. വടക്കേന്ത്യൻ സംസ്ഥാനങ്ങളുടെ എതാണ്ട്‌ എല്ലാ ഭാഗങ്ങളിലും ഉത്സവ ദിനങ്ങളിൽ ഏലക്കയ്ക്കു പതിവിലും ആവശ്യം ഉയരുമെന്നാണ്‌ വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. നിലവിൽ ശരാശരി ഇനങ്ങൾ ലേലത്തിൽ കിലോ 2200 രൂപയെ ചുറ്റിപ്പറ്റിയാണ്‌ ലേല കേന്ദ്രങ്ങളിൽ ഇടപാടുകൾ നടക്കുന്നത്‌.  

cardamom-1

തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിനൊപ്പം ജൂലൈയിൽ ഏലക്ക സീസണിനു തുടക്കം കുറിക്കാനാകുമെന്നാണ് ജനുവരിയിൽ അവസാന റൗണ്ട്‌ വിളവെടുപ്പ്‌ വേളയിൽ കർഷകർ കണക്കു കൂട്ടിയത്‌. ഏകദേശം അര ലക്ഷം ടണ്ണിന്റെ ബമ്പർ വിളവാണ്‌ നമ്മുടെ ഉൽപാദകർ തോട്ടങ്ങളിൽ നിന്നും കഴിഞ്ഞ സീസണിൽ വാരിയെടുത്തത്‌. എന്നാൽ ജൂൺ‐ജൂലൈയിൽ പുതിയ ഏലക്ക വിളവെടുക്കാമെന്ന നിഗമനത്തിൽ കാര്യങ്ങൾ ഒരുക്കിയ കർഷകരെ ഞെട്ടിക്കും വിധത്തിലായിരുന്നു മാർച്ചിനു ശേഷം കാലാവസ്ഥയിൽ സംഭവിച്ച മാറ്റം. ഏപ്രിൽ - മേയിൽ കേരളം ചുട്ടുപൊള്ളിയതോടെ കർഷകരുടെ സ്വപ്‌നങ്ങളൊക്കയും കരിഞ്ഞുണങ്ങി. 

ഹൈറേഞ്ചിലെ ഏകദേശം 35 ശതമാനം ഏലച്ചെടികളും കനത്ത താപനിലയിൽ ഉണങ്ങി. ഇതിനിടെ മഴമേഘങ്ങൾ പല അവസരത്തിലും മാറി മറിഞ്ഞെങ്കിലും ഏലച്ചെടികൾ പൂവിടുന്നതു വൈകിയത്‌ കാർഷിക മേഖലയിൽ നിന്നുള്ള പുതിയ ഏലക്ക വരവിന്‌ കാലതാമസം സൃഷ്‌ടിച്ചു. മധ്യവർത്തികൾ സംഭരിച്ച ചരക്ക്‌ ലേലത്തിന്‌ ഇറങ്ങിയതു പിന്നിട്ട മാസങ്ങളിൽ ആഭ്യന്തര വിദേശ വാങ്ങലുകാർക്ക്‌ അൽപം ആശ്വാസം പകർന്നിരുന്നു.  

വിദേശ ബയ്യർമാർ ഇന്ത്യൻ ഏലക്കയിൽ പ്രതീക്ഷ നിലനിർത്തുകയാണ്‌. ഗ്വാട്ടിമല ഏലക്ക പുതുവർഷത്തിനു മുന്നേ ലഭിക്കാനുള്ള സാധ്യതകൾക്കു മങ്ങലേറ്റ സാഹചര്യത്തിൽ അവർ ലഭ്യമാകുന്നത്ര ഇന്ത്യൻ ചരക്കിൽ പിടിമുറുക്കുമെന്ന്‌ കയറ്റുമതി മേഖല വിലയിരുത്തുന്നു. ഒട്ടുമിക്ക കയറ്റുമതിക്കാരും ഇതിനകം തന്നെ ഉയർന്ന അളവിൽ ഏലക്ക ലേല കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്‌. ഉൽപാദനത്തിലെ കുറവ്‌ വിലക്കയറ്റത്തിനു വഴിതെളിച്ചാൽ മുന്നിലുള്ള മാസങ്ങളിൽ ഉയർന്ന വിലയ്‌ക്ക്‌ സ്റ്റോക്ക്‌ കയറ്റുമതി നടത്താനാകുമെന്നും അവർ കണക്കു കൂട്ടുന്നു. 

ഇതിനിടെ മൂടു ചീയൽ രോഗവും ഇലപ്പേൻ ആക്രമണവും മൂലം ഗ്വാട്ടിമലയിൽ ഏലക്ക ഉൽപാദനത്തിൽ സൃഷ്‌ടിച്ച പ്രതിസന്ധി തുടരുകയാണ്‌. കാലാവസ്ഥ വ്യതിയാനങ്ങളും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയതു മൂലം ഗ്വാട്ടമല ഏലത്തിനു രാജ്യാന്തര വിപണിയിൽ തിളങ്ങാനാകുന്നില്ല. ഇതുമൂലം പിന്നിട്ട രണ്ടു വർഷമായി അറബ്‌ രാജ്യങ്ങളും യൂറോപ്പും ഇന്ത്യൻ ഏലത്തെയാണ്‌ മുഖ്യമായും ആശ്രയിക്കുന്നത്‌. ദക്ഷിണേന്ത്യൻ ഉൽപാദന കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വർഷാന്ത്യം വരെ സുഗന്ധറാണി സൗരഭ്യം പരത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com