ADVERTISEMENT

വിഖ്യാത ചരിത്രകാരൻ രാമചന്ദ ഗുഹയുടെ 'India After Gandhi' എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ള രണ്ട് ഉദ്ധരണികൾ വായനക്കാരുടെ മുന്നിലേക്ക് വെക്കാം. ആദ്യത്തേത് 1948-ൽ ഒരു ബ്രിട്ടീഷുകാരൻ പറഞ്ഞത്. അതിപ്രകാരമാണ്: “സിഖുകാർ ഒരു പ്രത്യേക വാഴ്ച സ്ഥാപിക്കാൻ ശ്രമിച്ചേക്കാം. അവർ അതു ചെയ്യുമെന്ന് തന്നെ ഞാൻ കരുതുന്നു. ഇന്ത്യ ഒരു രാജ്യമാണ് എന്ന ആശയം പൊതുവേ വികേന്ദ്രീകൃതമാകുന്നതിന്റെ തുടക്കം മാത്രമായിരിക്കും അത്. വാസ്തവത്തിൽ അത് യൂറോപ്പിനോളം വൈവിധ്യമാർന്ന ഒരു ഉപഭൂഖണ്ഡമാണല്ലോ. സ്കോട്‌ലൻഡുകാരൻ ഇറ്റലിക്കാരനിൽ നിന്ന് എത്രത്തോളം വ്യത്യസ്തനാണോ, അത്രത്തോളം വ്യത്യസ്തനാണ് പഞ്ചാബി മദ്രാസിയിൽ നിന്നും. ബ്രിട്ടീഷുകാർ അതിനെ ഏകോപിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, സ്ഥിരമായ ഒന്നും നേടാൻ അവർക്കു കഴിഞ്ഞില്ല. പല രാഷ്ട്രങ്ങളുള്ള ഒരു ഭൂഖണ്ഡത്തെ ഒരൊറ്റ രാഷ്ട്രമാക്കാൻ ആർക്കും കഴിയില്ല.” - ജനറൽ സർ ക്ലോഡ് ഓച്ചിൻലെക് (മുൻ ഇന്ത്യൻ സൈനിക മേധാവി.)

രണ്ടാമത്തേത് 2003-ൽ യു.എസ്. അംബാസഡർ പദവി ഒഴിയുന്ന വേളയിൽ റോബർട്ട് ബ്ലാക്വെൽ എന്ന അമേരിക്കക്കാരൻ പറഞ്ഞതാണ്. “ജനാധിപത്യം, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യം, സാമുദായിക ബന്ധങ്ങൾ, സാംസ്കാരിക വൈവിധ്യം എന്നിവ കൊണ്ട് മാന്ത്രികത ചമയ്ക്കുന്ന ഒരു ബഹുസ്വര സമൂഹമാണ് ഇന്ത്യ. ഒരു ബുദ്ധിജീവിയായിരിക്കാൻ പറ്റിയ ഇടം! ഇന്ത്യയെ വീണ്ടും കണ്ടെത്താനായി ഒരു പത്തു തവണകൂടി ജനിക്കുന്നതിലും എനിക്ക് എതിർപ്പൊന്നുമില്ല.” 

അഞ്ചു പതിറ്റാണ്ടിന്റെ ഇടവേളകളിൽ പ്രധാനികളായ രണ്ട് വിദേശികൾ നമ്മുടെ രാജ്യത്തെ നോക്കിക്കണ്ട കാഴ്ചയിലേക്കാണ് ഈ അഭിപ്രായങ്ങൾ നമ്മെ നയിക്കുക. ഇത് വിരൽ ചൂണ്ടുന്നത് ഇന്ത്യയെന്ന രാജ്യത്തെ കെട്ടിപ്പടുത്തതിന്റെ ശക്തിയിലേക്കാണ്. ശക്തമായ ഫെഡറൽ സംവിധാനത്തിന്റെ  പിൻബലത്തിൽ സൃഷ്ടിച്ചെടുത്തതാണ് നമ്മുടെ രാജ്യം. ആ കെട്ടിപ്പടുക്കലിന്റെ ചരിത്രം ഇന്ത്യയെന്ന രാജ്യത്തെ മനസ്സിലാക്കുന്നതിലും മുന്നോട്ടു നയിക്കുന്നതിലും പ്രധാനമാണ്. ഇന്ത്യൻ ഫെഡറലിസത്തിന്റെ ഉയർച്ച -താഴ്ചകൾ മനസ്സിലാക്കണമെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തെ  ആഴത്തിൽ  മനസ്സിലാക്കേണ്ടതുണ്ട്. അനിവാര്യവും എന്നാൽ എളുപ്പമല്ലാത്തതുമായ അത്തരമൊരു ശ്രമമാണ് ആർ. മോഹൻ രചിച്ച  ‘ഇന്ത്യൻ ഫെഡറലിസം’ എന്ന പുസ്തകം. സമഗ്രമായ പഠനമെന്ന് വിശേഷിപ്പിക്കാനൊക്കില്ലെങ്കിലും അത്തരത്തിലുള്ള മികച്ചൊരു ശ്രമമാണ് ഈ രചനയിലൂടെ  ഗ്രന്ഥകാരൻ നടത്തിയിരിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകൾ തൊട്ട് അദ്ദേഹം ഈ അന്വേഷണം ആരംഭിക്കുന്നു. അന്നൊന്നും ഇന്ത്യാ വിഭജനം എന്ന ആശയം ആരുടെ മനസ്സിലും പൊട്ടിമുളച്ചിരുന്നില്ല. മാത്രവുമല്ല, ശക്തമായ ഒരു ഫെഡറൽ സംവിധാനത്തിന് മാത്രമേ ഗണ്യമായ ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന് സുരക്ഷിതത്വബോധം നൽകുകയുള്ളൂ എന്ന ബോധ്യം ദേശീയ നേതൃത്വത്തിന് ആദ്യം മുതലേ  ഉണ്ടായിരുന്നു. അതുകൊണ്ടാണ് 1916-ലെ ലഖ്നൗ ഉടമ്പടി പ്രകാരം ശക്തമായ ഫെഡറൽ സംവിധാനം കെട്ടിപ്പടുക്കണമെന്ന ആശയം കോൺഗ്രസ് - മുസ്ലീം ലീഗ് നേതൃത്വം മുന്നോട്ട് വച്ചത്.

പിന്നീട് ചരിത്രത്തിന്റെ ഗതി മാറിയൊഴുകിയത് നമുക്ക് കാണാം. 1947 ലെത്തിയപ്പോൾ ഇന്ത്യാവിഭജനം ദുരന്തപൂർണമായ ഒരു യാഥാർഥ്യമായിത്തീരുകയും ചെയ്തു. വിഭജനകാലത്തെ വർഗ്ഗീയ കലാപങ്ങളും കൂടിയായപ്പോൾ ശക്തമായ കേന്ദ്രാധികാരം എന്നതിന് ഭരണഘടനാ ശിൽപികളുടെ മനസ്സിൽ പിന്തുണ ലഭിച്ചു. ഈ പ്രക്രിയയാണ് ഫെഡറൽ ഘടനയുണ്ടെങ്കിലും യഥാർഥത്തിൽ കേന്ദ്രാധികാരത്തിലധിഷ്ടിതമായ ഒരു അർദ്ധ- ഫെഡറൽ [ quasi-federal ] സംവിധാനം അംഗീകരിക്കുന്നതിലേക്ക് ഭരണഘടനാ നിർമ്മാണസഭയെ നയിച്ചത്. പുസ്തകത്തിന്റെ ആദ്യഭാഗത്തിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്.  ഈ വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ വലിയതോതിൽ ഈ പഠനത്തിൽ വിശകലം ചെയ്യുന്നുണ്ട്.  

ഇവിടെ ശ്രദ്ധേയമായ കാര്യം സാമൂഹിക - സാമ്പത്തികസൂചികളിൽ പിന്നോക്കം നിന്നിരുന്ന നമ്മുടെ രാജ്യം പ്രായപൂർത്തി വോട്ടവകാശത്തിലധിഷ്ടിതമായ ഒരു ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥ അംഗീകരിച്ചു എന്നതാണ്. ഇതിന്റെ മുഖ്യശിൽപികൾ ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, മൗലാന ആസാദ് എന്നിവരാണെന്ന് ഭരണഘടനാ ചരിത്രകാരനായ ഗ്രാൻവിൽ ഓസ്റ്റിൻ അഭിപ്രായപ്പെട്ടത് പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഫെഡറൽ സംവിധാനക്കാര്യത്തിൽ നമ്മുടെ ഭരണഘടന നൽകുന്ന ഉറപ്പ് ഗ്രന്ഥകാരൻ നോക്കിക്കാണുന്നുണ്ട്.

തുടർന്ന് വരുന്നത് സ്വാതന്ത്ര്യാനന്തര കാലത്തെ ഫെഡറലിസത്തിന്റെ ചരിത്രമാണ്. ഇതിനെ ഏഴ് ഘട്ടങ്ങളായി വിഭജിച്ചാണ് പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണ മനുഷ്യർ പലഘട്ടങ്ങളിൽ ഭരണാധികാരികളുടെ അമിതാധികാരപ്രവണകളെ ധീരമായി ചെറുത്തിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കാർ ബാലറ്റവകാശം വിവേകപൂർവ്വം വിനിയോഗിച്ചിട്ടുമുണ്ട്. ഫെഡറൽ സ്വഭാവം സ്റ്റേറ്റ്കൾക്ക് നൽകിയ പിൻബലം ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ഫെഡറൽ ഘടനയിലെ സാമ്പത്തികാധികാര വിഭജനത്തെക്കുറിച്ചുള്ള ചർച്ച ഹ്രസ്വമെങ്കിലും അർഥവത്താണ്. അതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വർത്തമാനകാല പ്രസക്തിയെപ്പറ്റി ഗ്രന്ഥകാരൻ പൂർണ്ണബോധവാനാണ്. ഇതുമായി ബന്ധപ്പെട്ട പല സൂചനകളും പുസ്തകത്തിലുണ്ട്. 

പുസ്തകത്തിൽ സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരോ കാലഘട്ടത്തെപ്പറ്റിയും വേറിട്ട ഓരോ പുസ്തകം തന്നെ എഴുതപ്പെടേണ്ടതാണ്. ചിലതൊക്കെ  ഇതിനകം എഴുതപ്പെട്ടിട്ടുമുണ്ട്. കേവലം 250 പേജുകൾ മാത്രമുള്ള ഒരു ലഘുപുസ്തകത്തിൽ ഒതുങ്ങുന്നതല്ല നമ്മുടെ ഫെഡറൽ രാഷ്ട്രീയ ഘടനയുടെ സങ്കീർണമായ നാൾവഴികൾ. ഒരുവേള വിസ്താരഭയം ഗ്രന്ഥകാരനെ പിടികൂടിയിട്ടുണ്ടാവാം. എന്നാലും അതൊരു ന്യൂനതയായി വിഷയത്തെ ഗൗരവമായി കാണുന്ന വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം. 

നമ്മുടെ വർത്തമാനകാലരാഷ്ട്രീയത്തെ ഗൗരവമായി നോക്കിക്കാണുവാനുതകുന്ന ചരിത്ര വസ്തുതകളിലേക്കുള്ള വാതിൽ തുറക്കുന്ന ധാരാളം റഫറൻസുകൾ ഈ പുസ്തകത്തിലുണ്ട്. നമ്മുടെ ഫെഡറൽ സംവിധാനം വലിയൊരു സമ്മർദ്ദ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ രാഷ്ട്രീയ വിവേചനം മുമ്പെങ്ങുമില്ലാത്തവിധം പ്രവർത്തിക്കുന്നുണ്ട്. നിലവിലെ ഭരണാധികാരികൾക്ക് ഫെഡറലിസത്തോട് ആശയപരമായ യോജിപ്പില്ല. അധികാരം പരമാവധി കേന്ദ്രീകൃതമാക്കാനാണ് അവർ ശ്രമിക്കുന്നത്. അമിതാധികാര പ്രവണതകൾ ജനാധിപത്യത്തെ ഇല്ലാതാക്കും എന്ന് സുവ്യക്തമാണല്ലോ. നമ്മുടെ ചരിത്രത്തിലെ അത്തരം പ്രവണതകളെയും ഗ്രന്ഥകാരൻ പരിശോധിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ അധികാര കേന്ദ്രീകരണത്തിന്റെ ചരിത്രം ഒരധ്യായത്തിൽ വിശദമാക്കുന്നുണ്ട്. ഏകകക്ഷി ഭരണം അവസാനിച്ച് കൂട്ടുകക്ഷി ഭരണം വന്നത് ഫെഡറലിസത്തെ എങ്ങനെ ശക്തിപ്പെടുത്തി എന്ന അന്വേഷണവും ഗ്രന്ഥകാരൻ നടത്തുന്നുണ്ട്. അപ്പോഴും പലേടത്തും നമുക്ക് കാലിടറി എന്നത് ശ്രദ്ധേയമായ നിരീക്ഷണമാണ്. 

ഭരണഘടന നിർമ്മിക്കപ്പെട്ട കാലത്തുനിന്ന് നമ്മൾ ഒരുപാട് യാത്ര ചെയ്തു കഴിഞ്ഞു. ഇന്ത്യയെന്ന ആശയത്തെ ബലപ്പെടുത്താൻ ഉപയോഗിച്ച പല ഘടകങ്ങൾക്കും ഇന്നിപ്പോൾ ശോഷണം സംഭവിച്ചിരിക്കുന്നു. അതിലൊന്നാണ് നമ്മുടെ ഫെഡറലിസം. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ വലിയ തോതിലുള്ള വിള്ളലുകൾ സംഭവിച്ചിരിക്കുന്നു. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ മടി കൂടാതെ കവർന്നെടുക്കുന്നു. ഇവർക്കിടയിലെ സാമ്പത്തിക ബന്ധങ്ങൾ നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുന്നു. ഗവർണർമാരും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സർക്കാരുകളും തമ്മിൽ നിരന്തരം കൊമ്പുകോർക്കുന്നു. ഇത്തരമൊരു വർത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് പ്രധാനമാണ്. ഇതിന്റെയെല്ലാം യാഥാർഥ്യത്തിലേക്കും കാരണങ്ങളിലേക്കും ഗ്രന്ഥകാരൻ കടന്നു ചെല്ലുന്നുമുണ്ട്.

പുസ്തകത്തിന്റെ ആമുഖമെഴുതിയ പ്രൊ. ജോൺ ഹാരിസ് സൂചിപ്പിച്ചതു പോലെ "one - size fits for all" എന്ന ചിന്തയോടെയാണ് കേന്ദ്രസർക്കാർ നിലവിൽ കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നത്. ഈ അപകടത്തെ ഈ രചന ചരിത്രപരമായി വിലയിരുത്തുന്നു. തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയം ഈ വിഷയത്തെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. നമുക്ക് മുന്നിൽ അപകടം പതിയിരിക്കുന്നുണ്ട്.

ശശി തരൂർ വിശേഷിപ്പിച്ചതു പോലെ ഇതൊരു സമയോചിതമായ ഗ്രന്ഥമാണ്. അപചയങ്ങൾ നടക്കുകയും കൂടുതൽ പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഫെഡറലിസത്തിന്റെ പ്രസക്തി ഓർമ്മിപ്പിക്കാൻ ഈ ചെറിയ പുസ്തകത്തിന് സാധിക്കുന്നു. ഫെഡറലിസത്തെക്കുറിച്ചുള്ള ആശങ്കാപൂർണ്ണമായ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഈ ഗ്രന്ഥം വഴിയൊരുക്കും.

India's Federal Setup: A Journey Through Seven Decades

R. Mohan

Aakar Books

Price: 795 Rs

English Summary:

lndia's Federal Setup - A Journey Through Seven Decades By R. Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com