ADVERTISEMENT

അധ്യായം: മുപ്പത്തിയഞ്ച്

പുറക്കാട്ടെ ചിറക്കൽ പാടത്തിനരികിലൂടെ മൂച്ചിക്കുന്നിനെ ലക്ഷ്യമാക്കി വന്ന ചെമ്പനേഴിയിലെ ഇരുപതോളം വരുന്ന കോൽക്കാർ നാടോടിസംഘത്തിലെ ഏഴാം പടയുമായി ഏറ്റുമുട്ടി. പാടത്തും കരയ്ക്കും വെച്ച് പൊരിഞ്ഞ സംഘട്ടനം നടന്നു. ഏഴാം പടയിലെ എട്ട് യോദ്ധാക്കൾ ജീവനറ്റു വീണു. പക്ഷെ ചെമ്പനേഴിയിലെ ഒരു കോൽക്കാരൻ പോലും തിരിച്ച് ചെമ്പനേഴിയിലെത്തിയില്ല. ചിറക്കൽ പാടത്തെ വരമ്പത്തും തോട്ടിലും അവരുടെ ജഡങ്ങൾ മലർന്നും കമിഴ്ന്നും കിടന്നു. സന്ധ്യയായതോടെ കുറുക്കന്മാരും കാട്ടുനായ്ക്കളും ജഡങ്ങൾക്ക് ചുറ്റും കൂട്ടം കൂടി.

ചെമ്പനേഴിക്ക് മുകളിൽ രാത്രി കരിമ്പടം വിരിച്ചു. മുത്തശ്ശി മാവിന്റെ ചില്ലയിലിരുന്ന് പതിവില്ലാതെ കാലൻ കോഴി നീട്ടിക്കരഞ്ഞു. അകലാപ്പുഴയിൽ നിന്നും കിതച്ചെത്തിയ കുളിർന്ന കാറ്റിൽ ചെമ്പനേഴി കാവിലെ മരചില്ലകൾ ഉലഞ്ഞാടി. മൂച്ചിക്കുന്നിലേക്ക് പോയ കോൽക്കാർ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതെയായപ്പോൾ കാർത്തികേയൻ  കോൽക്കാരിലെ പ്രധാനിയെ വിളിച്ച് കാര്യമന്വേഷിച്ചു. പ്രധാനിക്കും വിവരങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു. അവരെത്തിയാൽ ഉടൻതന്നെ എന്നെ  വിവരമറിയിക്കണമെന്നും ഇവിടെയുള്ള കോൽക്കാരോട് ജാഗ്രതയോടെ നിൽക്കാനും നിർദ്ദേശിച്ചിട്ടാണ് കാർത്തികേയൻ മുറിയിലേക്ക് പോയത്. എന്തോ ഒരാപായസൂചന മനസ്സിൽ തികട്ടിവരുന്നതുപോലെ കാർത്തികേയന് തോന്നി. നാഴികകൾ പതുക്കെ ഇഴഞ്ഞു നീങ്ങി.

ചെമ്പനേഴിയിലെ അകത്തളങ്ങളിൽ എണ്ണവിളക്കണഞ്ഞ നേരത്ത്  ചികിത്സപുരയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ചികിത്സപുരയിലുണ്ടായിരുന്ന മുഴുവൻ രോഗികളെയും കൂട്ടിരിപ്പുകാരെയും മൂന്നാം പട നിഷ്കരുണം കൊന്നു തള്ളി. നിലവിളിക്കാനും അലമുറയിട്ട് കരയാനും ഒരവസരം പോലും മൂന്നാം പട ആർക്കും നൽകിയില്ല. ചികിത്സപ്പുരയ്ക്ക് ചുറ്റും തീ കൊളുത്തി അവർ നൃത്തമാടി. കരിമ്പുക മാനത്ത് മുനിഞ്ഞ് കത്തിക്കൊണ്ടിരുന്ന താരങ്ങളുടെ കാഴ്ച മറച്ചു.

ചെമ്പനേഴിക്ക് കാവൽ നിന്ന വലിയൊരു സംഘം കോൽക്കാർ ചികിത്സപുരയിലേക്ക് കുതിച്ച അവസരത്തിലാണ് ഒന്നാം പടയും അഞ്ചാം പടയും രണ്ട് ഭാഗങ്ങളിലൂടെ തറവാട്ടിലേക്ക് കയറി ചെന്നത്. അവരുടെ കരുത്തുറ്റ ആയുധങ്ങൾക്കും മെയ് കരുത്തിനും മുന്നിൽ ചെമ്പനേഴിയുടെ വാതിലുകൾ തകർന്നു. മൂർച്ചയേറിയ ആയുധങ്ങളുമായി നാടോടി യോദ്ധാക്കൾ തറവാടിനുള്ളിലേക്ക് പുതുമഴ മത്സ്യങ്ങളെ പോലെ ഇരച്ചു കയറി.


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അതേ സമയത്ത് കുടങ്ങളിൽ കൊണ്ടുവന്ന മരക്കറകൾ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ പ്രത്യേക ലായനി കുന്നത്തുകാവിലെ അടിക്കാടുകളിൽ തളിച്ച് എട്ടാം പടയും ആറാം പടയും കാവിന് തീ കൊളുത്തി. അതിവേഗം പടർന്ന തീയിൽ പച്ചമരങ്ങൾ പോലും കത്താൻ തുടങ്ങി. കാവിനുള്ളിലെ ജീവജാലങ്ങൾ ജീവനുവേണ്ടി പരക്കം പാഞ്ഞ. പൊള്ളലേറ്റ് പുളഞ്ഞ കരിമൂർഖന്മാർ മൺ പൊത്തുകളിലേക്ക് നുഴഞ്ഞു കയറി. ചിറകു മുളയ്ക്കാത്ത കുഞ്ഞുങ്ങൾക്ക് കാവൽ നിന്ന ചെമ്പോത്തുകൾ ചിറകു കരിഞ്ഞ് താഴെ വീണു. അടിക്കാടുകളിലെവിടെയോ വളർന്ന മഹാഔഷധചെടി ചന്ദ്രവിമുഖി കരിയിലകൾക്കൊപ്പം കത്തിച്ചാമ്പലായി. ഞാനാദ്യം ഞാനാദ്യം എന്ന നിലയിൽ മാനത്തേക്ക് കുതിച്ച തീനാളങ്ങൾ നാഴികൾക്കുശേഷം തളർന്നവശയായി നിലംപതിക്കാൻ തുടങ്ങി. പുകൾപെറ്റ ചെമ്പനേഴി കാവ് കഴുകക്കൂട്ടങ്ങൾക്ക് ലഭിച്ച മൃതശരീരം പോലെ എല്ലിൻ കൂട് മാത്രമായി അവശേഷിച്ചു.

വളരെ ആസൂത്രിതമായ ആക്രമണമായതുകൊണ്ട് തന്നെ ചെമ്പനേഴിക്കാരുടെ പ്രത്യാക്രമണം വളരെ ദുർബലമായിരുന്നു. ആത്തോലമ്മയും മീനാക്ഷിയും പല്ലവിയും കിടക്ക പായയിൽ തന്നെ വെട്ടേറ്റു മരിച്ചു. ഒഴുകി പടർന്ന ചെഞ്ചോര മുറിയിലൊരു കുളം തീർത്തു. കാർത്തികേയനും വിഷ്ണു കീർത്തിയും രാജേന്ദ്രനും അതിശക്തമായി എതിരിട്ടെങ്കിലും കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ അവർ ഓരോരുത്തരായി നിലം പതിച്ചു. ചായ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കിടാത്തിമാരുടെ മേൽ മരക്കറ ലായനി ഒഴിച്ച് തീകൊളുത്തി. കാരിയും നീലിയും കൊറുമ്പിയും തീ പന്തങ്ങളായി ആർത്തുവിളിച്ചു വട്ടം ചുറ്റി വീണു. വീട്ടിക്കാതൽ പോലെ കരുത്തനായ ഗോവിന്ദൻ പതിമ്മൂന്ന് യോദ്ധാക്കളെയാണ് വെട്ടിയരിഞ്ഞത്! പക്ഷേ പിൻകഴുത്തിൽ വെട്ടേറ്റ് ഗോവിന്ദനും പിടഞ്ഞു വീണു.

അസ്തമയ സൂര്യൻ താഴെ വീണ് പൊട്ടിച്ചിതറിയതുപോലെ കത്തി തീർന്ന ചെമ്പനേഴി തറവാടിന്റെ അവശിഷ്ടങ്ങളിൽ പുലർതെന്നലേറ്റപ്പോൾ കനലുകൾ ചെഞ്ചോര പൂക്കളെ പോലെ വിടർന്നണഞ്ഞു. അവയ്ക്കിടയിൽ കത്തിക്കരിഞ്ഞ ജഡങ്ങൾ പെരുമാൾക്കാവിലെ കുരുതി കഴിഞ്ഞ പന്തക്കുറ്റികൾ  പോലെ പലയിടത്തായി ചിതറി കിടന്നു. 

മണിയൂർ മലയിടുക്കിന് മുകളിൽ കരഞ്ഞു ചുവന്ന കണ്ണുകളുമായി സൂര്യൻ പിന്നെയും പലവട്ടം ഉദിച്ചുയർന്നു. ഒരു പക തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുക. നൂറ്റാണ്ടുകൾക്കുശേഷം വീര്യം ചോരാതെ പക വീട്ടുക. അങ്ങനെ നാമവശേഷമായ ചെമ്പനേഴി ചരിതം വായ്മൊഴികളായി രാജ്യം മുഴുവൻ പ്രചരിച്ചു. പക്ഷേ കാലത്തിനനുസരിച്ച് പങ്കുവെച്ച് മൂർച്ച കൂട്ടാതെ പോയ ചന്ദ്രവിമുഖിയെന്ന മഹാജ്ഞാനസമ്പത്ത് അതോടെ കാലയവനിക്കുള്ളിൽ മാഞ്ഞു പോയി! വർഷങ്ങൾക്ക് ശേഷം പുനർജനിച്ച ചെമ്പനേഴി കാവിൽ ചന്ദ്രവിമുഖിയും വളർന്നിട്ടുണ്ടാകുമോ?

അമൂർത്തൻ പറഞ്ഞ പോലെ നീല പ്രകാശം പരത്തുന്ന ഇലകൾ തന്നെയായിരിക്കുമോ ചന്ദ്രവിമുഖിയുടേത് ...? 

ഒരിക്കൽ ദേശാടനത്തിനിറങ്ങിയ ഒരു സന്യാസി ചെമ്പനേഴി കാവിനടുത്തുള്ള നാട്ടുപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. തലേ ദിവസം പെയ്ത മഴയിൽ നാട്ടുവഴിയാകെ നനഞ്ഞ് കുതിർന്നിരുന്നു. പുലർവെളിച്ചം മണിയൂർ മലയിടുക്കുകളെ തഴുകാൻ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. നാട്ടുപാതയ്ക്കരികിൽ കാലം തീർത്ത മൺത്തിട്ടയ്ക്ക് മുകളിൽ പൊട്ടിവീണ നക്ഷത്രം പോലെ എന്തോയൊന്ന് തിളങ്ങുന്നു. സന്യാസി നടത്തം നിർത്തി സൂക്ഷിച്ചു നോക്കി. സ്നേഹ ചിഹ്നാകൃതിയിലുള്ള ഒരു വൈരക്കല്ല്. അദ്ദേഹമത് എടുക്കാനായി കൈ നീട്ടിയതേയുള്ളൂ. പെട്ടെന്ന് കാട്ടുപുല്ലുകൾക്കിടയിൽ നിന്നും ഒരു കരിമൂർഖൻ സീൽക്കാരത്തോടെ ഫണം വിടർത്തി സന്യാസിക്കു നേരെ തിരിഞ്ഞു. ഭയപ്പെട്ടു പോയ അദ്ദേഹം തന്റെ തോൾസഞ്ചിയിൽ നിന്നും ഒരു മൺചിരാത് എടുത്ത് കത്തിച്ച് മൺത്തിട്ടയ്ക്കരികിൽവെച്ച് യാത്ര തുടർന്നു.

(അവസാനിച്ചു)

English Summary:

E-novel Chandravimukhi Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com