ADVERTISEMENT

അധ്യായം: മുപ്പത്തിമൂന്ന്

നാല്പത്തിയൊന്ന് ദിനങ്ങൾ എത്ര വേഗമാണ് കടന്നു പോയത്. ജീവിതത്തിൽ ആദ്യമായിട്ടാണ് കൊട്ടാരത്തിൽ നിന്നും ഇത്രയും ദിവസങ്ങൾ വിട്ടുനിൽക്കുന്നത്. ചെമ്പനേഴിയിലെത്തിയ ആദ്യ ദിനങ്ങൾ ഏറെ സംഘർഷഭരിതമായിരുന്നു. മിത്രൻ വൈദ്യരുടെ മരണവും തുടർന്നുള്ള അനിഷ്ട സംഭവങ്ങളുമെല്ലാം ആകെ വിഷമത്തിലാക്കി. പക്ഷേ പിന്നീടുള്ള ദിനങ്ങൾ ആകെ മാറി. ഏറ്റവും വലിയ സൗഭാഗ്യം കാർത്തിക കുഞ്ഞിന്റെ ചികിത്സ പൂർണ്ണ വിജയത്തിലെത്തിയെന്നതാണ്. കുന്നത്തുകാവിലമ്മയുടെ അനുഗ്രഹം തന്നെ! നാളെ കാലത്ത് കൊട്ടാരത്തിലേക്കുള്ള മടക്കയാത്ര തുടങ്ങണം. മൂത്തേടം യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി.

പേവിഷബാധ ചികിത്സയുടെ ഭാഗമായുള്ള എല്ലാവിധ പഥ്യങ്ങളും അവസാനിക്കുന്നത് ചന്ദ്രവിമുഖി ചേർത്ത ഇളനീർ കുടിച്ചുക്കൊണ്ടാണ്. ചെമ്പനേഴിയുടെ വടക്കെ തൊടിയിലെ ചെന്തങ്ങിൽ നിന്നും ചാത്തൻ അടർത്തിയെടുത്ത ഇളനീരിൽ ചന്ദ്രവിമുഖി തൈലം ചേർത്ത് കാർത്തികയ്ക്ക് നൽകാനായി കാർത്തികേയൻ ചികിത്സ പുരയിലെത്തി. കാർത്തിക പുലർച്ചെ തന്നെ കുളിച്ച് പട്ട് വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. നാൽപത്തിയൊന്ന് ദിവസത്തെ ചികിത്സ കഴിയുമ്പോഴെക്കും കാർത്തിക  കൂടുതൽ സുന്ദരിയായിരിക്കുന്നു. കാർത്തികേയനെ കണ്ട് കാർത്തിക എഴുന്നേറ്റു. താൻ ഏതോ ദേവലോകത്ത് എത്തിപ്പെട്ടതു പോലെയാണ് കാർത്തികേയന് തോന്നിയത്.

മൺകോപ്പയിൽ ഇളനീർ ഒഴിച്ച് കാർത്തികേയൻ കാർത്തികയ്ക്ക് നൽകി. അവളത്  പതുക്കെ ചുണ്ടോട് ചേർക്കുമ്പോൾ അവനെയൊന്നു പാളി നോക്കി. പതിവുപോലെ കണ്ണുകൾ തമ്മിലിടഞ്ഞു! ഹൃദയത്തിൽ നീലാകാശം പോലെ പടർന്നു പന്തലിച്ച  പ്രണയം പലവിധ കാരണങ്ങളാൽ പരസ്പരം വെളിപ്പെടുത്താൻ കഴിയാതെ പോയ രണ്ട് ആത്മാക്കൾ. ഇഷ്ടമാണെന്നൊരു വാക്ക് പറയാനാകാതെ ഉള്ളിലടക്കി പിടിച്ച പ്രണയവുമായി ജീവിക്കുക. വല്ലാത്തൊരവസ്ഥയാണത്. ഒരു പക്ഷേ പ്രണയിതാക്കളെക്കാൾ പ്രണയം തുറന്നു പറയാൻ കഴിയാത്തവരായിരിക്കും ഭൂമിയിൽ കൂടുതൽ ഉണ്ടാകുക. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വന്തമാക്കാനാകാതെ പോയ മറുപകുതിയെ ഓർത്ത്, ആ ഭൂതകാല കുളിരിന്റെ നോവും സുഖവും അനുഭവിക്കുക. താനും ആ അവസ്ഥയിൽ എത്തിപ്പെടാനാണ് സാധ്യതയെന്ന് കാർത്തികയ്ക്ക് തോന്നി.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അവളുടെ പീലിക്കണ്ണുകളിൽ പതുക്കെ നീരണിഞ്ഞു. കാർത്തികേയൻ ചികിത്സ പുരയിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അവളവന്റെ വലതുകരം പിടിച്ചു. ഞെട്ടിപ്പോയ കാർത്തികേയൻ തിരിഞ്ഞുനോക്കിയപ്പോൾ അവളൊരു സമ്മാനം കൈയ്യിൽ വെച്ചുകൊടുത്തു. സ്വർണ്ണവർണ്ണങ്ങളാൽ അലങ്കരിച്ച, കൈവെള്ള വലുപ്പമുള്ള ഒരു ചുവന്ന ചെപ്പ്.

പിറ്റേന്ന്, മണിയൂർ മലമടക്കുകൾക്കു മുകളിലെ മാനത്ത് ചുവന്നൊരു പൂവ് വിരിയുന്ന നേരത്താണ് ചെമ്പനേഴി തറവാടിന്റെ വിശാലമായ വരാന്തയിൽ കുടുംബാംഗങ്ങളെല്ലാം സന്നിഹിതരായത്. ആത്തോലമ്മ കാർത്തികയെ കെട്ടി പിടിച്ച് നെറ്റിയിൽ ഉമ്മ നൽകിയാണ് യാത്രയാക്കിയത്. എല്ലാവരോടും യാത്ര പറഞ്ഞ് മൂത്തേടവും സുഭദ്ര തമ്പുരാട്ടിയും കാർത്തികയും അലങ്കരിച്ച രാജകീയ വാഹനത്തിൽ കയറി. പയ്യോളിക്കവല വരെ വഴികാട്ടാനായി ഏർപ്പാട് ചെയ്ത കോൽക്കാരൻ കുതിരയുടെ കടിഞ്ഞാണയച്ചു. മുന്നിലും പിന്നിലും അകമ്പടി കുതിരകളുമായി രാജകീയ വാഹനം അയനിമരങ്ങൾ പന്തലുവിരിച്ച നാട്ടുപാതയിലൂടെ മുന്നോട്ടു നീങ്ങി. പയ്യോളിക്കവലയിലെത്തിയോടെ ചെമ്പനേഴിയിലെ കോൽക്കാരൻ തിരികെ പോന്നു. നേരം പൂർണ്ണമായും വെളുക്കാത്തതുക്കൊണ്ടായിരിക്കാം കവലയിൽ വളരെ കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളു.

"തമ്പ്രാ..." പെട്ടെന്നുള്ള വിളി കേട്ട് മൂത്തേടം പുറത്തേക്ക് നോക്കി. നാട്ടുപാതയുടെ ഓരത്തെ ആൽമരത്തറയിൽ കൂനിക്കൂടിയിരുന്ന ഒരു രൂപം എഴുന്നേറ്റു നിന്നു. "ഞാമ്പറിഞ്ഞില്ലേ തമ്പ്രാ എല്ലാം ശുഭകരമാകുമെന്ന് .ഇനിയുള്ള യാത്രയും ശുഭകരമാകട്ടെ "

ഒറ്റതോർത്തുമുണ്ടിൽ മുമ്പ് ചെമ്പനേഴിയിലേക്കുള്ള വഴി കാട്ടിയ ചെറുമൻ...!!! അല്ല. മിത്രൻ വൈദ്യർ???

മൂത്തേടം കൺചിമ്മി തുറന്ന് ആൽത്തറയിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി. പക്ഷേ അപ്പോഴവിടെ ആരുമുണ്ടായിരുന്നില്ല. ആൽത്തറ കണ്ണിൽനിന്നും മറയുന്നതുവരെ മൂത്തേടം അങ്ങോട്ട് തന്നെ നോക്കിയിരുന്നു. പിന്നെ തന്റെ തോന്നലായിരിക്കുമെന്ന വിശ്വാസത്തോടെ മൂത്തേടം കണ്ണുകളടച്ചു ചാരിയിരുന്നു. കുതിര കുളമ്പടിയും വണ്ടി ചക്രങ്ങളുടെ മുറുമുറുപ്പും പാണപ്പാട്ടിന്റെ താളം പോലെ ഉയർന്നു പൊങ്ങി. പാലോറ മലയിലെ കാട്ടുച്ചെടിക്കൂട്ടങ്ങൾക്കിടയിൽ വെച്ച് കരിമൂർഖന്റെ കൊത്തേറ്റ ചെമ്പൻ മരിച്ചുപോയെന്ന് സ്വപ്നം കണ്ടാണ് മൂത്തേടം ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. അപ്പോഴവർ പന്തലായനി കവലയിലെത്തിയിരുന്നു. 'ഒളിവിലെ ഓർമ്മകളുടെ' ബാക്കി അറിയാനുള്ള ആകാംക്ഷയോടെ മൂത്തേടം മയങ്ങിക്കൊണ്ടിരുന്ന കാർത്തികയെ വിളിച്ചുണർത്തി. മൂത്തേടത്തെ പോലെ കഥ പറയാൻ അവളും ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ചന്ദ്രവിമുഖിക്കായി വീണ്ടും വീണ്ടും പാലോറ മല കയറിയിറങ്ങുകയെന്നത് തികച്ചും അപ്രായോഗികമാണെന്ന് തിരിച്ചറിഞ്ഞ ചെമ്പനും ചിരുതയും അത് വളർത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. പിറ്റേന്ന് പകൽ കാട്ടുചെടി കൂട്ടങ്ങളിലെത്തിയ ചെമ്പനും ചിരുതയ്ക്കും ചന്ദ്രവിമുഖിയെ തിരിച്ചറിയാൻ കഴിഞ്ഞത്, തലേ ദിവസം രാത്രി ആ ചെടികളിൽ ചില അടയാളപ്പെടുത്തലുകൾ നടത്തിയതുക്കൊണ്ടു മാത്രമാണ്. ചന്ദ്രവിമുഖിയെ പോലെ തന്നെയുള്ള ധാരാളം കാട്ടുച്ചെടികൾ അവിടെയുണ്ടായിരുന്നു. ഒരുപക്ഷേ അവയെല്ലാം ചന്ദ്രവിമുഖിയായിരിക്കുമോ? കാട്ടുതുളസിയിലകളോട് സാമ്യമുള്ള ഇലകളായിരുന്നു ചന്ദ്രവിമുഖിയുടേത്. ചില ചെടികളിൽ ചെറിയ വെളുത്ത പൂക്കളും കറുത്ത മുത്തുകളെ പോലെയുള്ള കായകളുമുണ്ടായിരുന്നു.

പാലരുവിക്കരയിൽ തന്നെ ഇവയെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ചെമ്പനും ചിരുതയും ആദ്യം ആരംഭിച്ചത്. വിത്തും തണ്ടും ഇലയും വേരും ചെടി മുഴുവനായി പറിച്ചുനട്ടുമൊക്കെ അവർ ചന്ദ്രവിമുഖി വളർത്തിയെടുക്കാനുള്ള പരീക്ഷണങ്ങൾ നടത്തി. പ്രതികൂലമായ കാലാവസ്ഥയോ വന്യജീവികളുടെ ഭയപ്പെടുത്തലുകളോ അവരെ പരീക്ഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനായില്ല. ആഴ്ചകളും മാസങ്ങളും കടന്നുപോയെങ്കിലും നിരാശയായിരുന്നു ഫലം. ചെടിയുടെ സ്വഭാവികമായ ആവാസവ്യവസ്ഥയിൽ തന്നെ അവയെ വളർത്തിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റു ദേശങ്ങളുടെ കാര്യത്തെ കുറിച്ച് ചിന്തിക്കുക കൂടി വേണ്ടെയെന്ന് ചെമ്പന് തോന്നി. പക്ഷേ ഇവിടെയിങ്ങനെ തഴച്ചുവളരാൻ എന്തെങ്കിലും ഒരു കാരണമുണ്ടാകുമല്ലോ. ആ രഹസ്യം കണ്ടു പിടിച്ചേ മലയിറങ്ങൂയെന്ന് ചിരുത ശപഥം ചെയ്തു!

മാസങ്ങൾ കരിയിലകൾക്കിടയിലെ കരിമ്പാമ്പിനെപോലെ ഇഴഞ്ഞു നീങ്ങി. ദേവകന്യകയെ പോലെയുണ്ടായിരുന്ന ചിരുത ദാരിദ്ര്യം കൊത്തുപണി ചെയ്ത കോലോത്തെ കിടാത്തികളെപോലെ മെലിഞ്ഞവശയായി. കാരിരുമ്പിന്റെ ശക്തിയുണ്ടായിരുന്ന ചെമ്പനും ക്ഷീണിച്ചു. പക്ഷേ അവരുടെ ഇച്ഛാശക്തിക്ക് ഒരു കോട്ടവും സംഭവിച്ചില്ല.

ഒരിക്കൽ വസന്തത്തെ സ്വീകരിക്കാനായി പാലോറ മലയിലെ കാട് പല വർണ്ണങ്ങളിൽ പൂത്തുലഞ്ഞവസരത്തിൽ പൂന്തേനും കാട്ടുപഴങ്ങളും നുകരാനായി വലിയൊരു കൂട്ടം പക്ഷികളും ശലഭങ്ങളും മറ്റ് ജീവികളും വിരുന്നിന്നെത്തി. പെരുമാൾക്കാവിലെ ഉത്സവം പോലെ പാലോറ മലക്കാടും ശബ്ദമുഖരിതമായി.

പാലരുവിക്കരയിലെ കാട്ടുച്ചെടിക്കൂട്ടങ്ങളിൽ എത്തിച്ചേർന്ന പക്ഷികളിൽ കൂടുതലും ചെമ്പോത്തുകളായിരുന്നു എന്നത് ചിരുതയെ അദ്ഭുതപ്പെടുത്തി. ചന്ദ്രവിമുഖിയുടെ കറുത്ത മുത്തുമണി കായകൾ ഭക്ഷിച്ച് പരസ്പരം കൊക്കുരുമ്മിയും കൊത്തി പറിച്ചും ചിറകടിച്ച് ഉയർന്നുപൊങ്ങിയും കളിക്കുന്ന ചെമ്പോത്തുകളെ നോക്കി രസിച്ചുക്കൊണ്ടിരുന്ന ചിരുതയുടെ മനസ്സിലേക്ക് പെട്ടെന്നാണ് കശ്യപ മുനിയുടെ 'ഫലകസംഹിത' കടന്നു വന്നത്. ചെടികളുടെ പ്രത്യുല്പാദനത്തെ കുറിച്ച് വിശദമാക്കുന്ന മഹത്തായ ഗ്രന്ഥം. ചെറുപ്പത്തിൽ അച്ഛൻ പഠിപ്പിച്ചു തന്ന ചെറിയൊരോർമ്മ മാത്രമാണുള്ളത്.

അവൾ ചെമ്പനെ നോക്കി. ചെമ്പോത്തുകളുടെ കുസൃതികൾ നോക്കി രസിക്കുകയാണ് ചെമ്പൻ. ചില വിത്തുകളിൽ ജീവസ്ഫുരണമുണ്ടാകണമെങ്കിൽ അവ ജന്തുജാലങ്ങൾ ഭക്ഷിച്ച് ആമാശയത്തിലെ ദഹനരസങ്ങളുമായി സമ്പർക്കത്തിലേർപ്പെടേണ്ടതുണ്ടെന്ന 'ഫലകസംഹിത'യിലെ ശ്ലോകം അവൾ ചെമ്പന് വിശദീകരിച്ചു കൊടുത്തു. ചെമ്പനത് പുതിയ അറിവായിരുന്നു. എങ്കിൽ അതുകൂടി ഒന്നു പരീക്ഷിക്കാൻ അവർ തീരുമാനിച്ചു. അന്ന് വൈകിട്ട് ഇലകളിലും നിലത്തും വീണു കിടന്ന ചെമ്പോത്തിന്റെ വിസർജ്യത്തിൽ നിന്നും ചന്ദ്രവിമുഖി കായകൾ അവർ ശേഖരിച്ചു. പിറ്റേ ദിവസം പാലരുവിക്കരയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വിത്ത് വിതച്ചു. ആകാംക്ഷയും ആശങ്കയും പ്രതീക്ഷയും നിരാശയുമൊക്കെയായി ദിനങ്ങൾ കടന്നു പോയി. എന്നുമെന്ന പോലെ അഞ്ചാം നാൾ രാവിലെ പാലരുവിക്കരയിലെത്തിയ ചെമ്പനും ചിരുതയും തരിച്ചു നിന്നു പോയി. ഏതോ കാട്ടുജീവി വിത്തുപാകിയിടം ആകെ കിളച്ചുമറിച്ചിട്ടിരിക്കുന്നു..! ചിരുതയ്ക്ക് കരച്ചിൽ വന്നു. പക്ഷേ ചെമ്പൻ കാട്ടുകമ്പുകൾ ചേർത്ത് വേലി കെട്ടി വീണ്ടും വിത്ത് വിതച്ചു. ആകാംക്ഷയുടെ ദിനങ്ങൾ വീണ്ടും ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. കൃത്യം ഏഴാം നാൾ രാവിലെ വിത്ത് മുള പൊട്ടിയത് കണ്ട ചെമ്പൻ ആഹ്ളാദത്തോടെ ഉറക്കെ വിളിച്ചു.

"ചിരുതേ..." പാലോറ മലക്കാട് അതേറ്റു വിളിച്ചു. കുയിലുകളും ചെമ്പോത്തുകളും വണ്ണാത്തി കുരുവികളും അതേറ്റു പാടി. കുളിർന്ന മലഞ്ചെരുവുകളെ തഴുകി വന്ന ചെറുകാറ്റും ചെമ്പന്റെ വിളി ഏറ്റുചൊല്ലി. ഏറുമാടത്തിൽ നിന്നും ഒരു മാലാഖയെ പോലെ ചിരുത താഴേക്ക് പറന്നിറങ്ങി.

"തളിരിട്ട വിത്തുകളിൽ ചന്ദ്രവിമുഖിയുണ്ടെന്ന് ഉറപ്പുവരുത്താനായി അടുത്ത അഞ്ച് കറുത്തവാവു കഴിയുന്നതുവരെ അവരവിടെ കഴിഞ്ഞുകൂടിയെന്നും അതിനുശേഷം നൂറുകണക്കിന് ചന്ദ്രവിമുഖി വിത്തുകളുമായി പാലോറ മലയിറങ്ങിയെന്നുമാണ് അമൂർത്തൻ വിശദീകരിക്കുന്നത്."

കഥ പറഞ്ഞു നിർത്തിയ കാർത്തിക മൂത്തേടത്തെ നോക്കി. അദ്ദേഹം കഥ കേൾക്കുകയായിരുന്നോ അതോ മറ്റന്തെങ്കിലും ചിന്തിച്ചിരിക്കുകയാണോ എന്ന സംശയം കാർത്തികയ്ക്കുണ്ടായി.

"മീനാക്ഷി പറഞ്ഞതുപോലെ ഇതൊക്കെ അമൂർത്തന്റെ വെറും ഭാവനാവിലാസങ്ങൾ തന്നെയാണെന്നാണ് എനിക്കും തോന്നുന്നത്. മൂത്തേടത്തിന് പറ്റുമെങ്കിൽ 'പാലോറ മലയിൽ നിന്ന് ചെമ്പനേഴിയിലേക്ക്, ചെമ്പൻ്റെയും ചിരുതയുടെയും സാഹസിക യാത്ര' എന്ന പേരിൽ ഒരു ഗ്രന്ഥം എഴുതാനുള്ള വകയുണ്ട്". അതു പറഞ്ഞ് കാർത്തിക കാറ്റത്തു വിടർന്ന മുല്ല പോലെ ചിരിച്ചു. അതു കേട്ട് മൂത്തേടത്തിന് ചിരി വന്നെങ്കിലും  അതടക്കി പിടിച്ച് പറഞ്ഞു .

"അങ്ങനെയല്ല കുഞ്ഞേ... അമൂർത്തൻ പറഞ്ഞതിനെ പൂർണ്ണമായും തള്ളിക്കളയേണ്ടതില്ല." ഒന്നു നിർത്തി മൂത്തേടം തുടർന്നു. "നീ നീലകൊടുവേലി എന്ന് കേട്ടിട്ടുണ്ടോ? സർവ്വരോഗങ്ങൾക്കും ഔഷധമായ, ഇരുമ്പിനെ സ്വർണ്ണമാക്കാൻ കഴിയുന്ന മഹാ ഔഷധച്ചെടിയെ കുറിച്ച്..."

ചെമ്പോത്തുകൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന, എന്തു കാര്യം വിചാരിച്ചാലും നടക്കുന്ന നീലകൊടുവേലി തേടി  അനേകം ഭാഗ്യാന്വേഷികൾ ചെമ്പോത്തിൻ്റെ കൂട് തേടി നടന്ന കഥ ബാല്യത്തിൽ പല തവണ കാർത്തിക കേട്ടിരുന്നു. നീലകൊടുവേലിയാണോ ചന്ദ്രവിമുഖി? മൂത്തേടത്തെ പോലെ കാർത്തികയുടെ ഉള്ളിലും സംശയത്തിന്റെ വിത്തുകൾ മുള പൊട്ടി.

സന്ധ്യയായതുപോലെ ചുറ്റുമുള്ള വെളിച്ചത്തിന് മങ്ങലേറ്റതു കണ്ടപ്പോഴാണ് മൂത്തേടം പുറത്തേക്ക് നോക്കിയത്. അപ്പോഴാണ് തങ്ങൾ പൂക്കാടിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന് മൂത്തേടം തിരിച്ചറിഞ്ഞത്. ചാത്തുക്കുട്ടിയില്ലാത്ത പൂക്കാട് മൂത്തേടത്തിന് ആശ്വാസമേകി.

രാജകീയ വാഹനം ചെമ്പനേഴി തറവാട് മുറ്റത്തു നിന്നും യാത്ര പുറപ്പെട്ട് ഒരു നാഴികനേരം കഴിഞ്ഞപ്പോഴാണ് നാല് കോൽക്കാർ  ഒരു കൊല്ലനെയും കൂട്ടി ചെമ്പനേഴിയിലെത്തിയത്.

"തമ്പ്രാ... ഇവൻ  മണിയൂർ മലയ്ക്കപ്പുറം ചെരണ്ടത്തൂർ പുഴയോരത്ത് താമസിക്കുന്ന കൊല്ലൻ. കഴിഞ്ഞ ഒന്നര മാസം മുമ്പ് ഏതോ ഒരു സംഘത്തിന് മോതിരങ്ങൾ ചേർത്തുവെച്ചുള്ള ആയുധം നിർമ്മിച്ചു നൽകിയിട്ടുണ്ട്. തമ്പ്രാൻ കാണിച്ചു തന്ന അതേപോലെയുള്ള ആയുധം."

കാർത്തികേയൻ അച്ഛന്റെ ഘാതകനെ കുറിച്ചറിയാനുള്ള ജിജ്ഞാസയോടെ കൊല്ലനെ നോക്കി.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com