ADVERTISEMENT

സഫലമായൊരു യാത്രയുടെ ആഹ്ലാദത്തിലാണു ദിവ്യപ്രഭ. കാനിലെ നേട്ടങ്ങൾക്കു പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ വരുമ്പോൾ ഫ്രാൻസും കടന്ന് ഇറ്റലിയിലേക്ക് ഊളിയിട്ടു ദിവ്യ. മിലൻ, റോം, വെനീസ് ചുറ്റി ഒരു യൂറോപ്യൻ ട്രിപ്പ്. വെനീസിലെ റെയിൽവേ സ്റ്റേഷനിലിരുന്നാണു ദിവ്യപ്രഭ  മനോരമയോട് സംസാരിച്ചത്. ഫ്ലോറൻസിലേക്കുള്ള യാത്രയിൽ അടുത്ത ട്രെയിൻ കാത്തിരിക്കുമ്പോൾ. നല്ല തണുപ്പും  നേർത്ത മഴയും. കൂടെ കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ  സംവിധായികയുടെ അസിസ്റ്റന്റ്  റിതുവുമുണ്ട് യാത്രയിൽ 

പായൽ കപാഡിയ വിളിക്കുമ്പോൾ സംവിധായികയെക്കുറിച്ച് കേട്ടിരുന്നോ ? 

അറിയിപ്പ് എന്ന സിനിമ കണ്ടിട്ടാണ് പായൽ കപാഡിയ എന്നെ ഓഡിഷനു വിളിക്കുന്നത്. അന്ന് പായലിനെ ആദ്യം മനസ്സിലായില്ല. കാനിൽ ഡോക്യുമെന്ററി സംവിധാനം ചെയ്തു പുരസ്കാരം നേടിയ സംവിധായികയാണെന്നു പിന്നെ അറിഞ്ഞു. ഇവിടെ ബിനാലെ കാണാനും ഫിലിംഫെസ്റ്റിവലിനുമൊക്കെ പതിവായി എത്താറുള്ളയാളാണു പായൽ.  

എന്താണ് പായലിന്റെ സംവിധാന രീതി ?

എന്താണു വേണ്ടതെന്നു കൃത്യമായ ധാരണയുണ്ടെങ്കിലും അഭിനയവുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യങ്ങൾക്കും ഞാനുൾപ്പെടെ എല്ലാവരോടും അവർ നിർദേശങ്ങൾ ചോദിക്കാറുണ്ട്. അതെല്ലാം കഥാപാത്രത്തെ മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും ഓപ്പൺ സ്പേസ് തരും. നമ്മളെ ആ കഥാപാത്രത്തിന് ഉതകുന്ന തരത്തിൽ പാകപ്പെടുത്തി എടുക്കുകയാണ് പ്രധാന ലക്ഷ്യം. ഒരുപാട് വർക്‌ഷോപ്പുകൾക്ക് ശേഷമാണ് അഭിനയത്തിലേക്ക് എത്തിയത്. കേരളത്തിൽ വന്ന് പായൽ മലയാളവും പഠിച്ചു. 

സിനിമയിൽ പരിചയമുള്ള താരങ്ങൾക്കും ഓഡിഷൻ, പുതുമയല്ലേ ?

എല്ലാവരെയും ഓഡിഷൻ നടത്തിയാണ് എടുത്തിട്ടുള്ളത്. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഓഡിഷൻ സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. ലുക്ക് ടെസ്റ്റും ഓഡിഷനുമൊക്കെ ശരിയായ രീതിയാണ് എന്നാണു ഞാൻ കരുതുന്നത്. മുൻപ് ചെയ്തൊരു സിനിമയിലെ കഥാപാത്രത്തെ അളന്നു മാത്രമല്ല മറ്റൊരു സിനിമയിലേക്കു വിളിക്കേണ്ടത് എന്നാണു ചിന്തിക്കുന്നത്. എക്സ്പീരിയൻസ് ഉള്ളവർ ഉൾപ്പെടെ നൂറിലധികം അഭിനേതാക്കൾ ഈ സിനിമയുടെ പല കഥാപാത്രങ്ങൾക്കായി ഓഡിഷൻ എടുത്തിരുന്നു എന്നാണു ഞാനറിഞ്ഞത്. അസീസിക്ക (അസീസ് നെടുമങ്ങാട് ) മാത്രമാണ് ഓൺലൈൻ ഓഡീഷനിലൂടെ ജോയിൻ ചെയ്തത്. കാര്യമായ വർക്ക്ഷോപ്പും റിഹേഴ്സലും ഇല്ലാതിരുന്നെങ്കിലും അദ്ദേഹം സൂപ്പറാക്കി. ബ്ലില്യന്റ് ആക്ടറാണ് അസീസിക്ക. അദ്ദേഹത്തിന്റെ ഓഡീഷൻ വിഡിയോ സൂമിൽ കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി.

ആദ്യം ലൊക്കാർണോ ഫെസ്റ്റിവൽ. ഇപ്പോൾ കാൻ. അക്കാദമിക് സിനിമകൾ ചെയ്യാൻ ഒരു പ്രത്യേക താൽപര്യമുണ്ടോ ? 

സിനിമയുടെ ഭാഗമായിരിക്കണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. അക്കാദമിക് സിനിമകൾ മാത്രം തിരഞ്ഞെടുക്കണം എന്നു വിചാരിക്കുന്ന ആളേയല്ല ഞാൻ. ഹാസ്യകഥാപാത്രങ്ങളൊക്കെ ചെയ്യണം എന്നു വലിയ ആഗ്രഹമുണ്ട്. നാടകത്തിൽ ചെയ്ത ഹാസ്യകഥാപാത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണങ്ങൾ ലഭിച്ചിട്ടുള്ളതാണ് പ്രചോദനം. ആകസ്മികമായി സിനിമയിലെത്തിയ ആളാണു ഞാൻ. ടേക്ക് ഓഫിന് ശേഷമാണു സിനിമയോട് വല്ലാത്തൊരു പാഷൻ തോന്നിയത്. ആക്ടിങ് സ്കൂളുകളിൽ ഒന്നും തന്നെ ഞാൻ പോയിട്ടില്ല.  കഴിഞ്ഞുപോയ 10 വർഷമാണ് എന്റെ അക്കാദമിക് ഇയേഴ്സ്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു കൂടി സിനിമകൾ ചെയ്തതിനു ശേഷം സംവിധാനവും തിരക്കഥാ രചനയും അക്കാദമിക് ആയി പഠിക്കാനായി ഞാൻ പോയേക്കും.

ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ പറ്റി പറയാമോ ? 

അനു എന്ന കഥാപാത്രം എന്റെ ഹൃദയത്തോട് വളരെ ചേർന്നുനിൽക്കുന്ന, വളരെ ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ്. കേരളത്തിലെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നു മുംബൈയിൽ നഴ്സായി എത്തുന്ന പെൺകുട്ടി. 25–26 വയസ്സുള്ള വളരെയധികം വൈബ്രന്റ് ആയ ഒരു വ്യക്തി. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം. 

കാനിന് ശേഷമുള്ള വിദേശ യാത്രാവിശേഷങ്ങൾ ? 

ചലച്ചിത്ര മേളയ്ക്കുള്ള ക്ഷണം ലഭിച്ച ഉടനെ പ്ലാൻ ചെയ്തതാണ് ഇപ്പോഴത്തെ യൂറോപ്യൻ ട്രിപ്. ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്തതാണ് ഈ യാത്ര. ഇപ്പോൾ വെനീസിലാണുള്ളത്.  9ന് നാട്ടിൽ തിരിച്ചെത്തി പ്രിയപ്പെട്ടവർക്കൊപ്പം വിജയം ആഘോഷിക്കാൻ കാത്തിരിക്കുകയാണ്. അമ്മ ലീലാമണിയും സഹോദരി വിദ്യയും കോയമ്പത്തൂരിലാണ്. പിതാവ് പരേതനായ ഗണപതി അയ്യർ. ഒരു സഹോദരി സന്ധ്യ അബുദാബിയിലാണ്. 

English Summary:

After the achievements in Cannes, Divya prabha went to Italy after crossing France. A European trip around Milan, Rome and Venice. Divyaprabha spoke to Malayala Manorama at the railway station in Venice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com