ADVERTISEMENT

തല്ലു കൊണ്ടും കൊടുത്തും മലയാള സിനിമയുടെ ആസ്ഥാന ഗുണ്ടയായി മൂന്നു പതിറ്റാണ്ടായി സിനിമയോടൊപ്പമുണ്ട് നടൻ ബാബുരാജ്. മസിൽ പെരുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും തനിക്ക് അനായാസമായി വഴങ്ങും എന്ന് ബാബുരാജ് തെളിയിച്ചിട്ടുണ്ട്.  ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ലിറ്റിൽ ഹാർട്സ് എന്ന സിനിമയിൽ പ്രണയ നായകനായി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി എത്തുകയാണ് ബാബുരാജ്.  ഷെയ്ൻ നിഗം അവതരിപ്പിച്ച സിബിയുടെ അപ്പൻ ബേബിയായി പ്രണയവും വിരഹവും ദുഃഖവും നർമ്മവും എല്ലാം കയ്യടക്കത്തോടെ അവതരിപ്പിച്ച് സിനിമയുടെ നട്ടെല്ലായി മാറുകയാണ്. ലിറ്റിൽ ഹാർട്സിനെക്കുറിച്ച് നല്ല പ്രതികരണങ്ങൾ വരുമ്പോഴും ബാബുരാജിന് ഒന്നേ പറയാനുള്ളൂ, "സിനിമയിൽ മതവും രാഷ്ട്രീയവും കലർത്തരുത്." പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബാബുരാജ് മനോരമ ഓൺലൈനൊപ്പം. 

സിനിമ കണ്ട് ഉണ്ണി മുകുന്ദൻ പറഞ്ഞത്

ലിറ്റിൽ ഹാർട്സിന് ഗംഭീര പ്രതികരണങ്ങളാണ് കിട്ടുന്നത്. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയോട് താരതമ്യം ചെയ്താണ് പലരും പറയുന്നത്. അത് ആദ്യം എന്നോടു പറഞ്ഞത് ഉണ്ണി മുകുന്ദൻ ആണ്. ഞാൻ ആദ്യമായി ടീസർ ഉണ്ണിക്ക് അയച്ചുകൊടുത്തപ്പോൾ ഉണ്ണി എനിക്ക് വോയ്‌സ് മെസജ് അയച്ചു. "ചേട്ടാ, ആ കഥാപാത്രത്തിന് സാൾട്ട് ആൻഡ് പെപ്പറിന്റെ ഒരു സാദൃശ്യം വരുന്നുണ്ട്," എന്നായിരുന്നു ഉണ്ണിയുടെ വാക്കുകൾ. ഇപ്പോൾ തിയറ്ററിലൊക്കെ പോകുമ്പോഴും എല്ലാവരും അതുതന്നെ പറയുന്നു. പ്രായമായവരുടെ പ്രണയം, കുട്ടികളുടെ പ്രണയം പിന്നെ ഇപ്പോൾ സമൂഹം ഒരുപാട് ചർച്ച ചെയ്യുന്ന മറ്റൊരു പ്രണയം, അങ്ങനെ സിനിമയിൽ എല്ലാം ഉണ്ട്. വളരെ ലളിതമായി ആയിട്ടെങ്കിലും കാലികപ്രസക്തിയുള്ള വലിയൊരു വിഷയം ആണ് സിനിമയിൽ പറയുന്നത്. അതു പറയാൻ ധൈര്യം കാണിക്കുന്നത് ചെറിയ കാര്യമല്ല.

shane-baburaj

കോവിഡിനു മുൻപെ പറഞ്ഞ കഥ

സംവിധായകർ ആന്റോയും എബിയും കോവിഡ് സമയത്ത് ഈ കഥ എന്നോട് പറഞ്ഞിട്ടുണ്ട്.  അന്ന് അതിൽ നായകനായി വേറെ ഒരാളെ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. പിന്നെ കോവിഡ് ഒക്കെ കഴിഞ്ഞിട്ട് സാന്ദ്ര എന്നെ വിളിച്ചു. "ചേട്ടാ ഒരു ഗംഭീര സബ്ജെക്റ്റ് ഞാൻ കേട്ടു. ചേട്ടന് അത് ചെയ്യാൻ പറ്റും", എന്നു പറഞ്ഞു. കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു, അവർ എന്നോട് ഇത് മുൻപ് പറഞ്ഞിട്ടുണ്ട്. സാന്ദ്ര ഈ സിനിമ ഏറ്റെടുത്തതോടെ ഞങ്ങൾ ഒരേ മനസ്സോടെ ലിറ്റിൽ ഹാർട്സിനൊപ്പം കൂടി.  

കഥാപാത്രം ഏതായാലും പേടിയില്ലാതെ ചെയ്യും 

വളരെ ഈസിയായി ജീവിതത്തെ കാണുന്ന ഒരു സാധാരണ ഏലം കൃഷിക്കാരൻ ആണ് ബേബി എന്ന കഥാപാത്രം. ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന സംശയമൊന്നും ഇല്ലായിരുന്നു. ഏതു കഥാപാത്രമായാലും സിനിമ ചെയ്യണം എന്നു മാത്രം ആഗ്രഹിച്ചു നടക്കുന്ന ആൾക്കാരാണ് നമ്മളൊക്കെ. പത്തുപതിനഞ്ചു വർഷത്തോളം തല്ലുകൊണ്ടും, ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട് എന്നെ തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചു നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല.  ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ഇത്. സ്ക്രിപ്റ്റിന് അപ്പുറത്തേക്ക് വർക്ക് ഔട്ട് ചെയ്ത് പലതും കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട്. സിനിമയിൽ ഒരു ഫാൻ കറങ്ങുമ്പോൾ സംസാരിക്കുന്ന സീക്വൻസ് ഉണ്ട്. അത് ഞാനും ഷെയ്‌നും അവിടെ വച്ച് തീരുമാനിച്ചു ചെയ്തതാണ്. പിന്നെ ചമ്മലോടെ ചെയ്ത കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു, ഷർട്ട് ഇല്ലാതെ ഒക്കെ ചെയ്യുന്നതും, വർക്കൗട്ട് ചെയ്യുന്നതുമൊക്കെ.    

പ്രേക്ഷകരെ ചിരിപ്പിക്കാൻ അത്ര എളുപ്പമല്ല 

അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഷെയ്‌നും ഞാനും താമസിക്കുന്നത് ഒരു കാരവാന്റെ അപ്പുറവും ഇപ്പുറവുമായിരുന്നു. സംവിധായകർ സ്ക്രിപ്റ്റുമായി വരുമ്പോൾ കാരവാന് നടുക്കുള്ള വാതിൽ തുറന്ന് ഒരുമിച്ചിരുന്നു ഞങ്ങൾ ചർച്ച ചെയ്യും. പിന്നെ ഞങ്ങൾക്ക് സൗകര്യമുള്ള രീതിയിൽ ഡയലോഗുകൾ മാറ്റി തീരുമാനിച്ചാണ് ക്യാമറയ്ക്ക് മുന്നിലേക്ക് പോകുന്നത്. മാക്സിമം ചിരി സൃഷ്ടിക്കുന്ന രീതിയിൽ ചെയ്യുക എന്നതാണ് ഉദ്ദേശം.  മറ്റെന്തു ചെയ്യുന്നതിനേക്കാളും പ്രേക്ഷകരെ ചിരിപ്പിക്കാൻ ആണ് വലിയ ബുദ്ധിമുട്ട്. ചിരി മാത്രമല്ല സെന്റിമെന്റ്സ് ഉണ്ട്, പ്രണയമുണ്ട്, സീരിയസ് ആകുന്നുണ്ട്, എല്ലാമുണ്ട് ഈ സിനിമയിൽ.  

വെള്ളമടിച്ചാൽ അഭിനയിക്കാൻ പറ്റില്ല 

ബേബി എന്നും വെള്ളമടിക്കുന്ന ആളാണ്.  ക്‌ളൈമാക്‌സ് മുഴുവൻ വെള്ളമടിച്ചു നടക്കുന്ന കഥാപാത്രമായി ചെയ്യണം. അത് ശരിയാകുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. ഞാൻ സംവിധായകരോട് ചോദിച്ചു, 'അത് അങ്ങനെ തന്നെ വേണോ?' അവർ പറഞ്ഞു, 'ചേട്ടാ... അത് അങ്ങനെ തന്നെ വേണം. അഞ്ചു ദിവസം കൊണ്ട് എടുത്ത ക്‌ളൈമാക്‌സ് ആണ്. ആ അഞ്ചു ദിവസവും ഇതേ മൂഡ് നിലനിർത്തണം. അതു വലിയ പണി ആയിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല. ഞാൻ ജോജി ചെയ്യുമ്പോഴും കള്ളുകുടിക്കുന്ന സീൻ വരുമ്പോൾ ഞാൻ കള്ളു കുടിക്കില്ല. കള്ളുകുടിക്കാതെ ചെയ്യുമ്പോഴാണ് ശരിയാവുക. രണ്ടെണ്ണം അടിച്ചതിന്റെ മൂഡും, അടിച്ചു ഫിറ്റ് ആകുന്നതിന്റെ മൂഡും, എത്ര അടിച്ചാലും ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്ന മൂഡും വ്യത്യസ്തമാണ്. ജോജിയിൽ അപ്പൻ കഥാപാത്രം മരിച്ചു കിടക്കുമ്പോൾ പടക്കം പൊട്ടിക്കാൻ തയാറെടുക്കുന്ന എന്റെ കഥാപാത്രത്തെ തടയാൻ ഷമ്മി തിലകന്റെ കഥാപാത്രം വരുന്നുണ്ട്. അദ്ദേഹത്തോട് എന്റെ ഒരു ഡയലോഗുണ്ട്, "ഒറ്റ വരി പൊട്ടിച്ചോട്ടെ," എന്ന്. എന്റെ ആ കഥാപാത്രം അടിച്ചു ഫിറ്റാണ്. എന്നാലും മാന്യനായിട്ട് നിൽക്കുകയാണ്. ആ ഒരു മൂഡൊക്കെ പിടിക്കണമെങ്കിൽ നമ്മൾ കഴിച്ചാൽ പറ്റില്ല. കള്ള് കുടിക്കാറുണ്ട്. പക്ഷേ, അഭിനയിക്കുമ്പോൾ കഴിക്കില്ല.

മനസ്സിൽ എന്നും പ്രണയമുണ്ട് 

പ്രണയം അഭിനയിക്കാൻ ബുദ്ധിമുട്ട് ഒന്നുമുണ്ടായില്ല. നമ്മുടെ മനസ്സിൽ എപ്പോഴും പ്രണയമുണ്ടല്ലോ. അത് പ്രകടിപ്പിക്കാൻ ഒരാളെ കിട്ടുക എന്നുള്ളതാണ് പാട്. ഒപ്പം അഭിനയിക്കുന്ന ആളുടെ റിയാക്ഷൻ കൂടി നന്നായാലേ ഏത് സീനും ശരിയാകു. രമ്യ സുവി ആണ് എന്റെ കാമുകി സിസിലി ആയി അഭിനയിച്ചത്. രമ്യ ആ വേഷം വളരെ നന്നായി ചെയ്തു. പുള്ളിക്കാരിയുടെ കാര്യം രസമാണ്. നമ്മൾ എന്തു പറഞ്ഞാലും രമ്യയ്ക്ക് പെട്ടെന്ന് കത്തില്ല. അതിനു നമ്മൾ അവരെ കളിയാക്കും. പ്രണയം വളരെ ഭംഗിയാകാൻ കാരണം രമ്യ കൂടി ആണ്. വളരെ മനോഹരമായ പ്രണയം മാത്രമാണ് കാണിക്കുന്നത്. അതിൽ കാമം ഒട്ടുമില്ല. അത് വളരെ ബുദ്ധിമുട്ടാണ് ചെയ്യാൻ. നമ്മുടെ ഭാവം ഒരൽപം മാറിപ്പോയാൽ അർഥവും മാറിപ്പോകും. കാമവും പ്രണയവും തമ്മിലുള്ള അതിർവരമ്പ് തകരാതിരിക്കാൻ രണ്ടുപേരും നന്നായി ശ്രദ്ധിച്ചു. പരിശുദ്ധമായ പ്രണയം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. വളരെ ആസ്വദിച്ചു ചെയ്ത സീനുകളാണ് അത്. ഞങ്ങളുടെ ഒരു പാട്ട് റിലീസ് ചെയ്തപ്പോൾ തന്നെ ഒരുപാട് അഭിപ്രായങ്ങൾ വന്നതാണ്. ഞങ്ങൾ ഒരുമിച്ചുള്ള കോംബോ വളരെ നന്നായിട്ടുണ്ട് എന്ന് എല്ലാവരും അന്നേ പറഞ്ഞിരുന്നു.

ബാബുരാജും വാണി വിശ്വനാഥും (ഫെയ്സ്ബുക്), ‘നാം ചേർന്ന വഴികളിൽ’ ഗാനരംഗത്തിൽ നിന്ന്.
ബാബുരാജും വാണി വിശ്വനാഥും (ഫെയ്സ്ബുക്), ‘നാം ചേർന്ന വഴികളിൽ’ ഗാനരംഗത്തിൽ നിന്ന്.

രഞ്ജി പണിക്കർ എനിക്ക് ഗുരു തുല്യൻ 

രഞ്ജി പണിക്കർ എനിക്ക് ഗുരുവിനെ പോലെ ആണ്. എനിക്ക് ആദ്യമായി വയറു നിറച്ച് ഡയലോഗ് തന്നത് അദ്ദേഹമാണ്. ജോഷി സാറിന്റെ പ്രജ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഞാൻ ആദ്യമായി ഡബ്ബ് ചെയ്തത്. അതു തന്നത് അദ്ദേഹമാണ്. അന്ന് ജോഷി സാറിന്റെ കുക്ക് അവിടെ ഇല്ല. അദ്ദേഹത്തിന് ഞാനായിരുന്നു അന്ന് ഭക്ഷണം ഉണ്ടാക്കികൊടുത്തത്. ജോഷി സാർ പറഞ്ഞിട്ടാണ് അന്ന് ആ കഥാപാത്രം എനിക്ക് തന്നത്. നീ ഒരാഴ്‌ച ഇവിടെ നിൽക്ക് എന്നു പറഞ്ഞു, ഒരാഴ്‌ച കൊണ്ടാണ് അത് ഡബ്ബ് ചെയ്തത്. ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. എത്രയോ വർഷമായി സിനിമയിലുള്ള ആളാണ് രഞ്ജി ഏട്ടൻ. വളരെ സെന്റിമെന്റ്സ് ഉള്ള സീനുകളാണ് ഈ സിനിമയിൽ അദ്ദേഹത്തിന്റേത്.  രഞ്ജിയേട്ടനും മാലാപാർവതിയും അതു വളരെ നന്നായി ചെയ്തു.  

എല്ലാവരും നന്നായി അഭിനയിച്ച സിനിമ 

മഹിമയും ഷെയ്‌നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കോംബോ ആണ്.  അവരെ ഒരുമിച്ച് കാണുമ്പൊൾ ആർ ഡി എക്സിന്റെ ഒരു രണ്ടാം ഭാഗം പോലെയാണ് ആളുകൾക്ക് തോന്നുക.  സിനിമയിൽ അവരുടെ പിണക്കവും ഇണക്കവും ഒക്കെ രസമാണ്. ഷൈൻ ടോം ചാക്കോയെ എടുത്തു പറയാതിരിക്കാൻ വയ്യ. പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി ശാന്തനായ ഒരു കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് ഷൈൻ ചെയ്തത്. ജാഫർ ഇടുക്കി വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ചെയ്തത്. പാപ്പൻ എന്ന കഥാപാത്രം ചെയ്യാൻ ആജാനബാഹു ആയ ആളുവേണ്ടേ എന്നായിരുന്നു എന്റെ സംശയം. അയാൾ ബേബിയെ വന്നു അടിച്ചിട്ടും സിസിലിയോടുള്ള പ്രണയം കൊണ്ടാണ് ബേബി തിരിച്ചടിക്കാത്തത്. ഈ സിനിമയിൽ ബംഗാളി കഥാപാത്രം ചെയ്ത അരുൺ എന്ന പയ്യൻ വളരെ രസകരമായിട്ടാണ് ചെയ്തത്. അവൻ എന്തു പറഞ്ഞാലും കയ്യടിയാണ്. അതുപോലെ സാന്ദ്ര തോമസിന്റെ അച്ഛൻ ഈ സിനിമയിൽ വൈദികനായി അഭിനയിക്കുന്നുണ്ട്. അദ്ദേഹവും വളരെ നന്നായി ആ കഥാപത്രം ചെയ്തു. ഒരു സീനിൽ വന്നുപോയവർ പോലും വളരെ നന്നായി ചെയ്ത ഒരു സിനിമയാണ് ലിറ്റിൽ ഹാർട്സ്.

2382389943

സിനിമയിൽ മതവും രാഷ്ട്രീയവും കലർത്തരുത് 

എന്തിനാണ് ബാബുരാജിന് ഈ വേഷം കൊടുത്തത്, എന്തിനാണ് അയാളെ പ്രൊമോട്ട് ചെയ്യുന്നത്, എന്നൊക്കെ സാന്ദ്രയോട് പലരും ചോദിച്ചെന്ന് സാന്ദ്ര പറഞ്ഞു. അങ്ങനെ പറയുന്നവരെ മാറ്റി പറയിക്കുക എന്നതാണ് എന്റെ കടമ. അല്ലാതെ ആരോടും പരാതി ഇല്ല.  ഒരുപാട് അടി കൊണ്ടും കൊടുത്തുമാണ് നമ്മൾ ഇന്ന് ഇവിടെയെത്തി നിൽക്കുന്നത്.  31 വർഷമായി ഞാൻ പലതും നേരിട്ടാണ് ഇവിടെ എത്തിയത്. എനിക്ക് ഇതൊന്നും കേട്ടാൽ വിഷമം തോന്നില്ല. കാരണം സിനിമ അങ്ങനെ ആണ്. രണ്ടു സിനിമ കൂടുതൽ ഓടിയാൽ ആളുകൾ അവരുടെ പിന്നാലെ പോകും. സിനിമ പരാജയപ്പെട്ടാൽ അത് മാറ്റിപ്പറയും. ആർക്കും ആരോടും പ്രത്യേകിച്ച് സ്നേഹവും വിദ്വേഷവും ഇല്ല. അതിലൊന്നും എനിക്ക് പരാതിയില്ല. പക്ഷേ, എനിക്ക് വിഷമമുള്ള ഒരു കാര്യമേ ഉള്ളൂ. ഞാനൊക്കെ സിനിമയിൽ വന്ന സമയത്ത് സിനിമയിൽ മതവും രാഷ്ട്രീയവും കൊടിയും ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിന്റെ കടന്നുകയറ്റം കൂടുതലാണ്.  മതവും രാഷ്ട്രീയവുമായി കലാകാരന്മാരെ കൂട്ടിക്കെട്ടാതിരിക്കുക. കിട്ടുന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ നമുക്കുള്ളൂ. ലിറ്റിൽ ഹാർട്സിൽ ഷെയ്ൻ നിഗം എന്ന പയ്യൻ മാത്രമല്ല, ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും എല്ലാവരും ചേർന്ന ഒരു കൂട്ടായ്മയാണ് ആ സിനിമ. ആരുടെയും രാഷ്ട്രീയവും മതവും നോക്കി സിനിമയെ കുറ്റം പറയുന്നത് ശരിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്.

പോസ്റ്റർ
പോസ്റ്റർ

ആദ്യമായി അഭിനയിച്ച സിനിമ ഭീഷ്മാചാര്യർ  

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യർ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി മുഖം കാണിച്ചത്. അതിൽ എന്റെ ആദ്യത്തെ ഷോട്ട് സിദ്ദീഖ് ഇക്ക വന്ന് എന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതാണ്. സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നതല്ല.  ഹനീഫയുടെ അനുജൻ മഹാരാജാസിൽ പഠിച്ചതാണ്. ആ പരിചയത്തിലാണ് അതിൽ അഭിനയിച്ചത്. പണ്ട് ജാതകം എന്ന സിനിമയുടെ ഷൂട്ട് മഹാരാജാസിൽ നടക്കുമ്പോൾ ഞങ്ങളെയൊക്കെ അഭിനയിക്കാൻ വിളിച്ചതാണ്. പക്ഷേ, ഞങ്ങൾ അന്ന് ഉഴപ്പി. ജോണി വാക്കറിൽ അഭിനയിക്കാൻ ഞങ്ങളെ കുറേപ്പേരെ വിളിച്ചിരുന്നു ഞങ്ങൾ എല്ലാ ദിവസവും അവിടെ പോയി സെറ്റിലെ ഭക്ഷണം കഴിച്ചിട്ട് പോരും, അഭിനയിക്കില്ല. ഭീഷ്മാചാര്യ ചെയ്തു കഴിഞ്ഞ് ഓരോരുത്തരും ചോദിക്കും, 'ഇനി സിനിമയില്ലേ' എന്ന്. അങ്ങനെയാണ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്. ഞാൻ ലോ കോളേജിൽ പഠിക്കുയാണ് ആ സമയത്ത്. അങ്ങനെ ഞാൻ സിനിമയിലെ ആസ്ഥാന ഗുണ്ടയായി. ഡയലോഗ് ആദ്യമായി കിട്ടിയത് കെ എൽ 7  95 എറണാകുളം എന്ന ബാലു കിരിയത്ത് സംവിധാനം ചെയ്ത സിനിമയിലാണ്. ഒരുപാട് കാലം കഴിഞ്ഞാണ് വ്യത്യസ്തമായ വേഷങ്ങൾ കിട്ടി തുടങ്ങിയത്. ലിറ്റിൽ ഹാർട്ട്സിലെ വേഷം ഒരുപാട് സംതൃപ്തി തന്നു.  

റേച്ചൽ മുതൽ മണിരത്നം സിനിമ വരെ 

എബ്രിഡ് ഷൈൻ അവതരിപ്പിച്ച് അനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' എന്ന സിനിമയിൽ ഗംഭീരമായ ഒരു വേഷം ചെയ്തിട്ടുണ്ട്. അതൊരു സീരിയസ് കഥാപാത്രമാണ്. അതു നന്നായി വരുമെന്നാണ് എന്റെ പ്രതീക്ഷ. മാത്യു നായകനായ ലൗലി, ഉടുമ്പൻ ചോല ടൈംസ്, വിജയ ദേവരകൊണ്ടയോടൊപ്പം ഒരു തെലുങ്ക് സിനിമ, മണിരത്നം സാറിന്റെ ഒരു തമിഴ് സിനിമ, ഇതൊക്കെയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ തിരക്ക് കാരണം മാറ്റി വച്ചിരിക്കുകയാണ് അതും ചെയ്യണം.

English Summary:

Actor Baburaj speaks about his 31 year long career in cinema and his latest release Little Hearts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com