ADVERTISEMENT

‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ മൈക്കിൾ എന്ന വില്ലൻ കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശങ്കർ ഇന്ദുചൂഡൻ.  മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് കഥാപത്രമായ ഇന്ദുചൂഡന്റെ പേരുള്ള താരത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ‘നേര്’ കണ്ടു തന്നെ ശപിച്ചവരാരും ഇപ്പോഴും തന്നെ മറന്നിട്ടില്ല എന്നാണ് ശങ്കർ ഇന്ദുചൂഡൻ പറയുന്നത്.  അടുത്തിടെ ഡിസ്‌നി ഹോട്ടസ്റ്ററിൽ പുറത്തിറങ്ങിയ ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ എന്ന വെബ് സീരീസിൽ ഷിബു എന്ന കഥാപാത്രമായി വീണ്ടും മലയാളികളുടെ കയ്യടി നേടുകയാണ് താരം.  കനി കുസൃതി, സുരാജ് വെഞ്ഞാറമൂട്, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയ മികവുറ്റ താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ശങ്കർ.  വെബ് സീരീസ് കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ടെന്നും മൈക്കിളിനെ വെറുത്തവർ ഷിബുവിനെ സ്നേഹിച്ചു തുടങ്ങിയെന്നും ശങ്കർ ശങ്കർ ഇന്ദുചൂഡൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു...

മൈക്കിളിനോടുള്ള വെറുപ്പ് മാറും, ഷിബുവിനെ സ്നേഹിച്ചു തുടങ്ങും  

നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരീസിൽ ‘തങ്കം’ എന്ന എപ്പിസോഡിലാണ് ഞാൻ എത്തുന്നത്. വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. സീരീസിന്റെ മേന്മ എന്താണെന്ന് വച്ചാൽ എല്ലാവരും വീട്ടിലിരുന്നു സീരീസ് കാണുകയും ഓരോരുത്തരുടെയും പ്രകടനം കൂടുതൽ നന്നായി നിരീക്ഷിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്യും എന്നതാണ്. നേര് എന്ന സിനിമയിലെ മൈക്കിൾ എന്ന കഥാപാത്രത്തെ അപേക്ഷിച്ച് ഓപ്പോസിറ്റ് ആയ കഥാപാത്രമാണ് ഷിബു. ഇപ്പോഴും ആളുകൾക്ക് മൈക്കിളിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്. മൈക്കിൾ ആയി എന്നെ കാണുമ്പോൾ എന്തോ ഒരു വെറുപ്പ് ആൾക്കാർക്കു തോന്നുന്നുണ്ട്. ഷിബു ഒരു നല്ലവനായ കഥാപാത്രമാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന, നല്ലതു മാത്രം ആഗ്രഹിക്കുന്ന ഒരാൾ.  മൈക്കിളിനെ ഒന്ന് പൊട്ടിക്കാൻ കാത്തിരിക്കുന്നവർ ഇപ്പോഴുമുണ്ട്, അവരെല്ലാം ഷിബുവിനെ സ്നേഹിച്ചു തുടങ്ങും എന്നു കരുതുന്നു.  

shankar-indhuchoodan

നാഗേന്ദ്രൻസ് ഹണിമൂൺസിനു ശേഷം നേര് 

‘നേര്’ സിനിമ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ആണ് നാഗേന്ദ്രൻസ് ഹണിമൂൺസ് ഷൂട്ട് ചെയ്തത്. ഇപ്പോഴാണ് സീരീസ് റിലീസ് ആയത് എന്നെ ഉള്ളൂ. സീരീസ് കഴിഞ്ഞിട്ടാണ് നേരിൽ ജോയിൻ ചെയ്തത്. സംവിധായകൻ നിതിൻ ചേട്ടനെ നേരത്തെ പരിചയമുണ്ട്.  അദ്ദേഹം വിളിച്ചിട്ട്, ‘‘എടാ ഇങ്ങനെ ഒരു സീരീസ് ചെയ്യുന്നുണ്ട് നീ ഒരു ചെറിയ കഥാപാത്രം ചെയ്യണം’’ എന്ന് പറഞ്ഞു. അങ്ങനെയാണ് നാഗേന്ദ്രന്റെ ഹണിമൂണിലേക്ക് എത്തിയത്. നേരിന് ശേഷം ഇറങ്ങിയതുകൊണ്ടു കൂടുതൽ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. ആലപ്പുഴ ഒക്കെ ഉള്ള ആളുകൾ എന്നെ വിളിക്കുന്നുണ്ട്. പഴയ ആൾക്കാരൊക്കെ അന്നത്തെ കാലത്തെ ആളുകൾ ഇങ്ങനെയായിരുന്നു എന്ന് പറയുമ്പോൾ നമ്മൾ ചെയ്ത കഥാപാത്രം വിജയിച്ചു എന്നാണ് തോന്നുന്നത്.  70കളിൽ നടക്കുന്ന കഥയാണ്. ആദ്യമായിട്ടാണ് ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത്.  

shankar-indhuchoodan-suraj

കനി കുസൃതി എന്ന തനി തങ്കം 

വളരെ അഭിനയപരിചയം ഉള്ള ഗംഭീര താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആലപ്പുഴയിലേക്ക് കനി കുസൃതി ചേച്ചിയോടൊപ്പമാണ് യാത്ര ചെയ്തത്.  ചേച്ചിക്ക് കാനിൽ പുരസ്‌കാരം കിട്ടിയ സിനിമയുടെ ഓഡിഷന് ഞാൻ പോയിട്ടുണ്ട്. പോകുന്ന വഴി ഞങ്ങൾ നല്ല കമ്പനി ആയി.  നല്ലൊരു തീയറ്റർ ആര്‍ടിസ്റ്റാണ് ചേച്ചി, ചേച്ചിയുടെ ഇതുവരെയുള്ള അനുഭവവും തിയറ്റർ അനുഭവവുമൊക്കെ പറഞ്ഞ് ഒരുപാടു സംസാരിച്ചാണ് ഞങ്ങൾ പോയത്. ഗംഭീര താരമാണ് കനി ചേച്ചി. പണ്ടുകാലത്ത് നാട്ടിൻപുറത്ത് കാണുന്ന സ്ത്രീകളുടെ രൂപവും ഭാവവും സംസാരരീതിയും നാണവും എല്ലാം കനി ചേച്ചി ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു. തങ്കം എങ്ങനെയായിരിക്കും അഭിനയിക്കുക എന്ന് നോക്കി നിന്ന ഞങ്ങൾക്ക് മുന്നിൽ കനി തനിത്തങ്കമായി മാറി. നമ്മുടെ തങ്കം എല്ലാവരുടെയും പ്രിയപ്പെട്ട  തങ്കമായി.  ഡയലോഗ് ഒക്കെ പറയുന്ന രീതിയും പെരുമാറ്റവും ചിരിയും നാണവും എല്ലാം കനി വളരെ മനോഹരമായി ചെയ്തു.

shankar-indhuchoodan-kani

നാഗേന്ദ്രന്റെ ഹണിമൂൺ കൊഴുപ്പിച്ച താരങ്ങൾ 

നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ സെറ്റിൽ വച്ച് സുരാജ് ചേട്ടൻ എന്നെ കണ്ടപ്പോ പറഞ്ഞത് "എടേ ഇത്രയും സുന്ദരനായ നിന്റെ മുഖത്ത് എന്തരെടേ ഇവര് കാണിച്ചു വച്ചേക്കുന്നേ?" എന്നാണ്.  ഭയങ്കര രസമാണ് ചേട്ടനോട് സംസാരിക്കാൻ.  ആ ലൊക്കേഷനിൽ വച്ചാണ് എനിക്ക് 'നേരി'ന് വേണ്ടി വിളി വന്നത്.  ചേട്ടൻ പറഞ്ഞു എടാ നിനക്ക് നല്ല കഴിവുണ്ട് നല്ല ഒരു സംവിധായകന്റെ കയ്യിൽ നിന്നെ കിട്ടിയാൽ നിനക്ക് ഭാഗ്യമായിരിക്കും. സുരാജ് ചേട്ടനോടൊപ്പം അഭിനയിച്ചത് എനിക്ക് രാശിയാണ്, അതിനു ശേഷം എനിക്ക് നേരിൽ നല്ല കഥാപാത്രം കിട്ടി എല്ലാവരിൽ നിന്നും നല്ല അഭിപ്രായവും കേൾക്കാൻ കഴിഞ്ഞു. 

shankar-indhuchoodan-kani2

സീരീസ് കഴിഞ്ഞ് കനി ചേച്ചി നേരെ കാനിലേക്കാണ് പോയത്. പിന്നെ എടുത്തു പറയേണ്ടത് പ്രശാന്ത് അലക്‌സാണ്ടർ എന്ന താരത്തെക്കുറിച്ചാണ്. സോമൻ എന്ന കഥാപാത്രം അദ്ദേഹം അസാധ്യമായി ചെയ്തു. സീരീസ് കണ്ടപ്പോൾ അതിൽ അഭിനയിച്ച എല്ലാവരുടെയും അഭിനയം വളരെ നന്നായിരുന്നു എന്നാണ് തോന്നിയത്. ഗ്രേസ് ആന്റണിയുടെ കഥാപാത്രത്തെപ്പറ്റിയും പറയാതിരിക്കാൻ കഴിയില്ല. അഭിനന്ദനീയമായ രീതിയിലാണ് ഗ്രേസ് ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.  

എഴുപതുകളിലെ ചെറുപ്പക്കാരനാക്കിയത് റോണക്സ് 

റോണക്സ് ചേട്ടൻ ആണ് മേക്കപ്പ് ചെയ്ത് പഴയകാല നാട്ടിൻപുറത്തെ ചെറുപ്പക്കാരനാക്കി മാറ്റിയത്.  അദ്ദേഹം ഞങ്ങളെ ആ ഒരു പഴയ കാലത്ത് തല്ലിപ്പൊളിയായി നടക്കുന്ന പയ്യന്മാരുടെ  ലുക്കിൽ ആക്കി.  മറ്റൊരു സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചിട്ടുണ്ടായിരുന്നു. പഴുതാര മീശയും മുടിയും ഒക്കെ  സ്റ്റൈൽ ചെയ്തു.നിസാർ ഇക്കയാണ് വസ്ത്രങ്ങൾ ചെയ്തത്. എല്ലാം കൂടി വളരെ നല്ല ഒരു അനുഭവം ആയിരുന്നു നാഗേന്ദ്രന്റെ ഹണിമൂൺ.

English Summary:

Chat with Sankar Induchoodan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com