ADVERTISEMENT

തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം റീ റിലീസ്! അതും ആ ചിത്രം തിയറ്ററുകളിൽ കണ്ടിട്ടില്ലാത്ത പുതുതലമുറ പ്രേക്ഷകരിൽ നിന്നുയർന്ന ആവശ്യത്തെത്തുടർന്ന്. വിജയചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്യുന്നതും ഡിജിറ്റലിലേക്കു റീമാസ്റ്റർ ചെയ്തു വീണ്ടുമെത്തിക്കുന്നതുമൊന്നും സിനിമാലോകത്ത് അപൂർവതയല്ല. എന്നാൽ പരാജയപ്പെട്ട ഒരു ചിത്രം ഇത്തരത്തിൽ തിയറ്ററിലേക്കു വീണ്ടുമെത്തുന്നതു ആദ്യമായാണ്. കാലം തെറ്റി പുറത്തിറങ്ങിയ ചിത്രമെന്ന വിശേഷണത്തോടെ പുതിയകാലം ചർച്ച ചെയ്ത ‘ദേവദൂതൻ’ എന്ന മോഹൻലാൽ ചിത്രം രണ്ടാംവരവിൽ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണു സംവിധായകൻ സിബി മലയിൽ. 

‘ 24 വർഷം മുൻപ് ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇന്നും ഓർമയിലുണ്ട്. വലിയ പ്രതീക്ഷകളായിരുന്നു ചിത്രത്തെപ്പറ്റി. എന്നാൽ, ഹൃദയം തകർന്നാണ് അന്നു തിയറ്ററിൽ നിന്നു മടങ്ങിയത്. അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകൾ. ഒരു വർഷത്തോളം സിനിമയിൽ നിന്നു വിട്ടു നിൽക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്നേഹസമ്മർദത്തെ തുടർന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്. എന്നാൽ, ഇന്ന് അതേ ചിത്രം ആദ്യ ദിനത്തിൽ തിയറ്ററുകൾ ഹൗസ്ഫുൾ ആക്കി. ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് മുഴുവൻ വിറ്റുതീരുന്നതിനും സാക്ഷിയായി. ഒട്ടേറെപ്പേർ വിളിച്ചു നല്ല അഭിപ്രായം പറയുന്നു. ചിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. കാലത്തിന്റെ ചില നിയോഗങ്ങൾ നമ്മെ വിസ്മയിപ്പിക്കും.’ 

ദേവദൂതനെപ്പറ്റിയുള്ള ഓർമകൾ? 

രണ്ടായിരത്തിലാണു ദേവദൂതൻ പുറത്തിറങ്ങിയതെങ്കിലും കഥയുടെ രൂപം 1982ൽ ആദ്യമായി ഒരു ചിത്രം ചെയ്യണം എന്ന മോഹം ഉദിച്ചപ്പോൾ മുതൽ എന്റെ മനസ്സിലുണ്ടായിരുന്നു. അന്നത്തെ കഥയിൽ നിന്നു വലിയ മാറ്റം മോഹൻലാലിനെ നായകനാക്കി ചെയ്ത സിനിമയ്ക്കുണ്ടായിട്ടുണ്ട്. 1982ൽ കഥയിലെ നായകൻ ഏഴു വയസ്സുള്ള ഒരു കുട്ടിയായിരുന്നു. കൊല്ലപ്പെട്ട ആളുടെ ആത്മാവ് കുട്ടിയിലൂടെ ഇടപെടുകയും കൊലപാതകം കണ്ടുപിടിക്കുകയും ചെയ്യുന്നതായിരുന്നു കഥ. പിന്നീട് ഇതു ക്യാംപസ് പശ്ചാത്തലത്തിലേക്കു മാറ്റി ആലോചിച്ചു. മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചതോടെ കഥ വീണ്ടും മാറ്റി. ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായി വന്ന വലിയ മാറ്റങ്ങൾക്കു ശേഷമാണ് ദേവദൂതൻ തിയറ്ററുകളിലെത്തിയത്. 

ദേവദൂതൻ സിനിമയുടെ ഫോര്‍ കെ പതിപ്പിന്റെ പണിപ്പുരയിൽ സിബി മലയിൽ
ദേവദൂതൻ സിനിമയുടെ ഫോര്‍ കെ പതിപ്പിന്റെ പണിപ്പുരയിൽ സിബി മലയിൽ

അന്നത്തെ പരാജയത്തെ എങ്ങനെ വിലയിരുത്തുന്നു? 

മലയാളികൾക്കു പരിചിതമായ കഥയോ കഥാപശ്ചാത്തലമോ ആയിരുന്നില്ല ദേവദൂതന്റേത്. ഞാൻ ആദ്യം മനസ്സിൽക്കണ്ട ചിത്രം ആയിരുന്നില്ല ഒടുവിൽ തിയറ്ററിൽ എത്തിയതും. മോഹൻലാൽ അന്നു നരസിംഹം ഒക്കെ ചെയ്തു സൂപ്പർതാര പരിവേഷത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ്. ദേവദൂതനിലെ നായക കഥാപാത്രമാകട്ടെ അതിനു നേരെ വിപരീതവും. കഥാപാത്രത്തിന്റെ ഹീറോയിസത്തിനായിരുന്നു അന്നു പ്രേക്ഷകർ കൂടുതൽ. ആ താൽപര്യത്തെ ഒട്ടും തൃപ്തിപ്പെടുത്തുന്ന കഥയോ കഥാപാത്രമോ ആയിരുന്നില്ല ദേവദൂതന്റേത്. ഇതു തന്നെയായിരുന്നു പരാജയത്തിന്റെ പ്രധാന കാരണവും. 

പുതിയ ദേവദൂതൻ ? 

ഡിജിറ്റലി റീ മാസ്റ്റേർഡ് റീ എഡിറ്റഡ് 4കെ ഡോൾബി അറ്റ്മോസ് വേർഷൻ ദേവദൂതനാണു തിയറ്ററുകളിലുള്ളത്. ചിത്രത്തിൽ മുഴച്ചു നിന്നിരുന്ന ഒട്ടേറെ സീനുകൾ നീക്കിയിട്ടുണ്ട്. ഇതിലേറെയും നായകന്റെ അന്നത്തെ താരപരിവേഷത്തിന്റെ ഭാഗമായി ചേർക്കേണ്ടി വന്നതാണ്. നിർമാതാവ് സിയാദ് കോക്കർ തന്നെയാണു ചിത്രം വീണ്ടും ഇറക്കണം എന്ന ആശയം പങ്കുവച്ചതും ജോലികൾ തുടങ്ങിയതും. റീ എഡിറ്റിങ് പൂർണമായും എന്റെ മേൽനോട്ടത്തിലായിരുന്നു. 

sibi-malayil-vidyasaga

പുതുതലമുറയുടെ ആഗ്രഹം

അന്നു ചിത്രം പരാജയപ്പെട്ടെങ്കിലും മറ്റേതെങ്കിലും ഭാഷയിൽ ആദ്യം മനസ്സിൽക്കണ്ട രീതിയിൽ ചിത്രം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാൽ, അതിന് അവസരം ഉണ്ടായില്ല. പിന്നീടു കോവിഡ് കാലത്താണു ചിത്രത്തെപ്പറ്റി സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വലിയ ചർച്ചകളുണ്ടായത്. രണ്ടായിരത്തിൽ ജനിച്ചിട്ടില്ലാത്ത, അന്നു തിയറ്ററിൽ ഈ ചിത്രം കണ്ടിട്ടില്ലാത്ത ചെറുപ്പക്കാർ യു ട്യൂബിലും മറ്റും ചിത്രം കണ്ടു ചർച്ച നടത്തുന്നത് അതിശയിപ്പിച്ചു. ഈ സിനിമ സംഭവിക്കേണ്ടിയിരുന്നത് ഇപ്പോഴാണെന്നു തോന്നുന്നു. അല്ലെങ്കിൽ സിനിമ ആസ്വദിക്കാനുള്ള പ്രേക്ഷകർ ഇപ്പോഴാണു സജ്ജരായത് എന്നു തോന്നുന്നു. 

വീണ്ടും സിനിമയിൽ സജീവമാകുമോ? 

ഈ തിരിച്ചു വരവു സ്വീകരിക്കപ്പെടുമ്പോൾ ചിന്തകളും കാഴ്ചപ്പാടുകളും ശരിയായിരുന്നു എന്നു തെളിയുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെ വീണ്ടും സിനിമകൾ ചെയ്യാനുള്ള ഊർജം കൂടിയാണ് അതു നൽകുന്നത്. 

English Summary:

From Failure to Phenomenon: The Remarkable Comeback of Director Sibi Malayil's 'Devadoothan' fil starring Mohanlal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com