ADVERTISEMENT

അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ ചൂഴ്ന്നു നിൽക്കുന്ന രഹസ്യത്തെ അനാവരണം ചെയ്യുന്ന അതിഗംഭീര സിനിമയാണ് ബാഹുൽ രമേഷിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം. സിനിമയിൽ ഒരു കഥാപാത്രം പോലെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് കഥ നടക്കുന്ന വീടും അതിനു ചുറ്റുമുള്ള കാടും. ആ വീടിനെ പൊതിഞ്ഞു നിൽക്കുന്ന പച്ചപ്പു പോലെ അവിടെ ജീവിക്കുന്നവർക്കുമുണ്ട് ചില രഹസ്യങ്ങൾ. മലയാള സിനിമാപ്രേക്ഷകർക്കു സുപരിചിതമായ ഒളപ്പമണ്ണ മനയാണ് കിഷ്കിന്ധാ കാണ്ഡത്തിന് കഥാപരിസരം ഒരുക്കിയത്. ഭ്രമയുഗത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ച അതേ ഇടത്താണ് കിഷ്കിന്ധാ കാണ്ഡത്തിലെ ഭാഗങ്ങളും ഷൂട്ട് ചെയ്തത്. എന്നാൽ, പ്രേക്ഷകർക്ക് പെട്ടെന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത വിധമൊരു മേക്കോവർ ഒളപ്പമണ്ണ മനയ്ക്ക് നൽകിയാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ അണിയറപ്രവർത്തകർ ആ ചിത്രം ചിത്രീകരിച്ചത്. അതിന് ചുക്കാൻ പിടിച്ചത് കലാസംവിധായകൻ സജീഷ് താമരശേരിയാണ്. ഒടിയനിലും തന്മാത്രയിലും തുടങ്ങി ഒട്ടനേകം സിനിമകളിൽ കഥാപാത്രമായുള്ള ഒളപ്പമണ്ണ മന കിഷ്കിന്ധാ കാണ്ഡത്തിനു വേണ്ടി മാറ്റിയെടുത്തതെങ്ങനെയെന്ന് വിവരിക്കുകയാണ് കലാസംവിധായകൻ സജീഷ് താമരശേരി.  

മനയെ വീട് ആക്കിയപ്പോൾ

കിഷ്കിന്ധാ കാണ്ഡത്തിന് അനുയോജ്യമായ വീട് ആദ്യം നോക്കി വച്ചത് കാസർകോഡ് ആയിരുന്നു. അവസാന നിമിഷം വരെ അതു വച്ചാണ് പ്ലാൻ ചെയ്തത്. പക്ഷേ, അവിടെ ചില പെർമിഷൻ പ്രശ്നങ്ങൾ വന്നപ്പോൾ അടുത്ത ഓപ്ഷൻ ഒളപ്പമണ്ണ മന ആയി. അവിടെയുള്ള നവോദയം മനയിലാണ് സിനിമ ചിത്രീകരിച്ചത്. മലയാളികൾക്ക് നല്ല പരിചയമുള്ള ലൊക്കേഷനാണ് ഒളപ്പമണ്ണ മന. ഒരുപാട് സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈയടുത്ത് ഭ്രമയുഗം ഷൂട്ട് ചെയ്തതും അവിടെയാണ്. അതു തന്നെയായിരുന്നു ഞങ്ങൾ നേരിട്ട വെല്ലുവിളി.

ഒരു മന ആയി ആ പരിസരം തോന്നിച്ചാൽ സിനിമ പൊളിയും. ആ മനയെ ഒരു വീടാക്കി മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സംവിധായകൻ ദിൻജിത്തേട്ടനും തിരക്കഥയും ക്യാമറയും ചെയ്ത ബാഹുലിനും കാര്യങ്ങളിൽ കൃത്യത ഉണ്ടായിരുന്നു. അപ്പുപ്പിള്ളയുടെ വീട് എങ്ങനെയാകണമെന്നും അവിടെ എന്തൊക്കെ ഉണ്ടാകണമെന്നും അവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതു ഞങ്ങളുടെ പണികൾ എളുപ്പമാക്കി. 18 ദിവസം കൊണ്ടാണ് സെറ്റ് വർക്ക് പൂർത്തിയാക്കിയത്. 

ആരും പറയും, എന്തൊരു ചെയ്ഞ്ച്!

ആ വീടിന്റെ ഓരോ ഭാഗത്തും സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. ഇപ്പോൾ ആ വീട്ടിൽ ചെന്നു നോക്കിയാൽ, സിനിമയിൽ നിങ്ങൾ കണ്ട പലതും കാണാൻ കഴിയില്ല. മനയുടെ ഫീൽ ഉണ്ടാവാതിരിക്കാൻ ചുവരുകൾ കവർ ചെയ്ത് സിനിമയ്ക്ക് ആവശ്യമായ രീതിയിൽ സെറ്റിട്ടു. അവിടെ ഉണ്ടായിരുന്നത് വുഡൻ പാറ്റേണിലുള്ള ഭിത്തികളാണ്. അതു മൊത്തം കവർ ചെയ്ത് സാധാരണ പെയിന്റ് അടിച്ച വീടിന്റെ ഭിത്തി പോലെയാക്കി. ആ വീടിന്റെ ഒരു ഭിത്തി പോലും സിനിമയിൽ കാണിച്ചിട്ടില്ല.

അതുകൊണ്ടാണ്, പ്രേക്ഷകർക്ക് അതു മനയായി തോന്നാതിരുന്നത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾ പോലും എങ്ങനെയാകണമെന്നത് സംബന്ധിച്ച് ദിൻജിത്തേട്ടനും ബാഹുലിനും കൃത്യമായ ധാരണയുണ്ടായിരുന്നു. അതിനുള്ള റഫറൻസ് അവർ തന്നിരുന്നു. ചുവരുകൾ പ്രത്യേകം നിർമിച്ച് ആ വീടിനെ റിസ്ട്രക്ചർ ചെയ്തെടുത്തു. ചുവരുകൾ മാത്രമല്ല, ചില ജനാലകൾ, കോണിപ്പടി, അരമതിൽ അങ്ങനെ സിനിമയ്ക്ക് ആവശ്യമായത് ചെയ്തെടുത്തു. ഫ്രെയിമിന് ആവശ്യമില്ലാത്തതെല്ലാം ഹൈഡ് ചെയ്തു. 

set-brayamyugam

നടുമുറ്റത്തിന് നൽകിയ മേക്കോവർ

മനയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ നവനീതും കുടുംബവും താമസിക്കുന്നത് അതിനടുത്താണ്. നവനീതേട്ടന്റെ ഭാര്യ ഒരു ചിത്രകാരിയാണ്. അവർ വരയ്ക്കാനിരിക്കുന്ന ഒരു ഇടമുണ്ട്. ആ ‌മുറിയിലാണ് അവരുടെ അനുവാദത്തോടെ സിനിമയിലെ അടുക്കള സെറ്റിട്ടത്. കുട്ടേട്ടൻ ചെയ്ത അപ്പുപ്പിള്ള എന്ന കഥാപാത്രം സ്റ്റെപ്പിറങ്ങി ഡൈനിങ് ഏരിയയിലേക്ക് വരുന്ന ഒരു സീക്വൻസ് ഉണ്ട്. അതു മൊത്തം ആ മനയുടെ നടുമുറ്റത്തിന്റെ ഒരു ഭാഗത്ത് സെറ്റിട്ടതാണ്. ചില്ലിട്ട ജനാലകളും ബാംബൂ കർട്ടനുകളും മറ്റും കൊടുത്ത് ബാക്കി ഭാഗം കവർ ചെയ്തു മറച്ചു. ആ ഭാഗം സത്യത്തിൽ ആ വീട്ടുകാർ വിറക് ഇടാനും മറ്റുമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു. ആകെ ചിതൽ പിടിച്ചു കിടക്കുന്ന സ്ഥലമായിരുന്നു അത്. അവിടെയാണ് വൃത്തിയാക്കി സെറ്റിട്ടത്. 

odiyan

കോഴിക്കോടു നിന്ന് സിനിമയിലേക്ക്

കോഴിക്കോട് താമരശേരിയാണ് സ്വദേശം. ഏഴിൽ പഠിക്കുമ്പോൾ മുതൽ സി‌നിമയാണ് മനസിൽ. കൃഷ്ണൻകുട്ടി എന്ന ആർട് ഡയറക്ടറുടെ വിലാസം ഫിലിം മാസികയിൽ നിന്നു വെട്ടി സൂക്ഷിച്ചിരുന്നു. അടിസ്ഥാനപരമായി ഞാനൊരു ആർടിസ്റ്റാണ്. വരയ്ക്കും. ഒരു പരസ്യചിത്രത്തിൽ സ്വന്തമായി അർട് ചെയ്താണ് ഈ മേഖലയിൽ തുടങ്ങുന്നത്. മുപ്പതോളം പരസ്യചിത്രങ്ങൾ ചെയ്തു. പതിയെ സിനിമയിലേക്കെത്തി. യക്ഷിയും ഞാനും എന്ന സിനിമയിലാണ് ആദ്യം സഹായി ആയി പ്രവർത്തിച്ചത്. എന്റെ ആദ്യ സ്വതന്ത്ര സിനിമ ശലമോൻ ആയിരുന്നു. അത് ഇതുവരെയും റിലീസ് ആയിട്ടില്ല. അതു ചെയ്യുമ്പോഴാണ് വിഷ്ണു ഉണ്ണികൃഷ്ണനെ പരിചയപ്പെടുന്നത്. അങ്ങനെ വെടിക്കെട്ട് എന്ന അദ്ദേഹത്തിന്റെ സിനിമയിൽ അവസരം ലഭിച്ചു. സ്വതന്ത്ര കലാസംവിധായകൻ ആയിട്ട് വെറും മൂന്നു വർഷമെ ആയിട്ടുള്ളൂ. സാലു കെ.ജോർജിന്റെ കൂടെയായിരുന്നു ആദ്യം. അവസാനം വർക്ക് ചെയ്തത് ത്യാഗു തവനൂരിന് ഒപ്പമായിരുന്നു. കക്ഷി അമ്മിണിപ്പിള്ള അദ്ദേഹമാണ് ചെയ്തത്. ഞാൻ‌ അതിൽ സഹായി ആയിരുന്നു. അങ്ങനെയാണ് ബാഹുലിനെയും ദിൻജിത്തേട്ടനെയുമൊക്കെ പരിചയപ്പെടുന്നത്.

thanmatra

തിരിച്ചറിയപ്പെടുന്നതിൽ സന്തോഷം  

ഈ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഇതൊരു ഉഗ്രൻ പടം ആകുമെന്ന് തോന്നിയിരുന്നു. വളരെ ഗൗരവത്തോടെയാണ് ദിൻജിത്തേട്ടനും ബാഹുലും വിഷയത്തെ സമീപിച്ചതും ചിത്രീകരിച്ചതും. ആ ഗൗരവം സെറ്റിലും ഉണ്ടായിരുന്നു. സിനിമയിലെ ഏറെ വൈകാരികമായ ഒരു സീക്വൻസ് ചിത്രീകരിക്കുന്ന ദിവസങ്ങളിൽ ആസിഫ് ഇക്കാന്റെ മുഖത്ത് ആ വിങ്ങൽ നമുക്ക് കാണാൻ കഴിയുമായിരുന്നു. ആ ദിവസങ്ങളിൽ സെറ്റിൽ അനാവശ്യമായി ആരും സംസാരിക്കുന്നതു പോലുമുണ്ടായിരുന്നില്ല. ഒരു മരണവീട്ടിൽ കയറി ചെല്ലുമ്പോഴത്തെ അവസ്ഥയായിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയിൽ വർക്ക് ചെയ്യുമ്പോൾ നമുക്കും അവരുടെ പ്രത്യേക സ്നേഹം ലഭിക്കുകയാണ്. ധാരാളം പേർ വിളിച്ചു. എന്റെ നാലാമത്തെ സിനിമയാണ് ഇത്. എന്റെ പേര് സ്ക്രീനിൽ കണ്ടിട്ട് എനിക്കു വിളി വരുന്നത് ആദ്യമായിട്ടാണ്. ഇത്രയും കാലം സിനിമയിൽ ഉണ്ടായിട്ട് നമ്മൾ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ആളുകൾക്ക് കൃത്യമായി മനസിലായത് ഈ സിനിമയിലൂടെയാണ്. ഈ തിരച്ചറിയപ്പെടലും എനിക്ക് അംഗീകാരമാണ്. 

English Summary:

Chat with art director Sajeesh Thamarassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com