ADVERTISEMENT

സംവിധായകനെ മാറ്റണം എന്നു നിർദ്ദേശിക്കപ്പെട്ട സിനിമ, ക്ലൈമാക്സ് പൊളിച്ചെഴുതണം എന്ന് ആവശ്യപ്പെട്ട സിനിമ, തുടക്കത്തിൽ നായകന് താൽപര്യം തോന്നാതിരുന്ന സിനിമ. ഈ വിശേഷണങ്ങളെല്ലാം ‘കിരീടത്തിന് സ്വന്തം.

 

ഊഴം

 

തനിയാവർത്തനം കണ്ട് ആവേശഭരിതനായി ബാലചന്ദ്രൻ ചുള്ളിക്കാട് സംവിധായകൻ സിബി മലയിലിനോടും തിരക്കഥാകൃത്ത് ലോഹിതദാസിനോടും വീണുപോയ ഒരു ഗുണ്ടയുടെ കഥ പറഞ്ഞു. അപ്പോൾ ലോഹി പറഞ്ഞു: എന്റെ കയ്യിലും ഒരു ഗുണ്ടയുടെ കഥയുണ്ട്. 

 

പിന്നീട് ചുള്ളിക്കാട് ഈ കഥ തിരികെ തരുമോ എന്നു ചോദിച്ചു. അപ്പോഴും ലോഹി പറഞ്ഞു. ആ കഥ എടുത്തോ, എന്റെ കഥ അതല്ല. ആ കഥയാണ് ഉൗഴം എന്ന സിനിമയായത് ആ സിനിമ ഇറങ്ങിയപ്പോൾ സിബിയും ലോഹിയും കണ്ട് കഥകൾക്കു തമ്മിൽ സാമ്യമില്ലെന്ന് ഉറപ്പു വരുത്തി.

 

മുരിങ്ങൂരിലെ ആശാരി

 

പരോളിലിറങ്ങുമ്പോൾ ഒരു കൊലപ്പുള്ളി മുടങ്ങാതെ ലോഹിയെ കാണാൻ എത്തുമായിരുന്നു. അയാളുടെ ജീവിത കഥ ലോഹിക്ക് അറിയാമായിരുന്നു. ആശാരിയായിരുന്നു അയാൾ. വൈകിട്ട് ജോലി കഴിഞ്ഞാൽ കള്ളുഷാപ്പിൽ കയറി അല്ലം അകത്താക്കും.ഒരു ദിവസം മറ്റൊരു മദ്യപനുമായി ഷാപ്പിൽ അടിയുണ്ടായി. അയാൾ  ആശാരിയെ കഠിനമായി മർദ്ദിച്ചു. പിടിച്ചു നിൽക്കാൻ ആകില്ലെന്ന് ഉറപ്പായതോടെ ആശാരി തന്റെ ഉളിയെടുത്ത് അയാളെ കുത്തി. അയാൾ പിടഞ്ഞു വീണ് മരിച്ചു. 

 

ഭയന്നു പോയ ആശാരിയെ കാണികൾ തോളിലേറ്റി. അപ്പോഴാണ് ആശാരി അറിയുന്നത് താൻ കൊന്നത് കുപ്രസിദ്ധ ഗുണ്ടയെ ആണെന്ന്. ശല്യക്കാരനായ ഗുണ്ടയുടെ സ്ഥാനത്ത് പുതിയ നായകനെ നാട്ടുകാർ പ്രതിഷ്ഠിച്ചു. പക്ഷേ അയാൾ ചോര കണ്ടാൽ തലചുറ്റുന്ന സാധാരണക്കാരനായിരുന്നു. കൊലക്കേസോടെ അയാളുടെ ജീവിതം ഛിന്നഭിന്നമായി. ഈ സംഭവം ലോഹി മാറ്റിയെഴുതിയപ്പോൾ സേതുമാധവൻ എന്ന കഥാപാത്രം ജനിച്ചു

 

മോഹൻലാൽ

 

ഇതിന്റെ കഥ മോഹൻലാലിനോട് പറയാൻ സിബിയും ലോഹിയും പല യാത്രകൾ നടത്തി. ഒന്നും ഫലം കണ്ടില്ല. താനാണോ തടസ്സം എന്ന് സിബി സംശയിച്ചു. എന്നാൽ താൻ പിന്മാറാമെന്നായി സിബി. ഒടുവിൽ മോഹൻലാൽ കഥ കേൾക്കാൾ ഇരുന്നു. സോഫയിൽ ചാരിക്കിടന്ന് കഥ കേട്ടു തുടങ്ങി. പിന്നെ താഴേക്ക് ഇറങ്ങിയിറങ്ങി വന്ന് സോഫയുടെ എഡ്ജിൽ ഇരുന്ന് സേതുമാധവൻ ആയി മാറി.

 

തിലകൻ

പാലക്കാടിനടുത്ത് ചിറ്റൂരിലാണ് ഷൂട്ടിങ്ങ് തീരുമാനിച്ചത്. തിലകനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: രണ്ട് പടങ്ങളിൽ ഒരേ സമയം അഭിനയിക്കുകയാണ്. വർണത്തിന് പകലും ചാണക്യന് രാത്രിയും നൽകിക്കഴിഞ്ഞു. മാത്രമല്ല അതു രണ്ടും തിരുവനന്തപുരത്താണ്. 

 

അതിനാൽ തന്നെ ഒഴിവാക്കിക്കോളൂ. തിലകനില്ലെങ്കിൽ ഈ സിനിമയില്ല എന്നായി സിബിയും ലോഹിയും. ഒടുവിൽ തിലകൻ ഉപാധിവച്ചു: രണ്ട് സിനിമകൾക്കിടയിലെ ഇടവേളയിൽ വന്ന് അഭിനയിക്കാം. എപ്പോഴാണ് ഗ്യാപ് വരുന്നതെന്ന് ഒരു മണിക്കൂർ മുമ്പേ പറയാനാകൂ. അവർ സമ്മതിച്ചു. തിലകൻ വന്നു.

 

കത്തി താഴെയിടടാ.... 

 

കിരീടത്തിൽ മോഹൻലാലിന്റെ അവസാന ഷൂട്ടിങ് ദിനമാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. ആര്യനാട് ചന്തയായിരുന്നു ലൊക്കേഷൻ. രാവിലെ മുതൽ ഫൈറ്റ് എടുത്തു. വൈകിട്ട് നാലിനെങ്കിലും തിലകൻ എത്തണം.തിലകൻ വർണത്തിന്റെ ലൊക്കേഷനിലും. അവിടെയും തിരക്കാണ്. അഞ്ച് മണി കഴിഞ്ഞു തിലകൻ എത്തുമ്പോൾ. ലൈറ്റ് പോകുന്നതിനാൽ തിരക്കിട്ട് എടുക്കുകയായിരുന്നുവെന്ന് സിബി. ഒടുവിൽ ലൈറ്റ് പോവുക തന്നെ ചെയ്തു. ആകാശം കറുത്തു “അതാണ് ഒടുവിലെ ഷോട്ട് ടോപ് ആംഗിളിൽ എടുത്തത്.”

 

കണ്ണീർപൂവിന്റെ കവിളിൽ തലോടി

 

ജോൺസൺ സംഗീതം നൽകുന്ന സിബിയുടെ ആദ്യ ചിത്രമാണ് ' കിരീടം’. രണ്ട് പാട്ട് ഉണ്ടായിരുന്നു ഇതിൽ. ഒരു പ്രണയഗാനവും പിന്നെ കണ്ണീർ പൂവും. പ്രണയഗാനത്തിന് ജോൺസണിട്ട ആദ്യ ഈണം കേട്ടപ്പോൾ ലോഹി പറഞ്ഞു. താളം താഴ്ത്തിക്കേ. അപ്പോൾ ഈണം സ്‌ലോയായി. “ഇതു നമുക്ക് അടുത്ത പാട്ടിന് ഉപയോഗിക്കാം.” അങ്ങനെ ആ ഈണത്തിന് അനുസരിച്ച് കൈതപ്രം വരികൾ എഴുതിയപ്പോൾ കണ്ണീർ പൂവു വിടർന്നു. അപ്പോൾ ആ പ്രണയഗാനം? കുറെ ഷൂട്ട് ചെയ്തിട്ട് ആ ഗാനം ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com