ADVERTISEMENT

സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്ക കാസ്റ്റിങ് കൊണ്ടും വിസ്മയിപ്പിച്ച സിനിമയാണ്. ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും മാറിമാറി വരുന്ന വക്കീലും ജഡ്ജിയും എല്ലാം അക്കൂട്ടത്തിൽ മികച്ചു നിന്നു. അതിൽ പ്രേക്ഷകരെ കണ്ണ് നനയിച്ച രണ്ടുപേരാണ് ഐഷുമ്മയും അവരുടെ മകൻ സത്താറും.  ഐഷാ റാവുത്തർ ആയി ദേവി വർമ്മയും സത്താർ ആയി സുജിത് ശങ്കറും ആ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ഇപ്പോഴിതാ ഈ രണ്ട് താരങ്ങളുടെ അഭിനയവൈഭവം വെളിവാക്കുന്ന രംഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ. 

 

എപ്പോഴും വഴക്കടിക്കുന്ന ഉമ്മയുടെയും ഭാര്യയുടെയും ഇടയിൽ നിസ്സഹായനായി നിൽക്കുന്ന ഓട്ടോ ഡ്രൈവറാണ് സത്താർ. എന്നും പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഉമ്മയും ഭാര്യയുമായി എന്തെങ്കിലും കശപിശ ഉണ്ടായിരിക്കും. അൽപം പോലും വിട്ടുകൊടുക്കാത്ത ഉമ്മയും താനാണ് കുടുംബഭാരം മുഴുവൻ ചുമലിലേറ്റുന്നതെന്ന് ഭാവവുമായി നടക്കുന്ന ഭാര്യയും സത്താറിന്‍റെ ജീവിതത്തെ ദുസ്സഹമാക്കുന്നു. ഒടുവിൽ ഉമ്മയുടെ കയ്യബദ്ധം കൊണ്ട് സംഭവിച്ച പ്രശ്നവും  സത്താറിന്‍റെ ജീവിതത്തെ ആകെ കുഴച്ചു മറക്കുകയാണ്. ഉമ്മയുമായി കുറച്ചുദിവസം കോടതി കയറി ഇറങ്ങിയപ്പോൾ തന്നെ ഇനി ഇത് ഇവിടെ നടക്കില്ല എന്ന് ഭാര്യ പറഞ്ഞു കഴിഞ്ഞു. ഉമ്മയുടെ കേസ് നടത്താൻ കഴിയില്ലെന്ന് പറയുന്ന ഭാര്യക്ക് മുന്നിൽ സത്താർ പകച്ചു നിന്നു. പ്രായാധിക്യമുള്ള ഉമ്മയ്ക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നതിന്റെ ദുഃഖം സഹിക്കാനാവാതെ ഉമ്മയുടെ കാൽ തിരുമുന്ന രംഗമാണ് ഇത്. ഉമ്മയാണെങ്കിലോ മൗന വൃതത്തിലാണ്. മകന്റെ നിസ്സഹായ അവസ്ഥ ഉമ്മയ്ക്ക് മനസ്സിലാകുന്നുണ്ട്. കഠിന ഹൃദയരുടെ പോലും മനസ്സലിയിക്കുന്ന ഉമ്മയും മകനും ഒരുമിച്ചുള്ള വികാരനിർഭരമായ രംഗമാണ് ഇത്തവണ സൗദി വെള്ളക്കയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഐഷാ റാവുത്തർ ആയി ദേവി വർമ്മയും സത്താർ ആയി  സുജിത് ശങ്കറും നസിയായി ധന്യ അനന്യയും ഗംഭീരമാക്കിയ ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയാണ്.

 

‘ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘സൗദി വെള്ളക്ക’.  ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തിയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലയ്ക്കുകയാണ്. ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു.

 

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് അഭിനേതാക്കൾ. ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു. കഥ, തിരക്കഥ, സംവിധാനം: തരുൺ മൂർത്തി. ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ് -ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സംഗീതം: പാലീ ഫ്രാൻസിസ്.

 

ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം,  വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ., നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: മനു ആലുക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com