ADVERTISEMENT

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ ‌രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിച്ച ‘സേവ് ദ് ഡേറ്റ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ സുരേഷ് കാവുന്തഴത്തിന്റെയും സുമലത എസ്. നായരുടെയും വിവാഹക്കുറിയും പുറത്തുവന്നിരിക്കുന്നു. മെയ് 29 ന് പയ്യന്നൂര്‍ കോളജിലാണ് വിവാഹമെന്നാണ് കത്തില്‍ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിന്‍റെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. 

 

 

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റിൽ. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.‌ സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സും ചേർന്നാണ് നിർമാണം.

 

കാസര്‍കോട് സ്വദേശികളാണ് രാജേഷ് മാധവനും ചിത്ര നായരും. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിങ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു.  ‘ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലും രാജേഷ് കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കനകം കാമിനി കലഹം, മിന്നൽമുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്.

 

അതേ സമയം അടുത്തിടെ രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ വിവരങ്ങളും പുറത്ത് വിട്ടിരുന്നു. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്‍റെ പേര്. സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com