ADVERTISEMENT

മലയാളികളെ എന്നും ചിരിപ്പിച്ച സംവിധായകൻ സിദ്ദീഖിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഒരു അധ്യായമാണ് മകളുടെ രോഗാവസ്ഥ. മുമ്പ് അപൂർവം ചില അഭിമുഖങ്ങളിൽ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഈയടുത്ത് ചാലക്കുടിയിലുള്ള ഒരു ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്കു ശേഷം വലിയ മാറ്റങ്ങൾ മകളിലുണ്ടായതിന്റെ സന്തോഷം സിദ്ദീഖ് തുറന്നു പറയുന്ന വിഡിയോ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം പങ്കു വച്ചിരിക്കുകയാണ് സാൻവിവോ ക്ലിനിക് അധികൃതർ. ഭിന്നശേഷിയുള്ള കുട്ടി ‘പ്രശ്നമാണ്’ എന്നു പറഞ്ഞവർക്കു മുമ്പിൽ, ‘‘ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ, അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും’’ എന്നു പറയുന്ന വാത്സല്യനിധിയായ അച്ഛനെയാണ് വിഡിയോയിൽ പ്രേക്ഷകർക്ക് കാണാനാകുക.

സിദ്ദീഖിന്റെ വാക്കുകൾ ഇങ്ങനെ: ‘‘എന്റെ മകൾ ജനിച്ച സമയത്ത് ഒരു ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാരണം, ഗർഭത്തിൽ ആറു മാസം കഴിയുന്നതിനു മുമ്പാണ് അവൾ ജനിക്കുന്നത്. അറുന്നൂറു ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാടു പേർ പറഞ്ഞു, ഈ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാകും. ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും. അതുകൊണ്ട്, ആ ഓപ്പറേഷൻ വേണ്ട. ആ കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാം. ഞാൻ സമ്മതിച്ചില്ല. ഞാൻ പറഞ്ഞു, അവൾക്കു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ! അങ്ങനെയാണ് എനിക്ക് അവളെ കിട്ടിയത്.

ഒരുപാട് ആശുപത്രികളിൽ ഞങ്ങൾ അവളെയും കൊണ്ടുപോയി. വിദേശത്തു പോയിട്ടില്ലെന്നു മാത്രം. ബോംബെയിലെ ആശുപത്രിയിൽ പോയി സ്റ്റെം സെൽ തെറാപ്പിയെന്ന ചെലവേറിയ ചികിത്സ ചെയ്തു. ജനിച്ചതു മുതൽ ഒരുപാടു വേദന എന്റെ മകൾ സഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനും ഭാര്യയും വിഷമിക്കും. പക്ഷേ, അവൾ നടക്കണമെന്നും സാധാരണ കുട്ടികളെപ്പോലെ കാണണമെന്നും ഉള്ളതുകൊണ്ടാണ് ഇതിങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾ സമാധാനിക്കും.

director-siddique-wedding-special

ഇത്തരം കുട്ടികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം ചിന്തിച്ചു പോകും, നമുക്കു ശേഷം ഇവർക്ക് എന്താകും? അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെൻഷൻ. ആ ടെൻഷൻ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിൽ ആലോചിച്ചു കിടക്കും. എന്താകും? എന്റെ മകളെ ആരു നോക്കും? ഈയൊരു വേദനയാണ് എന്നെപ്പോലെയുള്ള മാതാപിതാക്കൾ നേരിടുന്നത്. പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം, ദൈവം ചില കുട്ടികളെ സൃഷ്ടിക്കും. ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികൾ! അവരാണ് ഇത്തരത്തിലുള്ള കുട്ടികൾ! എന്നിട്ട്, ഇവരെ ഏതു വീട്ടിലേക്കാണ് അയയ്ക്കേണ്ടത് എന്നു നോക്കും. ഏറ്റവും നല്ല രക്ഷകർത്താക്കളെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാരായ രക്ഷകർത്താക്കളാണ് നമ്മൾ! അവർ ജീവിച്ചിരിക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണെങ്കിൽ അവരെ നോക്കാൻ ദൈവമുണ്ടാകും. അല്ലെങ്കിൽ ആയിരം പേരുണ്ടാകും,’’–സിദ്ദീഖ് പറഞ്ഞു.

ക്ലിനിക്കിൽ വന്നതിനു ശേഷം മകളിലുണ്ടായ മാറ്റത്തെക്കുറിച്ചും സിദ്ദീഖ് പറയുന്നു. ‘‘മുമ്പ് അവൾ വലിയ വിഷാദത്തിലായിരുന്നു. എപ്പോഴും എന്തെങ്കിലും ആലോചിച്ചു കിടക്കും. ഇവിടെ വന്നതിനു ശേഷം വളരെ വ്യത്യാസം വന്നു. പ്രധാന കാര്യം അവൾ ഹാപ്പിയാണ് എന്നതാണ്. പിന്നെ നടക്കണം എന്നൊരു ആഗ്രഹം അവൾക്കുണ്ടോയെന്ന് ഞങ്ങൾക്കു പലപ്പോഴും സംശയം തോന്നിയിരുന്നു. കാരണം മടി. ക്ലിനിക്കിലെ കുട്ടികൾക്കൊപ്പം കൂടിയപ്പോൾ, അവരിൽ നിന്നൊക്കെ ഊർജ്ജം ഉൾക്കൊണ്ട്, എനിക്കും നടക്കണം എന്ന് അവൾ പറയാൻ തുടങ്ങി. അത് വലിയ പോസിറ്റീവ് ആണ്. അവൾ സ്വയം വിചാരിക്കാതെ എന്തു ചെയ്തിട്ടും കാര്യമില്ലല്ലോ. അവളിൽ അങ്ങനെയൊരു മനോഗതി ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് സാൻവിവോ ക്ലിനിക്കിലെ ഡോക്ടർ ചെയ്യുന്ന ഏറ്റവും വലിയ സേവനം.

അവളുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. ഉറക്കഗുളിക കൊടുത്തിട്ടായിരുന്നു ഞങ്ങൾ അവളെ ഉറക്കിയിരുന്നത്. ഇപ്പോൾ അതില്ലാതെ അവൾ സുഖമായി ഉറങ്ങുന്നുണ്ട്. രാവിലെ എണീറ്റാൽ നടക്കണമെന്നു പറയുന്നുണ്ട്. മുട്ടു നിവർന്നിട്ടുണ്ട്. അവളിൽ ഓരോ ദിവസവും വരുന്ന മാറ്റങ്ങൾ സന്തോഷത്തോടെയാണ് കാണുന്നത്," സിദ്ദീഖ് പറഞ്ഞു. സെറിബ്രൽ പാൾസി ബാധിതയാണ് സിദ്ദീഖിന്റെ മകൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com