ADVERTISEMENT

‘കണ്ണൂർ സ്ക്വാഡ്’ എന്ന സിനിമ യഥാർഥ സംഭവുമായി നീതി പുലർത്തിയെന്ന് കണ്ണൂർ പൊലീസ് സ്ക്വാഡിനെ നയിച്ചിരുന്ന ബേബി ജോർജ് . സിനിമയുടെ അണിയറ പ്രവർത്തകരും കണ്ണൂർ പൊലീസ് സ്ക്വാഡിലെ 9 പേരുടെ കുടുംബവും  ഒരുമിച്ച് സിനിമ കണ്ടു. ഒരോ പൊലീസുകാരുടെയും അനുഭവമാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് റോണി ഡേവിഡും മനോരമ ന്യൂസിനോട് പറഞ്ഞു. ഒരുപാടുപേരോടു റോണിയെക്കുറിച്ച് അന്വേഷിച്ചതിനു ശേഷമാണ് ഈ കഥ പറയാം എന്ന് തീരുമാനിച്ചതെന്ന് കണ്ണൂർ സ്ക്വാഡിലെ മേലുദ്യോഗസ്ഥനായിരുന്ന ബേബി പറയുന്നു.  ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രം ബേബി ജോർജിന്റെ പ്രചോദനം കൊണ്ട് എഴുതിയാണ്.

‘‘കണ്ണൂർ സ്ക്വാഡ് ജനങ്ങൾക്കും യഥാർഥ സംഭവത്തിൽ ഉൾപ്പെട്ടിരുന്ന പോലീസുകാർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു എന്നതാണ് ഏറെ സന്തോഷകരം. സിനിമ ജനങ്ങൾ ഏറ്റെടുക്കുമ്പോൾ വലിയ സന്തോഷമുണ്ട്. എഴുതുന്ന സമയത്ത് ബേബി സാറിനെയും, ജയേട്ടനെയും  റിജു ചേട്ടനെയും നിരന്തരമായി വിളിച്ചിരുന്നു. ആദ്യം കഥ എഴുതിക്കൊണ്ടിരുന്നപ്പോൾ ഇവരാണ് നമ്മുടെ കൂടെ ഉണ്ടായിരുന്നത്. ഞങ്ങൾ ഒരു പ്രൈവറ്റ് ആശുപത്രിയിലെ ഒരു റൂമിലാണ് ആദ്യം ഇരുന്നത്. പിന്നീട് ഒരു റൂം വാടകക്ക് എടുത്ത് ഇരുന്നു.  സ്ക്വാഡിന്റെ പ്രവർത്തനങ്ങളും സ്ക്വാഡിൽ അവർ അനുഭവിക്കുന്ന കാര്യങ്ങളും പ്രഷറും ഇവരോട് ചോദിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ഷാഫിയുടെ അച്ഛനും ഒരു പൊലീസ് ഓഫീസർ ആണ്.  അദ്ദേഹം വിരമിച്ചു. ഷാഫി അദ്ദേഹത്തിന് അറിയാവുന്ന കാര്യം എഴുതി ഞാൻ എനിക്കറിയാവുന്നത് എഴുതി പല തവണ തിരുത്തി. പിന്നീട് റോബി വന്നു.  എല്ലാം കൊണ്ടും ഒരു കൂട്ടായ്മയിൽ നിന്നാണ് ഈ കഥ വന്നത്.  മറക്കാൻ പറ്റാത്ത രണ്ടുപേര്‍ നമ്മുടെ ഛായഗ്രാഹകൻ റാഹിൽ മുഹമ്മദ്, ആദർശ് എന്നിവരാണ്. ഇവരും തിരക്കഥയിൽ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു.  ഞങ്ങൾ ഓരോരുത്തരും കാണാത്ത പലതും മറ്റുള്ളവർ കണ്ടെത്തും.’’–റോണി ഡേവിഡ് പറയുന്നു.

‘‘ഞങ്ങൾ കഥ എഴുതി തുടങ്ങിയപ്പോൾ ഇങ്ങനെയൊന്നും ആയിരുന്നില്ല.  എല്ലാവരും കൂടി ഇരുന്നു എഴുതിയപ്പോഴാണ് ഇങ്ങനെ ആയത്.  കണ്ണൂർ സ്ക്വാഡിലെ പൊലീസുകാരെ കണ്ടെത്താൻ റോണി കുറെ കഷ്ടപ്പെട്ടിട്ടുണ്ട് കാരണം അവർ പബ്ലിസിറ്റി ആഗ്രഹിക്കാത്തവരാണ്.  ബേബി സാറിനെയും മറ്റും ബന്ധപ്പെടാൻ റോണി വളരെ ബുദ്ധിമുട്ടി.’’– റോബി വർഗീസ് പറയുന്നു. 

‘‘ഞാൻ ഒരുപാട് പേരോട് അന്വേഷിച്ചിട്ടാണ് ഈ കഥ പറയാം എന്ന് തീരുമാനിച്ചത്.  റോണിയെക്കുറിച്ച് കുറെ അന്വേഷിച്ചു, കാരണം നമ്മൾ ഈ കഥ പറഞ്ഞാൽ അത് വേണ്ടരീതിയിൽ മനസ്സിലാക്കി ചെയ്യുമോ എന്ന് അറിയില്ലല്ലോ.  നമ്മൾ കഥ പറഞ്ഞാൽ അതിൽ മസാല ഒക്കെ ചേർത്ത് പിന്നെ നമ്മളെ ബാധിക്കുന്ന രീതിയിൽ ആകാനും പാടില്ലല്ലോ.  കഥ പറഞ്ഞു വന്നപ്പോൾ കണ്ണൂർ സ്ക്വാഡിനും കേരളാ പൊലീസിനും മൺമറഞ്ഞുപോയ പല പോലീസുകാർക്കും വിരമിച്ച പോലീസുകാർക്കും വേണ്ടിയുള്ള ഒരു ഡെഡിക്കേഷൻ ആണ്.  കഴിഞ്ഞ ദിവസം ഡോക്ടർ സൗമ്യ സാരിന്റെ  ഫെയ്സ്‌ബുക് പോസ്റ്റ് കണ്ടു.  അവരുടെ അച്ഛൻ പൊലീസുകാരൻ ആയിരുന്നു. ‘‘അമ്മ മരിച്ചതിനു ശേഷം അച്ഛൻ സിനിമ കാണാൻ പോയിട്ടില്ല.  പക്ഷേ കഴിഞ്ഞ ദിവസം കണ്ണൂർ സ്ക്വാഡ് കാണാൻ പോയി. കണ്ടു ഇറങ്ങുന്നതിനു മുൻപ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു’’ എന്നാണ് പറഞ്ഞത്. അതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്.  ഇത് ഒരാളുടെ ഒറ്റയാൾ പോരാട്ടമല്ല.  ഒൻപത് പേരാണ് സ്ക്വാഡിൽ ഉള്ളത്. ഏത് കേസ് പിടിക്കാൻ പോയാലും അത് ഒമ്പതുപേരുടെ കൂട്ടായ പരിശ്രമമാണ്.  ഞങ്ങൾ കഴിഞ്ഞ പത്തുപതിമൂന്ന് വർഷമായി  കണ്ണൂർ ജില്ലാ എസ് പിയുടെ സ്ക്വാഡിൽ അംഗമായിരുന്നു. സിറിയക്ക് സാറുള്ള സമയത്താണ്  ജില്ലാ സ്ക്വാഡ് ആയത് അതിനു ശേഷം അനൂപ് കുരുവിള സർ, അങ്ങനെ കുറെ എസ്പി മാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്.  വന്ന എസ്പി മാരൊക്കെ നമ്മളെ നിലനിർത്താൻ ഉള്ള കാരണം ഞങ്ങളിൽ ഉള്ള വിശ്വാസമാണ്. ആ വിശ്വാസം നിലനിർത്താൻ സാധിച്ചു. ഇപ്പോൾ ഈ സിനിമ കൂടി വന്നപ്പോൾ വലിയ സന്തോഷമുണ്ട്.

സിനിമയിൽ കണ്ടതിനേക്കാൾ വിഷമങ്ങൾ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്.  സിനിമയിൽ പത്തു ദിവസമാണ് കാണിക്കുന്നത്. ഞങ്ങൾ പതിനാറു ദിവസം എടുത്തു. ഞങ്ങൾക്കുണ്ടായ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഒരുമാതിരി നല്ല രീതിയിൽ സിനിമ വരച്ചു കാണിക്കുന്നുണ്ട്.  ഭക്ഷണം പോലും ഇല്ലാതെ ബിസ്കറ്റും ആപ്പിളും മാത്രം കഴിച്ച ദിവസങ്ങളുണ്ട്, ഉറങ്ങാൻ കഴിയാത്ത ദിവസങ്ങൾ.  ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഒക്കെ പോയാലുള്ള അവസ്ഥ നിങ്ങൾക്ക് അറിയാം.  അതൊക്കെ തരണം ചെയ്ത് വന്നു.  എല്ലാത്തിനും കുടുംബത്തിന്റെയും ഡിപ്പാർട്മെന്റിന്റെയും സപ്പോർട്ടും ഉണ്ടായിരുന്നു. ഈ സിനിമ ജനങ്ങൾ എല്ലാം നെഞ്ചേറ്റിയിട്ടുണ്ട്.  ഇത് മുഴുവൻ പൊലീസ് ഡിപ്പാർട്മെന്റിനും അഭിമാനമാണ്’’.– ബേബി പറയുന്നു. 

‘‘ഞങ്ങളുടെ അനുഭവം സിനിമയിൽ നല്ല പോലെ വന്നു.  അത് നന്നായി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ.  ഞങ്ങൾ മാത്രമായി അനുഭവിച്ചിരുന്നതും ഞങ്ങൾക്ക് മാത്രം മനസിലാക്കാൻ പറ്റിയതും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ഇവർക്ക് കഴിഞ്ഞു. അതിൽ ഒരുപാട് സന്തോഷമുണ്ട്.’’– സ്ക്വാഡിൽ ഉള്ള മറ്റു പൊലീസുകാരും പറഞ്ഞു.

ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായ എഡിജിപി എസ്. ശ്രീജിത്ത് 2007ല്‍ കണ്ണൂര്‍ എസ്പി ആയിരുന്ന കാലത്ത് രൂപീകരിച്ച അന്വേഷണസംഘമാണ് കണ്ണൂര്‍ സ്‌ക്വാഡ്.  കണ്ണൂർ സ്‌ക്വാഡ് തിയറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുമ്പോൾ സിനിമയിലെ കഥാപാത്രങ്ങളായ യഥാർത്ഥ പോലീസുകാർ സിനിമ കണ്ട അനുഭവം പങ്കുവയ്ക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com