ADVERTISEMENT

‘‘20 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ ഒരു മൂന്ന് ഭാഷകളെങ്കിലും വളരെ മുന്‍നിരയിൽ അറിയപ്പെടുന്ന ഒരു നടനായിരിക്കണം.’’–13 വർഷങ്ങൾക്കു മുമ്പ് പൃഥ്വിരാജ് നേരെ ചൊവ്വേ എന്ന പരിപാടിയിൽ പറഞ്ഞ വാക്കുകളാണിത്. ഇത് അക്ഷരംപ്രതി ശരി വയ്ക്കുന്ന രീതിയിലാണ് കരിയർ പൃഥ്വിരാജിന്റെ മുന്നോട്ടുള്ള പോക്ക്. കെജിഎഫിനുശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറി’ൽ നായകനായ പ്രഭാസിനൊപ്പം നിൽക്കുന്ന വേഷത്തിലാണ് പൃഥ്വി എത്തുന്നത്. അതുമാത്രമല്ല സിനിമയുടെ പ്രമോഷനുവേണ്ടിയുളള അഭിമുഖങ്ങളിൽ പ്രശാന്ത് നീലും പ്രഭാസുമടക്കമുള്ളവർ പൃഥ്വിരാജ് എന്ന നടനെക്കുറിച്ച് പറയുന്ന കാര്യങ്ങൾ മാത്രം മതി അദ്ദേഹം ഇന്നെവിടെ വരെ എത്തി എന്നു മനസ്സിലാക്കാൻ.

പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇല്ല എന്നാണു സംവിധായകൻ പ്രശാന്ത് നീൽ പറയുന്നത്.  സലാറിലെ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഒരുപാടുപേരെ അന്വേഷിച്ചെങ്കിലും തന്റെ മനസ്സിൽ ആദ്യം മുതലുള്ളത് നടൻ പൃഥ്വിരാജ് തന്നെയായിരുന്നുവെന്ന് പ്രശാന്ത് നീൽ പറയുന്നു.  പൃഥ്വിരാജ് ഒരു സംവിധായകനെപ്പോലെയാണ് സിനിമയുടെ തിരക്കഥ വായിക്കുന്നത്.  ഒരു സഹസംവിധായകനെപ്പോലെ പൃഥ്വിരാജ് മുന്നോട്ട് വച്ച ചില നിർദേശങ്ങൾ ബ്രില്യൻറ് ആയിരുന്നെന്നും പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇത്തരത്തിൽ തനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നെന്നും പ്രശാന്ത് നീൽ പറയുന്നു.

“വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഏതെങ്കിലും ഒരു അഭിനേതാവ് എന്നതിലുപരി ഒരു ഗംഭീര നടനെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.  രണ്ട് ഉറ്റ സുഹൃത്തുക്കൾ  ശത്രുക്കളായി മാറുമ്പോൾ ആ സ്നേഹവും വെറുപ്പും ഒരേസമയം കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരാളെയാണ് ഞങ്ങള്‍ തേടിക്കൊണ്ടിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ‌ഞങ്ങള്‍ ആശയക്കുഴപ്പത്തിലായി. ബോളിവുഡിൽ നിന്ന് നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ആലോചിച്ചിരുന്നു.  പക്ഷേ എന്‍റെ മനസില്‍ ആദ്യം മുതലേ വന്നത് മലയാളത്തിലെ പൃഥ്വിരാജിന്‍റെ പേരായിരുന്നു. 

പക്ഷേ ആ സ്വപ്നം കുറച്ചു കടന്നുപോയോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു. കുറേ സമയമെടുത്തായിരുന്നു അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയത്. തിരക്കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിനു ഇഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു പക്ഷേ അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെട്ടു.  മലയാള സിനിമയിലെ ഒരു വലിയ താരമാണ് പൃഥ്വിരാജ്. ഈ സിനിമയില്‍ അദ്ദേഹം ഒരു രണ്ടാമനല്ല. തിരക്കഥാവായന തുടങ്ങിയപ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയത് അദ്ദേഹം ഒരു സംവിധായകനെപ്പോലെയാണ് ചിന്തിക്കുന്നതെന്നാണ്. പ്രഭാസ് സാറിന്‍റെ സീനുകൾ ഉൾപ്പടെ അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു.  

സിനിമയിൽ പൃഥ്വിരാജ് ഗംഭീരമായാണ് വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസ് കഴിഞ്ഞാല്‍ ഈ സിനിമയുടെ കാര്യത്തില്‍ എനിക്ക് അത്രയും ആത്മവിശ്വാസമുള്ളത് പൃഥ്വിരാജിന്റെ പ്രകടനം കാരണമാണ്.  നടന്‍ എന്നതിനൊപ്പം ഒരു നല്ല സംവിധായകൻ കൂടിയാണ് അദ്ദേഹം. പൃഥ്വി പറഞ്ഞ ചില നിർദേശങ്ങൾ അത്രയും ബ്രില്യന്‍റ് ആയിരുന്നു.  പൃഥ്വിരാജ് എന്ന ഘടകം കാരണം സിനിമയില്‍ വിശ്വാസം ഉണ്ടെന്ന് പ്രഭാസ് പറഞ്ഞിരുന്നു. 

പൃഥ്വിരാജ് ആദ്യമായി വന്നപ്പോൾ അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് എനിക്കറിയില്ല. അദ്ദേഹം സെറ്റിലേക്ക് വന്ന് അധികം ആരോടും ഇടപഴകാതെ തന്നിലേക്ക് തന്നെ ഒതുങ്ങി ഇരിക്കുകയാണ് പതിവ്.  സെറ്റിൽ എപ്പോഴും ഒരു മൂലയിൽ പോയി ഇരുന്ന് ഫോണിലേക്ക് നോക്കി ഇരിക്കുകയാവും. അദ്ദേഹത്തിനടുത്തുപോയി സംസാരിച്ചാൽ അത് അദ്ദേഹത്തിന് ശല്യമാകുമോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്.  പക്ഷേ ഒടുവിലാണ് എനിക്ക് മനസ്സിലായത് അദ്ദേഹം ഡയലോഗുകൾ നോക്കി പഠിക്കുകയായിരുന്നു.  എപ്പോഴും ഇയർഫോൺ വച്ചുകൊണ്ടുന്നത് ഡയലോഗുകൾ കേട്ടു പഠിക്കുന്നതിനു വേണ്ടിയാണ്. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങളിൽ നിന്നൊക്കെ അകന്ന് ഒറ്റക്കിരിക്കാൻ ശ്രദ്ധിച്ചിരുന്നത്.

പ്രഭാസിന്‍റെയും പൃഥ്വിരാജിന്‍റെയും സിനിമയാണ് സലാര്‍. പൃഥ്വിരാജ് ഇല്ലാതെ സലാര്‍ ഇത്തരത്തില്‍ ചെയ്യാനാവുമായിരുന്നില്ല. സിനിമയുടെ സ്കെയിലിനേക്കാളും  ഡിസൈനേക്കാളും സലാർ എന്നത് ഒരു പാൻ ഇന്ത്യൻ സിനിമയാണ് എന്നതാണ് അതിന്റെ പ്രത്യേകത. എന്റെ സിനിമയിലെ ഏറ്റവും വലിയ സ്കെയിൽ എന്നത് പൃഥ്വിരാജാണ്. പ്രഭാസ് സിനിമയായ സലാറിന്റെ ഏറ്റവും വലിയ സ്കെയിലും  ഏറ്റവും വലിയ വികാരവും ഏറ്റവും വലിയ ഡ്രാമയും എല്ലാം പൃഥ്വിരാജ് സുകുമാരനോടൊപ്പമാണ്.’’  പ്രശാന്ത് നീൽ പറയുന്നു.

പൃഥ്വിരാജ്  വെറുമൊരു നടൻ മാത്രമല്ല ഒരു സൂപ്പർസ്റ്റാറും, ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന താരവും കൂടിയാണ്. നമ്മുടെ രാജ്യത്തിന് ഒരേഒരു പൃഥ്വിരാജേ ഉള്ളൂ എന്നാണ് പൃഥ്വിരാജിനെപ്പറ്റി പ്രഭാസ് പറയുന്നത്.  

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.  200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി വില്ലന്‍ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.  ‘വരദരാജ മന്നാർ, ദ് കിങ്’ എന്ന അടിക്കുറിപ്പോടെയാണ് പുറത്തുവിട്ട പൃഥ്വിയുടെ പോസ്റ്റർ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ശ്രുതി ഹാസനാണ് സലാറിലെ നായിക.  ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്റുകളിലെത്തും.

English Summary:

Salaar director prashanth neel about Prithviraj Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com