ADVERTISEMENT

‘‘പ്രത്യേക വാർത്ത. വീണ്ടും ഈ പടം കാണാൻ ആഗ്രഹിക്കുന്നവർക്കൊരു സുവർണാവസരം. കുറച്ചു ദിവസങ്ങൾ കൂടി മാത്രം. കാഴ്ചക്കാരുടെ സംഖ്യ കുറയാതെ ഒരു പടം പ്രദർശനം നിർത്തിയാൽ അതു പൊതുജനങ്ങളോടു ചെയ്യുന്ന അപരാധമാണ്. മലയാളികൾക്കഭിമാനിക്കുന്ന വിധം മലയാള ചിത്രങ്ങളും വിജയിക്കുമെന്നു വെളിപ്പെടുത്തി, മാതൃഭാഷാസ്‌നേഹികളുടെ മനംകവർന്നു കഴിഞ്ഞ ഈ ചിത്രം മടങ്ങിപ്പോകുന്നതു േദനാജനകമാണെങ്കിലും അനേകസ്ഥലങ്ങളിൽ അനേകായിരം പേർ അക്ഷമരായി കാത്തിരിക്കുന്ന വിവരം മറക്കാവതല്ല. വീണ്ടുംകാണാനാഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കാതിരിക്കുവാൻ അഭ്യർഥിച്ചു കൊള്ളുന്നു.’’

മലയാളത്തിലെ ആദ്യത്തെ മെഗാഹിറ്റ് സിനിമയായ ജീവിതനൗക കോഴിക്കോട് കോറണേഷൻ തിയറ്ററിൽ 225 ദിവസത്തോളം കളിച്ച് പ്രദർശനം നിർത്തുന്നതു പ്രമാണിച്ച് 1951 ഒക്ടോബർ 24നു പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ഈ വാചകങ്ങൾ. കോഴിക്കോട് ടൗണിൽ പ്രദർശനം നിർത്തിയെങ്കിലും പിറ്റേന്നു തന്നെ നഗരത്തിനു സമീപം മീഞ്ചന്ത രാജ, എലത്തൂർ ജയകേരളം, ബാലുശ്ശേരി ചന്ദ്ര എന്നിവിടങ്ങളിൽ പ്രദർശനം തുടങ്ങുകയും ചെയ്തു. തിയറ്റർ ബുക്കിങ് കാലാവധി അവസാനിച്ചതു കൊണ്ടാണു ജീവിതനൗകയ്ക്ക് കോറണേഷൻ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്.

കാണാൻ ആളുണ്ടായിട്ടും തിയറ്ററുകൾക്കു കളിക്കാൻ പടം കിട്ടാത്ത അവസ്ഥ. അങ്ങനെയുമൊരു കാലമുണ്ടായിരുന്നു കേരളത്തിൽ. പിന്നെപ്പിന്നെ, കളിക്കാൻ ഇഷ്ടം പോലെ പടങ്ങളുണ്ടായിട്ടും കാണാൻ ആളില്ലാത്ത സ്ഥിതി വന്നു. നൂറു കണക്കിനു സിനിമാതിയറ്ററുകൾ പൂട്ടിപ്പോയി. കോവിഡും ലോക്ഡൗണും വന്നതോടെ തിയറ്ററുകൾ ഇനിയൊരിക്കലും തുറക്കില്ലെന്ന അവസ്ഥവരെ എത്തി. അവിടെ നിന്നാണു മലയാള സിനിമ വിശ്വസനീയമായി തിരിച്ചുവന്നത്. മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും ഭ്രമയുഗവും ആടുജീവിതവും ആവേശവുമൊക്കെ സിനിമാക്കൊട്ടകകളെ വീണ്ടും ഉത്സവപ്പറമ്പുകളാക്കി. തിയറ്റർ വ്യവസായം വീണ്ടും പുഷ്ടിപ്പെട്ടു. പക്ഷേ, കാണാൻ ആളുണ്ടായിട്ടും കളിക്കാൻ പടമില്ലാത്ത ആ അവസ്ഥ മലയാളത്തിൽ വീണ്ടും വരികയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും

prithviraj-gokul-aadujeevitham

വലിയ കലക്ഷൻ (240 കോടി പ്ലസ്) നേടിയ മഞ്ഞുമ്മൽ ബോയ്‌സ് രണ്ടര മാസം കൊണ്ടു തിയറ്റർ വിട്ടു. 130 കോടി നേടിയ പ്രേമലു രണ്ടു മാസം കൊണ്ടും, 150 കോടി കടന്ന ആവേശം ഒറ്റ മാസം കൊണ്ടും ഒടിടിയിലെത്തി. ഒന്നര മാസം കൊണ്ടു 160 കോടിയിലേക്കു നീങ്ങുന്ന ആടുജീവിതം ഇനി എത്ര നാൾ തിയറ്ററിലുണ്ടാവുമെന്നു കണ്ടറിയണം.

നിലയ്ക്കാത്ത ഓട്ടം

1995 ഒക്ടോബർ 20നു റിലീസ് ചെയ്തതു മുതൽ ഇന്നു വരെ മറാത്താ മന്ദിറിൽ ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ കളിക്കുന്നു-കോവിഡ് കാലത്ത് രാജ്യത്തെ എല്ലാ സിനിമാക്കൊട്ടകകളും അടഞ്ഞുകിടന്ന ആ അഞ്ചെട്ടുമാസമൊഴികെ.

അത്രയ്‌ക്കൊന്നുമില്ലെങ്കിലും ഒരേ തിയറ്ററിൽ ഒരു കൊല്ലം വരെ ഓടിയ പടങ്ങളൊക്കെ മലയാളത്തിലും ഉണ്ടായിരുന്നു. അൻപതാം ദിവസം, നൂറാം ദിവസം, നൂറ്റൻപതാം ദിവസം, ഇരുനൂറാം ദിവസം എന്നിങ്ങനെയുള്ള സിനിമാപ്പോസ്റ്ററുകളും പത്രപ്പരസ്യങ്ങളും കണ്ടാണ് മലയാളികൾ സിനിമകളുടെ വിജയപരാജയങ്ങൾ അറിഞ്ഞത്. ഇന്നിപ്പോൾ ആ കണക്കുകൾ മാറി. 50 കോടി, 100 കോടി, 150 കോടി, 200 കോടി എന്ന ക്രമത്തിലായി പരസ്യങ്ങളും പോസ്റ്ററുകളും. ഒരാഴ്ച കൊണ്ട് 50 കോടിയും നാലാഴ്ച കൊണ്ട് 150 കോടിയും നേടി മലയാള സിനിമ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയിച്ച ഇൻഡസ്ട്രിയാവുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിൽ തന്നെ പടത്തിന്റെ വിജയമാഘോഷിച്ച് അണിയറപ്രവർത്തകരും താരങ്ങളും മെമന്റോ വാങ്ങിപ്പിരിയുന്നു. സന്തോഷം.

പോസ്റ്റർ
പോസ്റ്റർ

പഴയകാല സിനിമാക്കാരുടെ വീടുകളിലെ ഷോകേസിൽ ഇന്നും കാണാം ആ 100 ദിവസ ഷീൽഡുകൾ. ഐ.വി.ശശിയുടെയും ജോഷിയുടെയും ഫാസിലിന്റെയും പ്രിയദർശന്റെയുമൊക്കെ ഷോകേസുകളിൽ അത്തരം ഷീൽഡുകൾ എത്രയെത്ര? തിക്കുറിശ്ശി മുതൽ ദുൽഖർ സൽമാൻ വരെയുള്ള താരങ്ങളുടെ വീട്ടിലെ കാര്യം പിന്നെ പറയണ്ട. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർതാരമായിരുന്ന തിക്കുറിശ്ശിയിൽ നിന്നു തന്നെയാണ് മലയാളത്തിലെ തിയറ്റർ ഹിറ്റുകളുടെ തുടക്കവും. തിക്കുറിശ്ശിയെ നായകനാക്കി കെ.വി.കോശിയും കുഞ്ചാക്കോയും ചേർന്നു നിർമിച്ച ജീവിതനൗക (സംവിധാനം കെ.വേമ്പു) 1951 മാർച്ച് 15നാണു പുറത്തിറങ്ങിയത്. അൻപതോളം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം അതിൽ നാൽപതിടത്തും 100 ദിവസത്തിലധികം ഓടി കേരളത്തെ ഞെട്ടിച്ചു. കേരളത്തിനു പുറത്തും അൻപതിലധികം തിയറ്ററുകളിൽ ഒരേ സമയം പ്രദർശനത്തിനെത്തിയ ആദ്യ പടം കൂടിയായിരുന്നു ജീവിതനൗക. കോഴിക്കോട് കോറണേഷനിൽ കളി നിർത്തുന്ന ദിവസം പോലും ഹൗസ് ഫുള്ളായിരുന്നുവത്രെ. ഉമ്മ, കുട്ടിക്കുപ്പായം, ഭാര്യ, ഉണ്ണിയാർച്ച,നീലക്കുയിൽ,

ഭാർഗവീനിലയം, മുടിയനായ പുത്രൻ, ചെമ്മീൻ തുടങ്ങിയവയാണു തിയറ്ററുകളിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ മറ്റ് ആദ്യകാല പടങ്ങൾ. പിന്നീട് ജയൻ എന്ന ആക്ഷൻ ഹീറോയുടെ വരവോടെ നൂറാം ദിവസാഘോഷം പുതുമയല്ലാതായി. മമ്മൂട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായതോടെ നൂറുദിനം തികയ്ക്കുന്നതു വാർത്ത പോലുമല്ലാതാവുകയും ചെയ്തു.

dileep-meesamadhavan

മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാള സിനിമയിൽ നൂറാം ദിനഷീൽഡുകൾ ഏറ്റവുമധികം വാങ്ങിയത് ഐ.വി.ശശിയായിരിക്കണം. എങ്കിലും തിയറ്ററിൽ ഏറ്റവുമധികം ദിവസം ഓടിയ മലയാളപ്പടത്തിനുള്ള ഷീൽഡ് അവരുടെ വീട്ടിലൊന്നുമുണ്ടാവില്ല. 410 ദിവസത്തോളം തുടർച്ചയായി കളിച്ച ഗോഡ്ഫാദറിന്റെ റെക്കോർഡ് മലയാള സിനിമയിൽ ഇനി ആരും തകർക്കില്ലെന്നുറപ്പ്. ഒരു കൊല്ലവും ഒരു ദിവസവും ഓടി പ്രിയദർശന്റെ "ചിത്രം" സ്ഥാപിച്ച റെക്കോർഡാണ് സിദ്ദിഖ്‌ലാലിന്റെ ഗോഡ്ഫാദർ തകർത്തത്. കിലുക്കവും വടക്കൻ വീരഗാഥയും മണിച്ചിത്രത്താഴും ഹിറ്റ്‌ലറുമൊക്കെ തിയറ്ററിൽ 300 ദിവസം തികച്ച പടങ്ങൾ. 250 കടന്ന പടങ്ങളിൽ ഇരുപതാംനൂറ്റാണ്ടും ന്യൂഡൽഹിയും മുതൽ മീശമാധവൻ വരെ.

‘‘ഇരുനൂറ്റിഅൻപതാം ദിവസത്തിന്റെ ഷീൽഡ് വീട്ടിലുള്ള സംവിധായകരിൽ‌ ജോഷിയും കെ.മധുവും ലാൽജോസുമൊക്കെ ഇപ്പോളും മലയാള സിനിമയിൽ സജീവമായി രംഗത്തുണ്ടെങ്കിലും ഇനിയൊരു നൂറാം ദിവസാഘോഷം പോലും അവർ സ്വപ്‌നം കാണുന്നുണ്ടാവില്ല. ‘ഇനി അത്തരം ആഘോഷങ്ങൾക്കു വേണ്ടി കാത്തിരുന്നിട്ടു കാര്യമില്ല’-ലാൽ ജോസ് പറയുന്നു. "അത്തരം ആഘോഷങ്ങളും ഷീൽഡുകളും ഇല്ലാതാവുന്നതിൽ നഷ്ടബോധമൊന്നുമില്ല. കാലം മാറുമ്പോൾ ആഘോഷിക്കാനുള്ള കാരണങ്ങൾ മാറുന്നു. ആഘോഷത്തിന്റെ രീതികൾ മാറുന്നു. അതിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനെക്കാൾ നല്ലത് അതിനോടൊപ്പം പോവുക എന്നുള്ളതാണ്. പുതിയ കാലം, പുതിയ വെല്ലുവിളികൾ, അവയെ നേരിടാൻ പുതിയ സൂത്രങ്ങൾ...അതങ്ങനെ വന്നു കൊണ്ടിരിക്കും. എങ്കിലും ചെറിയൊരു സ്വകാര്യ അഹങ്കാരമുണ്ട്. നമ്മൾടെ വീട്ടിലും നൂറിന്റെയും ഇരുനൂറിന്റെയുമൊക്കെ ഷീൽഡുകളിരിക്കുന്നതു കാണുമ്പോൾ ഒരു സന്തോഷമുണ്ട്. ഇനിയൊരാൾക്കും എത്ര കോടി നേടിയാലും അങ്ങനെയൊരു നൂറാം ദിവസത്തിന്റെയോ ഇരുനൂറാം ദിവസത്തിന്റെയോ ഒന്നും ഷീൽഡ് കിട്ടില്ലല്ലോ.’’–ലാൽ ജോസിന്റെ വാക്കുകൾ.

English Summary:

Theatre Run Malayalam Movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com