ADVERTISEMENT

നടി നിമിഷ സജയനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായി വിഷമം മാത്രമേയുള്ളൂവെന്ന് ഗോകുൽ പറയുന്നു. അന്ന് അത് പറയുമ്പോൾ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത ഉണ്ടായിരുന്നില്ലെന്നും ഗോകുൽ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഗോകുൽ സംസാരിച്ചത്.

‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.’  ഗോകുല്‍ സുരേഷിന്റെ വാക്കുകൾ.

സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. ‘അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോള്‍ ജയിക്കുമ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എന്റെ മുമ്പിൽ ക്യാമറ പിടിച്ചിരിക്കുന്ന ആളുകളും അല്ലെങ്കിൽ ഇതിനു മുകളിലുള്ള മാധ്യമങ്ങളുമാണ് അച്ഛനെ കരിവാരിത്തേക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത്. അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തിയത് വലിയ കാര്യമാണ്. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കിൽപ്പോലും നല്ല കാര്യങ്ങൾ ചെയ്യാൻ അച്ഛന് സാധിക്കും. എന്തെങ്കിലും മോശമോ അബദ്ധമോ പറ്റുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന വ്യഗ്രത നല്ലത് ചെയ്യുമ്പോളും കാണിക്കണം.’ ഗോകുൽ പറഞ്ഞു. 

‘ക്യാമറ പിടിച്ച് ഇപ്പോൾ മുന്നിൽ നിൽക്കുന്നവർ തന്നെയാണ് നെഗറ്റിവ് കണ്ടന്റുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ചാനൽ കണ്ടന്റ് ഇടുന്നു, അതിൽ നിന്നും പല ഭാഗങ്ങളെടുത്ത് വിവിധ വിഡിയോകളാക്കി മറ്റ് ചാനലുകാർ പോസ്റ്റ് ചെയ്യുന്നു. എന്നിട്ട് സുരേഷ് ഗോപിയെ ചവിട്ടി കീറും, വലിച്ചുകീറും, ചീത്ത വിളിപ്പിക്കും, അതിനായി ഉതകുന്ന തലക്കെട്ടും നൽകിയിട്ടുണ്ടാകും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ അതിന്റെ ഒറിജിനൽ കണ്ടന്റ് നൽകിയവർ മുന്നോട്ട് വരികയോ, സുരേഷ് ഗോപി പറഞ്ഞ കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിലുള്ള നട്ടെല്ലില്ലായ്മ പല മാധ്യമങ്ങൾക്കും ഉണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ഇതിലൂടെ സഞ്ചരിക്കുക എന്നുള്ളത് മാത്രമാണ് പോംവഴിയെന്നറിയാം.’ഗോകുൽ പയുന്നു. 

‘സുരേഷ് ഗോപിയെ തെറി വിളിപ്പിക്കാൻ സോഷ്യൽ മീഡിയയും മുന്നിലായിരുന്നു. നല്ലത് പറയാനും പിന്തുണയ്‌ക്കാനും ചിലരുണ്ടായിരുന്നെങ്കിലും അവർ ചെറിയൊരു കൂട്ടം മാത്രമായി ഒതുങ്ങി. സുരേഷ് ഗോപിയെ മോശം പറയാനും തെറി വിളിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയവരായിരുന്നു കൂടുതലും. അതൊരു പക്ഷേ അവരുടെ അജണ്ടയാകും. ഇപ്പോൾ സുരേഷ് ഗോപി ജയിച്ച് വന്നപ്പോൾ അദ്ദേഹത്തെ വേദനിപ്പിച്ച ചാനലുകാർ തന്നെ പിന്തുണയ്‌ക്കാൻ ഒരുപക്ഷേ ശ്രമിക്കാം. മാധ്യമങ്ങൾ ഒരാളെ താറടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തുടരുക തന്നെ ചെയ്യും. അങ്ങനെ അടിച്ചമർത്തി കൊല്ലാൻ ശ്രമിച്ചതിനെ അതിജീവിച്ച് അയാൾ വിജയിച്ച് വന്നാൽ ഈ വേദനിപ്പിച്ചവർ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതാണ് വാസ്തവം. വ്യാജമായ യാഥാർഥ്യത്തിലാണ് നാം ജീവിക്കുന്നത്.’–ഗോകുല്‍ സുരേഷ് കൂട്ടിച്ചേർത്തു. 

English Summary:

Gokul Suresh Reacts to Social Media Attacks on Nimisha Sajayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com